പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം അധികൃതരുടെ അവഗണനമൂലം നിശിക്കുന്നു.
കുറ്റ്യാടി ജലസേചന വകുപ്പിന്റെ അണക്കെട്ടും റിസർവോയറുമടങ്ങിയ വൃഷ്ടി പ്രദേശമാണ് ഈ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പ്രധാന ആകർഷണം. എന്നാൽ ഈ പ്രദേശങ്ങളിലെല്ലാം കാട് മൂടിയ നിലയിലാണ്. ഒരു ഭാഗം വനത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. മുൻ കാലങ്ങളിൽ സമയബന്ധിതമായി കാട് നീക്കം ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ അത് നടക്കുന്നില്ല. ഫണ്ടിന്റെ അഭാവമാണ് കാരണമായി അധികൃതർ പറയുന്നത്. വന്യമൃഗങ്ങൾ ഡാമിൽ പ്രവേശിച്ചാൽ പോലും ആരും അറിയില്ല.
സപ്പോർട്ട് ഡാമിന്റെ നിർമാണം അനന്തമായി നീണ്ടു പോകുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. പ്രവൃത്തി കാരണം സന്ദർശകർക്ക് നിയന്ത്രണവുമുണ്ട്. ഡാമിന്റെ സ്പിൽ വേയിലൂടെയുള്ള വെള്ളച്ചാട്ടമായിരുന്നു മറ്റൊരു ആകർഷണം. വൈദ്യുതി ഉത്പാദനം നടക്കുന്നതിനാൽ ഡാമിൽ അധിക ജലം എത്തുമ്പോൾ മാത്രമെ പുറത്തേക്ക് നീരൊഴുക്ക് ഉണ്ടാവുകയുള്ളൂ. പൂന്തോട്ടങ്ങളും കാട് കയറിയ നിലയിലാണ്. ഭക്ഷണ - ശുദ്ധജല ലഭ്യത അടക്കമുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ വിജയിക്കാത്തതും വികസന മുരടിപ്പിന് കാരണമാണ്. ഇതിനായി ലക്ഷങ്ങൾ വകയിരുത്തി നിർമിച്ച കെട്ടിടങ്ങൾ അനാഥമാണ്.
പ്രവേശനത്തിന് വലിയ ഫീസ് വാങ്ങുന്നുണ്ടെങ്കിലും ഇത് മുതലാകുന്നില്ലെന്നാണ് സന്ദർശകരുടെ പ്രധാന പരാതി. സർക്കാർ ടൂറിസം ഏജൻസികൾ ഇടക്കിടെ കാര്യ അവലോകനം നടത്താറുണ്ടെങ്കിലും ഒരു പ്രവർത്തനവും നടക്കുന്നില്ല. പ്രദേശത്തെ റോഡുകളും കാലങ്ങളായി തകർന്ന നിലയിലാണ്. മാറി മാറി വരുന്ന സർക്കാരുകളും ടൂറിസം ഏജൻസികളും പെരുവണ്ണാമൂഴിയുടെ വികസനം സംബന്ധിച്ച് സംസാരിക്കുമെങ്കിലും ഒരു മാറ്റവും വരുത്തുന്നില്ല. പുതിയ സർക്കാർ 100 ദിനം പിന്നിട്ട അവസരത്തിൽ ഇതിന് മാറ്റം വരുമോ എന്നാണ് ജനം ചോദിക്കുന്നത്.
Tags : Nattuvishesham Districtnews Deepikanews Who will save െെെ