Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
നാളേയിലേക്കു ഓർമ്മത്തളിരുകൾ
മഹാനഗരിയിൽ നാല്പത്തിനാല് ഡിഗ്രി സെൽഷ്യസ് ചൂട്. വിമാനത്താവളത്തിൽനിന്നു പുറത്തുകടന്നതു തീയിലേക്കെന്നപോലെ.
തൊണ്ട വരളുന്നു. കണ്ണിൽ നിന്ന് ആവി പറക്കുന്നു. ദേഹമാകെ നീറുന്നു.
പേരെഴുതി ഉയർത്തിപ്പിടിച്ച് അയാളെ കാത്തുനിന്ന ചെറുപ്പക്കാരന്റെ മുന്നിലേക്കു ചെന്നു.
സന്തോഷത്തോടെ ബ്രീഫ് കേസ് ഏറ്റുവാങ്ങി ബാബു കുശലം ചോദിച്ചു: ‘അങ്കിൾ, ചൂട് അസഹ്യമായിരിക്കുന്നു, അല്ലേ?’’
ബാബുവിനെ അന്നാദ്യമായാണ് കാണുന്നതെന്നു തോന്നിയില്ല. രക്‌തബന്ധത്തിന് വെള്ളത്തേക്കാൾ കട്ടിയുണ്ടെന്നു പറയാറുള്ളത് വെറുതെ അല്ലല്ലോ. മാത്രമല്ല, ബാബുവിന്റെ മുഖത്ത് ബാബുവിന്റെ അമ്മയുടെ കുട്ടിക്കാലത്തു കണ്ട പല ചേലുകളും അയാൾ പെട്ടെന്നു തിരിച്ചറിഞ്ഞു. പ്രത്യേകിച്ച്, ചുണ്ടറ്റങ്ങൾകൊണ്ടുള്ള ചിരി.
‘പ്രായം കൂടി വരുന്നതിനാലാകാം’, അയാളും പുഞ്ചിരിക്കാൻ ശ്രമിച്ചു. ‘ഒന്നിനോടും ചെറുത്തുനില്ക്കാൻ പഴയപോലെ കഴിവില്ല.’
കാറിലെ ശീതീകരണം ആശ്വാസമായി.
ചെറുപ്പമായിരിക്കെ ഏതാനും ചൂടുകാലങ്ങൾ ഇവിടെ കഴിഞ്ഞതാണ്. അന്നൊന്നും ഈ ഉഷ്ണം ഇത്ര അസഹ്യമായി അനുഭവപ്പെട്ടില്ല. വഴിയോരത്ത് ഉന്തുവണ്ടികളിൽ എങ്ങെങ്ങും കിട്ടുമായിരുന്ന വെള്ളം വാങ്ങി കുടിച്ച് ഏതു പൊരിവെയിലത്തും നിലാവത്തെന്നപോലെ നടന്നു.
ചൂട് അതിന്റെ മൂർദ്ധന്യത്തിലെത്തുമ്പോൾ ഓർക്കാപ്പുറത്ത് ഒരുനാൾ ഉരുണ്ടുകൂടുന്ന കരിമേഘങ്ങളും അവയുടെ മുൻപേ വരുന്ന പൊടിക്കാറ്റും ഇരുളടപ്പും ഇന്നലെ കഴിഞ്ഞപോലെ. ഇടി പതിനാറു നില കയറി അമിട്ടായി പൊട്ടുന്നതോടൊപ്പം തുള്ളിക്കൊരുകുടം പെയ്യുന്ന മഴയേറ്റ് പുൽമൈതാനിയിൽ ഒരു വെല്ലുവിളിയായി മലർന്നുകിടക്കാൻ എന്തു രസമായിരുന്നു!
കാലമെത്രയായി? ഏറെയൊന്നും ആയില്ല. ഒരു പത്തുനാല്പതു കൊല്ലം. അത്രയേ ആയുള്ളൂ. ഞൊടിയിടപോലെയാണ് അത്രയും കാലം കടന്നുപോയത്. കണ്ണടച്ച് തുറക്കുംമുമ്പ് മറുകര എത്തി എന്ന മട്ടിൽ.
