അഞ്ചല്‍: സ്വകാര്യ ബസില്‍ യാത്ര ചെയ്യവേ അഞ്ചല്‍ ആര്‍ഒ ജംഗ്ഷനില്‍ മൂന്നുവയസുള്ള കുട്ടിയുടെ സ്വർണ കൊലുസ് മോഷ്ടിച്ച യുവതി അറസ്റ്റില്‍. അഞ്ചല്‍ പടിഞ്ഞാറ്റിന്‍കര സ്വദേശി സബീനയാണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. കുളത്തൂപ്പുഴയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്ത കോട്ടുക്കൽ സ്വദേശിനിയുടെ മകളുടെ മുക്കാല്‍ പവനോളം വരുന്ന കൊലുസാണ് മോഷ്ടിച്ചത്. ഉടന്‍ തന്നെ ബസ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും മൂന്നുവയസുകാരി സബീനയെ തിരിച്ചറിയുകയും ചെയ്തതോടെ പിടിവീഴുകയായിരുന്നു.
എന്നാല്‍ പരിശോധനയില്‍ സ്വര്‍ണ്ണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒന്‍പതു വയസുള്ള കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും കുട്ടി ഒന്നും മിണ്ടാതെ നിന്നതു സംശയത്തിനിടയാക്കി.
പോലീസ് സ്റ്റേഷനില്‍ എത്തിയതും വായില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം സബീന പുറത്തേക്ക് എറിയുകയായിരുന്നു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സമാനമായി ഇവരെ മുൻപും പിടികൂടിയിട്ടുണ്ട്. അന്ന് സ്വര്‍ണ്ണം തിരികെ ലഭിച്ചതിനെ തുടര്‍ന്നു കേസെടുക്കാതെ രക്ഷപ്പെട്ടു. അറസ്റ്റ് രേഖപ്പെടുത്തിയ സബീനയെ വൈദ്യ പരിശോധനയും തെളിവെടുപ്പും പൂര്‍ത്തീകരിച്ചു കോടതിയില്‍ ഹാജരാക്കിയ സബീനയെ റിമാൻഡ് ചെയ്തു.