പ്രതീകാത്മക ചിത്രം
പറവൂർ: വില്പനയ്ക്കെത്തിച്ച 37 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികൾ അറസ്റ്റിലായി. മൂർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് (20) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് സംഘവും പറവൂർ പോലീസും ചേർന്ന് പിടികൂടിയത്.
ഒഡീഷയിൽ നിന്നു കഞ്ചാവുമായി ചാലക്കുടി റെയിൽവേ സ്റ്റേഷനിലെത്തിയ ഇരുവരും പോലീസിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഓൺലൈൻ ടാക്സി വഴി പറവൂരിലേക്ക് എത്തുന്നതിനിടെ ചേന്ദമഗലം പാലത്തിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.
ബാഗിൽ പ്രത്യേകം പായ്ക്ക് ചെയ്ത് വസ്ത്രങ്ങൾക്കുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡീഷയിൽ കിലോയ്ക്ക് 3,000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് ഇവിടെ പത്തിരട്ടിയിലധികം തുകയ്ക്കാണ് വില്പന നടത്തുന്നത്.
വില്പന നടത്തിയ ശേഷം അന്നു തന്നെ മടങ്ങിപ്പോകുന്നതാണ് ഇവരുടെ രീതി. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ വർഷം റൂറൽ ജില്ലയിൽ 550 കിലോയോളം കഞ്ചാവാണ് പിടികൂടിയിട്ടുള്ളത്. 360ഓളം നർക്കോട്ടിക് കേസുകളിലായി 445 പേർ പിടിയിലായിട്ടുണ്ട്.