മംഗലംഡാം ഷട്ടറുകൾക്കു താഴെയായി താത്കാലിക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ വലതുകര കനാൽ.
മംഗലംഡാം: തകർന്നുതാഴ്ന്ന് ജലവിതരണം മുടങ്ങിയ മംഗലംഡാം റിസർവോയറിൽ നിന്നുള്ള വലതുകര കനാലിലൂടെ ഇന്ന് വെള്ളം തുറന്നുവിടുമെന്നു മംഗലംഡാം അസിസ്റ്റന്റ് എൻജിനീയർ ടി. ഗോകുൽ അറിയിച്ചു.
താഴ്ന്ന് കിണർപ്പോലെയായ ഭാഗത്ത് മണൽ, മണ്ണ് എന്നിവ നിറച്ച ചാക്കുകൾ അട്ടിയിട്ട് അതിനുമുകളിൽ ടാർപോളിൻ വിരിച്ച് ബലപ്പെടുത്തിയാണ് താത്കാലികമായി വെള്ളം വിടുന്നത്.
നടീൽ കഴിഞ്ഞ രണ്ടാം വിളകൃഷിക്ക് ഇപ്പോൾ വെള്ളം അത്യാവശ്യമായതിനാൽ എത്രയും വേഗം വെള്ളം പാടശേഖരങ്ങളിലെത്തിക്കുന്നതിനു മുൻഗണന നൽകിയായിരുന്നു ദ്രുതഗതിയിൽ താത്കാലിക പണികൾ നടത്തിയത്.
കൃഷിക്കുള്ള വെള്ളംവിടുന്നത് അവസാനിക്കുമ്പോൾ മണൽ ചാക്കുകൾ മാറ്റി അടിഭാഗം പൂർണമായും കോൺക്രീറ്റ് ചെയ്തു ശരിയാക്കും.
സമീപത്തെ പാഴ് മരങ്ങളുടെ വേരുകൾ കനാൽക്കെട്ടുകൾ ക്കിടയിലൂടെ ഇറങ്ങുന്നത് മണ്ണൊലിപ്പിനും കനാൽ ചോർച്ചക്കും കാരണമാകുന്നുണ്ട്.
ഇതിനോടു ചേർന്നു തന്നെ വലിയയൊരു പാഴ്മരം ഇനിയും മുറിച്ചു മാറ്റേണ്ടതുണ്ട്. ഡാമിൽ നിന്നുള്ള മെയിൻ കനാലിൽനിന്നും വലതുകര കനാൽ തുടങ്ങുന്ന ഭാഗത്താണ് 14 അടി താഴ്ചയിലേക്ക് നാലുദിവസംമുമ്പ് കനാൽ ഇടിഞ്ഞ് താഴ്ന്ന് കിണർപോലെയായത്.
കനാൽ ലീക്കുചെയ്ത് ഈ ഭാഗത്തെ മണ്ണ് രണ്ടു വശങ്ങളിലൂടെ താഴെയുള്ള ഡാമിന്റെോ പുഴയിലേക്ക് ഒലിച്ചുപോയി തകരുകയായിരുന്നു.
പുഴക്കു കുറുകെയുള്ള കനാൽ പാലത്തിന്റെ തുടക്കത്തിലാണ് തകർച്ചയുണ്ടായത്. വണ്ടാഴി വഴി അണക്കപ്പാറ, കാവശേരിയിലെത്തി 23 കിലോമീറ്റർ വരെ എത്തുന്നതാണ് ഈ വലതുകര കനാൽ.
Tags : Mangalam Dam nattuvishesham local news