നാദാപുരം: പുറമേരി പഞ്ചായത്തിലെ അരൂർ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം. അരൂർ കല്ലും പുറം രാജീവ് നഗർ പ്രദേശത്ത് എത്തിയ കാട്ടുപന്നികൂട്ടം വ്യാപക കൃഷി നാശമാണ് വരുത്തിയത്.
വാഴ, കമുങ്ങിൻ തൈ, പൈനാപ്പിൾ ചെടികൾ, തെങ്ങിൻ തൈകൾ എന്നിവ നശിപ്പിച്ചു. നേരത്തെയും ഇവിടങ്ങളിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. പാറോള്ളതിൽ അബ്ദുല്ല, അമ്മത്, വാതുക്കൽ പറമ്പത്ത് ബിയ്യാത്തു ഉൾപ്പെടെ പലരുടെയും വിവിധ കൃഷികളാണ് പന്നിക്കൂട്ടം തിങ്കളാഴ്ച പുലർച്ചെ നശിപ്പിച്ചത്. കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്.
ഉപദ്രവകാരികളായ പന്നികളെ വെടി വച്ച് കൊല്ലൻ അനുമതിയുണ്ടെങ്കിലും തെരഞ്ഞടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അംഗീകൃത ഷൂട്ടർ മാരുടെ തോക്കുകൾ പോലീസ് സ്റ്റേഷനിലാണുള്ളത്. ഇത്തവണ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തോക്കുകൾ പോലീസ് ഉത്തരവിൽ സ്റ്റേഷനുകളിൽ നൽകേണ്ടി വന്നത് കർഷകർക്ക് വൻ തിരിച്ചടിയാണ് വരുത്തിയത്.
പകൽ സമയങ്ങളിൽ പോലും പന്നിക്കൂട്ടം പുറത്തിറങ്ങുന്നത് പതിവായതോടെ കുട്ടികളെ സ്കൂളുകളിൽ അയക്കാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുകയാണ്.
Tags : nattu vishesham Wild boar threat