കോന്നി: ആംബുലൻസ് ഡ്രൈവറായ ഭർത്താവിനെ മർദിക്കുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തെന്ന ആരോപണത്തെത്തുടർന്ന് യുവതിയും മക്കളും കൂടൽ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സമരം നടത്തി. കൂടൽ സാന്ത്വനം ആംബുലൻസിന്റെ ഡ്രൈവർ കൂടൽ മംഗലത്ത് വീട്ടിൽ വിഷ്ണുവിനെയാണ് അയൽവാസികൾ സംഘം ചേർന്ന് മർദിക്കുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തത്.
വിഷ്ണുവിന്റെ വീട്ടിൽ സിസി ടിവി കാമറ സ്ഥാപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കാമറ സ്ഥാപിച്ചത് അയൽവീട്ടിലെ സ്വകാര്യദൃശ്യങ്ങൾ പകർത്താനാണെന്ന് ആരോപിച്ച് അയൽവാസികൾ ഇയാളുമായി മുൻപ് വഴക്കുണ്ടാക്കിയിരുന്നു. അയൽവാസികൾ ഇയാളുടെ വീട്ടിൽ വന്ന് ബഹളംവയ്ക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് കൂടൽ പോലീസ് സ്റ്റേഷനിൽ കേസ് നിലനിൽക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഇയാൾ കടയിൽ പോയി തിരികെ വരുന്ന വഴി അയൽവാസികളായ ദമ്പതികൾ വാഹനം തടഞ്ഞുനിർത്തി വിഷ്ണുവിനെ മർദിക്കുകയായിരുന്നെന്നു പരാതിയിൽ പറയുന്നു.
വിഷ്ണു കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ നീതി തേടി വിഷ്ണുവിന്റെ ഭാര്യയും മക്കളും കൂടൽ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സമരം നടത്തി. എന്നാൽ ഇയാൾ അയൽവാസിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ച് അയൽവാസിയും രംഗത്തു വന്നിട്ടുണ്ട്.
Tags : nattu vishesham ambulance driver for assault Wife and children