പ്രതീകാത്മക ചിത്രം
പേരൂര്‍ക്കട: വഞ്ചിയൂര്‍ ഉപ്പിലാമൂട് ഇരുമ്പുപാലത്തില്നിന്നു താഴേക്കുവീണ യുവാവ് വെള്ളത്തില്ക്കിടന്നത് അരമണിക്കൂര്‍..! ഒടുവില്‍ തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍നിന്ന് ഫയര്‍ആന്റ് റസ്ക്യു ഓഫീസര്‍മാരായ സാജന് സൈമണ്‍, ഹരിലാല്‍, റഫീസ്, സേനാംഗം നന്ദകുമാര്‍ എന്നിവരാണ് ഇയാള്‍ക്ക് രക്ഷയായത്.
വഞ്ചിയൂര്‍ ഋഷിമംഗലം സ്വദേശി ആനന്ദ് (50) ആണ് ഈ ഭാഗത്തെ ആമയിഴഞ്ചാന്‍ തോട്ടിലേക്കു വീണത്.
ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ യായിരുന്നു സംഭവം. ഒരു സുഹൃത്തിനെക്കണ്ടശേഷം സ്കൂട്ടറില്‍ വീട്ടിലേക്കു വരികയായിരുന്നു ആനന്ദ്. ഇതിനിടെ ഇരുമ്പുപാലത്തിനടുത്തെത്തിയപ്പോള് സ്കൂട്ടര്‍ നിർത്തിയിട്ടശേഷം ഇരുമ്പുപാലത്തിനു മുകളില്‍ കയറിയിരുന്നു ഫോണ്‍ ചെയ്യാന്‍ തുടങ്ങി. ഇതിനിടെ അബദ്ധത്തില്‍ തോട്ടിലേക്കു വീഴുകയായിരുന്നു. പാലത്തിനു സമീപം മാലിന്യനിക്ഷേപം നടക്കുന്നുണ്ടോയെന്ന് അറിയുന്നതിനെത്തിയ നഗരസഭാ ജീവനക്കാരനായ സുരേഷ്ബാബുവാണ് ആനന്ദ് വെള്ളത്തില്ക്കിടക്കുന്നത് കണ്ടത്.
അസമയത്ത് റോഡരികില്‍ സ്കൂട്ടര്‍ ഇരുന്നതും ഒരു സ്മാര്‍ട്ട് ഫോണ്‍ ഇതിനു സമീപത്തുകിടന്നതും സംശയമുണ്ടാക്കി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ക്കിടന്ന് കൈകാലുകളിട്ടടിക്കുന്നയാളെ കാണാനായി. ഉടന്‍തന്നെ പോലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി ഏണിയുടെയും കയറിന്റെയും സഹായത്തോടെയാണ് ആനന്ദിനെ പുറത്തെത്തിച്ചത്. വീഴ്ചയില്‍ നെറ്റിക്കു പരിക്കേറ്റ ആനന്ദ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.