കൊടുംവേനലിലും നഗരത്തിൽ പണ്ടത്തേതിലേറെ പച്ചപ്പ് കാണാനുണ്ട്. പരിസരം ഭംഗിയാക്കാൻ തീവ്രമായ ശ്രമം നടന്നിരിക്കുന്നു. നന്നായി. നാടിന്റെ തലസ്‌ഥാനമല്ലേ. നാലാൾ അന്യദിക്കിൽനിന്നു വന്നു കണ്ടാൽ അയ്യേ എന്നു പറയരുതല്ലോ. മഹാവ്യാധി പിടിപെട്ട അവസ്‌ഥയിലും ചിരിക്കണമെന്നല്ലേ പണ്ടുള്ളവർ പഠിപ്പിച്ചത്. അകവും പിന്നാമ്പുറവും എങ്ങനെ കിടന്നാലും പൂമുഖമെങ്കിലും...
കഴിഞ്ഞുപോയ കാലങ്ങളിൽ പല അലസവേളകളിലും വെറുതെ തോന്നായ്കയില്ല, ഇവിടേക്ക് ഒന്നു തിരികെ വരണം എന്ന്. പക്ഷേ, എന്തെങ്കിലും ഒരു കാര്യമുണ്ടായിട്ടു വേണ്ടെ? *ഒഴിവും സൗകര്യവും ഒത്തുകിട്ടിയുമില്ല. വന്നേ തീരൂ എന്ന ശക്‌തമായ തോന്നൽ ഉണ്ടായില്ല എന്നതുതന്നെ നേര്.
പരിചയവും ഇഷ്ടവുമുണ്ടായിരുന്നവരൊക്കെ മരിച്ചോ ഒഴിഞ്ഞോ പോയി. ശൂന്യതയിലേക്ക് എന്തിനൊരു വിരുന്ന്? കാലം പോകെ വൈമനസ്യം വർദ്ധിച്ചു.
‘‘അമ്മായിക്കും കുട്ടികൾക്കും സുഖംതന്നെ അല്ലെ?’’ ബാബു ചോദിച്ചു.
ഇന്നാദ്യമായി കാണുന്ന ബാബു എന്ന ഈ ചെറുപ്പക്കാരൻ അമ്മാമന്റെ മകളുടെ മകനാണ്. അമേരിക്കയിലായിരുന്നു. പുതിയ ലാവണവുമായി തലസ്‌ഥാനത്തെ വലിയ ആസ്പത്രിയിൽ എത്തിയിരിക്കയാണ്. വീട്ടിൽ കാശ്മീരിയായ ഭാര്യയ്ക്കു പുറമേ ബാബുവിന്റെ അമ്മയുമുണ്ട്. ആ അമ്മയെ മാത്രമാണ് ഒരിക്കലെങ്കിലും മുൻപേ കണ്ടിട്ടുള്ളത്. തങ്കം എന്നാണ് പേര്. അവർക്കു സുഖമില്ല. ഓർമ്മ പതുക്കെപ്പതുക്കെ ഇല്ലാതാകുന്ന രോഗം. മിക്കവരെയും തിരിച്ചറിയാതെ ആയിക്കഴിഞ്ഞു.
അമ്മാമനും അമ്മായിയും ജീവിച്ചിരിപ്പില്ല. ബാബുവിന്റെ അച്ഛനായ ആ അമ്മാവൻ അമ്മയുടെ നേരാങ്ങളയല്ല. അമ്മമ്മയുടെ ചേച്ചിയുടെ മകൻ. അന്നേ വിദേശത്തായിരുന്നു. ഒരിക്കലേ വീട്ടിൽ വന്നിട്ടുള്ളൂ. അന്നൊരു തവണയേ തങ്കത്തിനെ കണ്ടിട്ടുമുള്ളൂ. അന്ന് തങ്കത്തിനു പതിമൂന്നു വയസ്സ്. തനിക്കും അത്രതന്നെ എന്ന് അയാൾ ഓർത്തു.
