കാട്ടാന നശിപ്പിച്ച തെങ്ങും കൃഷിയിടവും.
ഇരിട്ടി: വനാതിർത്തിയിൽ നിന്ന് ഏറെ അകലെയുള്ള ആറളം ടൗൺ മേഖലയിൽ ഒരാഴ്ചയ്ക്കിടെ അഞ്ചാം ദിവസവും കാട്ടാനകളിറങ്ങി വ്യാപക കൃഷിനാശം വിതച്ചു. വനത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്ററോളം അകലെയുള്ള ടൗൺ പ്രദേശത്തേക്ക് കാട്ടാനകൾ തുടർച്ചയായി എത്തുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.
ആറളംഫാമിലും പുനരധിവാസ മേഖലയിലും വർഷങ്ങളായി തമ്പടിച്ചിരുന്ന കാട്ടാനകളാണു ബാവലി പുഴ കടന്ന് ഇപ്പോൾ സ്ഥിരമായി ആറളം ടൗൺ മേഖലയിലെത്തുന്നത്. കാട്ടാനശല്യം തടയാൻ സ്ഥാപിച്ച സൗരോർജ തൂക്കുവേലികൾ പോലും ഫലപ്രദമാകാത്ത സാഹചര്യമാണു നിലവിലുള്ളത്.
ഇന്നലെ പുലർച്ചെ മൂന്ന് കാട്ടാനകളാണ് ആറളം ടൗൺ പ്രദേശത്തെത്തിയത്. കാരായി വിജയൻ, പൂക്കോത്ത് റഫീക്ക്, കെ.വി. സലീം, കെ.വി. സജീർ എന്നിവരുടെ വീടുകളുടെ പരിസരത്തുള്ള തെങ്ങുകളും വാഴകളും കാട്ടാനകൾ നശിപ്പിച്ചു. വീടിനു സമീപം കൃഷി നശിപ്പിക്കുന്ന കാഴ്ച ജനാലയിലൂടെ നോക്കി നിൽക്കാൻ മാത്രമാണ് താമസക്കാർക്ക് കഴിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
തുടർച്ചയായ കാട്ടാനശല്യം മൂലം പ്രദേശവാസികൾ ഭീതിയോടെയാണു കഴിയുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Tags : Wild elephants NattuVishasham DistrictNews