റോഡിൽ മാലിന്യങ്ങൾ നീക്കം ചെയ്യാതെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച നിലയിൽ.
ചെങ്ങന്നൂർ: മാവേലിക്കര-കോഴഞ്ചേരി റോഡിൽ മഠത്തുംപടിക്കും പേരിശേരി കുരിശടിക്കും ഇടയിൽ പുലിയൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ റോഡരികിലും മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. കാൽനടകാർക്ക് മൂക്കുപൊത്താതെ ഇതുവഴി കടന്നുപോകാനാവാത്ത അവസ്ഥയാണ്. ഇൻജക്ഷൻ മരുന്നുകുപ്പികൾ, മദ്യക്കുപ്പികൾ, പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവ രാത്രിയുടെ മറവിലാണ് പ്രദേശത്ത് തള്ളുന്നത്. ഇവ തെരുവുനായ്ക്കൾ കടിച്ചെടുത്ത് സമീപത്തെ വീട്ടുപറമ്പുകളിൽ കൊണ്ടിടുന്നത് താമസക്കാർക്ക് വലിയ ദുരിതമാകുന്നു.
പ്രദേശത്ത് പകർച്ചവ്യാധി പിടിപെടുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. റോഡരികിൽ കാടുപിടിച്ചു കിടക്കുന്നതാണ് സാമൂഹികവിരുദ്ധർക്ക് മാലിന്യം തള്ളാൻ തണലാകുന്നത്. മൂന്ന് വർഷം മുമ്പ് സ്ഥാപിച്ച ഹരിതകർമസേനയുടെ ബങ്ക് കാണുന്ന യാത്രക്കാർ ഇത് മാലിന്യനിക്ഷേപ കേന്ദ്രമാണെന്ന് തെറ്റിദ്ധരിച്ച് മാലിന്യം ഉപേക്ഷിക്കുന്നതായും പരാതിയുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് പഞ്ചായത്ത് അധികൃതർ ഇവിടെയെത്തി മാലിന്യങ്ങൾ നീക്കാതെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.
കാട് വെട്ടിത്തെളിച്ചില്ല;
പ്രതിഷേധം ശക്തം
മുൻപ് നടന്ന താലൂക്ക് തല യോഗത്തിൽ എംഎൽഎയുടെ അധ്യക്ഷതയിൽ ഈ ഭാഗത്തുള്ള റോഡരികിലെ കാടുകൾ വെട്ടിത്തെളിക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും അധികൃതർ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് പരാതിയുണ്ട്. റോഡരികിലെ കാടുകൾ അടിയന്തരമായി വെട്ടിത്തെളിച്ച് മേഖലയിൽ ശുചിത്വം ഉറപ്പാക്കാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മാലിന്യം തള്ളിയ തമിഴ്നാട്
സ്വദേശി പിടിയിൽ;
പതിനായിരം രൂപ പിഴ ഈടാക്കി
ചെങ്ങന്നൂർ: റോഡരികിൽ നിരന്തരം മാലിന്യം തള്ളിയിരുന്ന തമിഴ്നാട് സ്വദേശിയെ നാട്ടുകാർ തടഞ്ഞുവച്ച് പഞ്ചായത്ത് അധികൃതർക്ക് കൈമാറി. പുലിയൂർ-ചിറയപ്പടി വൻമഴി റോഡിൽ പുലിയൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ താമരപ്പള്ളി ഭാഗത്തായിരുന്നു സംഭവം. ചെങ്ങന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി മുത്തുപാണ്ഡ്യനാണ് നാട്ടുകാരുടെ പിടിയിലായത്. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചു. റോഡരികിൽ നിക്ഷേപിച്ച മാലിന്യങ്ങൾ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്ത് പ്രദേശം ശുചീകരിച്ചു. ജെസിബി വാടക ഉൾപ്പെടെ 10,000 രൂപ പിഴയായി കുറ്റക്കാരനിൽനിന്ന് ഈടാക്കി.