മുക്കം: തിരുവമ്പാടി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വന്യജീവി ആക്രമണം തുടർക്കഥയായിട്ടും അത് പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണന്ന് പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. തിരുവമ്പാടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി.കെ. കാസിമിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം മുക്കത്ത് സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കൂട്ടമായി പരിഹരിക്കേണ്ട ഒരു വിഷയമെന്ന നിലക്ക് പ്രശ്ന പരിഹാരത്തിനായി താൻ ശ്രമിക്കുമ്പോൾ സംസ്ഥാന സർക്കാർ ഒരു നിലക്കും സഹകരിക്കുന്നില്ലെന്നും അവർ പറഞ്ഞു. രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്തതാണ് അതിന് കാരണം. കഴിഞ്ഞ പത്ത് വർഷത്തിനിടെ കർഷകർ അനുഭവിച്ച പ്രശ്നങ്ങൾ ഒട്ടും കുറഞ്ഞിട്ടില്ല. സർക്കാർ നിസഹകരണം എല്ലാ മേഖലയിലെ കർഷകരും പറയുന്നു. സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമായി തുടരുകയാണ്.
പാചക വാതക പ്രതിസന്ധിയിലും സർക്കാരിന് ഒന്നും ചെയ്യാനാവുന്നില്ല. കേരളത്തിൽ യുവാക്കൾക്ക് തൊഴിലവസരമില്ലാത്ത അവസ്ഥയാണ്. മത ന്യൂനപക്ഷങ്ങൾ ആക്രമണത്തിന് ഇരയാവുന്നു. എഫ്സിആർഎ നിയമ ഭേദഗതി രാജ്യത്തെ ജീവകാരുണ്യ - സന്നദ്ധ പ്രവർത്തനങ്ങൾക്ക് വൻ തിരിച്ചടിയാണന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നാടാകെ വൻ പ്രതിസന്ധിയിലാവുമ്പോൾ അതിനെ തരണം ചെയ്യാനാവുന്ന ഒരു നേതാവിനെയാണ് വേണ്ടത്. പക്ഷെ കേരളത്തിലും കേന്ദ്രത്തിലും അതിന് പറ്റിയ ഒരു നേതാവില്ല. അവർ സ്വയം താൽപര്യത്തിനായി ഭീരുവായി കഴിയുകയാണന്നും കേരള മുഖ്യമന്ത്രിയും പ്രധാന മന്ത്രിയും ഭീരുക്കളാണന്നും അവർ പറഞ്ഞു.
യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികൾ തന്നെയാണ് യുഡിഎഫിന്റെ പ്രധാന വാഗ്ദാനമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.ചടങ്ങിൽ ബാബു പൈക്കാട്ടിൽ അധ്യക്ഷത വഹിച്ചു. സി.പി. ചെറിയ മുഹമ്മദ്, ഷിനോയ് അടക്കാപാറ, വി.കെ. ഹുസൈൻ കുട്ടി, എം.ടി. അഷ്റഫ്, ബി.പി. റഷീദ്, സി.കെ. കാസിം തുടങ്ങിയവർ പ്രസംഗിച്ചു.വി.ഡി. ജോസഫ്, പി.ജി. മുഹമ്മദ്, മഞ്ജുഷ മാത്യു, ബി.പി. റഷീദ്, അഡ്വ. മോഹലാൽ, ഹെലൻ ഫ്രാൻസിസ് തുടങ്ങിയവർ സംബന്ധിച്ചു.
Tags : nattu vishesham Wildlife attacks