പിൽക്കാലത്ത് അമ്മാമന്റെയും അമ്മായിയുടെയും അസുഖവിവരവും മർണവാർത്തയും ഒക്കെ അറിയിക്കാനേ ബാബു വിദേശത്തുനിന്ന് വിളിക്കുകയുണ്ടായിട്ടുള്ളൂ. അവിടന്നു വന്ന അവസാനത്തെ വിളി അവന്റെ അച്ഛൻ മരിച്ചപ്പോഴായിരുന്നു. ബാബുവിന്റെ അച്ഛനെ താൻ കണ്ടിട്ടേയില്ലല്ലോ എന്നും അയാൾ ആലോചിച്ചു. വേരുമായുള്ള ബന്ധങ്ങളെല്ലാം ബാബുവിന് തങ്കം പറഞ്ഞുകൊടുത്തതാവണം.
ഇവിടെ ജോലിയിൽ ആയതിൽപ്പിന്നെ ബാബു ഇടയ്ക്കിടെ വിളിക്കാറുണ്ട്. അവന്റെ ഗവേഷണവിഷയങ്ങളാണ് ചർച്ച ചെയ്യാറ്. ഒരു ശാസ്ത്രമാസികയിൽ ആറാമിന്ദ്രിയത്തിന്റെ മനൾാസ്ത്രത്തെപ്പറ്റി താനെഴുതിയ ലേഖനത്തിൽനിന്നാണ് പുതിയ അടുപ്പത്തിന്റെ തുടക്കം. അവന്റെ ഭാര്യയും സൈക്യാട്രിസ്റ്റാണ്. ടെലഫോൺ ചർച്ചകളിൽ ചിലപ്പോൾ അവളും പങ്കെടുക്കാറുണ്ട്. അവളെയും പക്ഷേ, ഇതേവരെ കണ്ടിട്ടില്ല.
ഒരു പാരാസൈക്കോളജി സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാൻ കിട്ടിയ ക്ഷണം നിരസിക്കാതിരുന്നത് ബാബുവിനെയും കുടുംബത്തെയും കാണാം എന്നതുകൊണ്ടുകൂടിയാണ്. യാത്രാക്ലേശവും ചൂടും നിരുത്സാഹപ്പെടുത്തിയിട്ടും പുറപ്പെടുകയായിരുന്നു. ഉള്ളിൽനി ന്നൊരു അകാരണമായ കല്പന, അനുസരിക്കാതിരിക്കാൻ വയ്യാത്ത ഒന്ന്.
മുൻപ് ഒരിക്കലെങ്കിലും കണ്ട ഒരേ ഒരാളേ ആ വീട്ടിൽ ഉള്ളൂ. തങ്കം. തങ്കത്തിനോ, ഓർമ്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. തന്നെ കണ്ട ഓർമ്മയുടെ തീരവും ഇടിഞ്ഞുപോയില്ല എന്ന് തീർച്ചയില്ല. ചെന്നു നേർക്കു നേരേ നിന്നാലേ അറിയൂ. കുറച്ചുകൂടി നേരത്തേ വരാമായിരുന്നു.
അമ്മാമനും അമ്മായിയും തങ്കവുംകൂടി നാട്ടിലെ തറവാട്ടുവീട്ടിൽ ആദ്യമായും അവസാനമായും വന്നത് ഒരു മിഥുനത്തിലാണ്. കാറ്റും മഴയും തിമിർക്കുന്ന കാലം. ലോകമാകെ വെള്ളത്തിൽ. ശീതക്കാറ്റ് ചുഴിഞ്ഞു കുത്തുന്നു. എന്നിട്ടും തങ്കത്തിന്റെ കൂടെ പെരുമഴയത്ത് ഓടിച്ചാടി കളിച്ചു. ആലോലം മഴ നനഞ്ഞു. മൂന്നു ദിവസവും.
അതു കഴിഞ്ഞ് ഈ അടുത്ത കാലത്തല്ലാതെ തങ്കത്തെപ്പറ്റി കാര്യമായി ഓർത്തിട്ടേ ഇല്ലെന്ന് അയാൾ കുറ്റബോധത്തോടെ കണ്ടുപിടിച്ചു. മാറിമാറി വന്ന ജീവിതസാഹചര്യങ്ങളും ഇടപഴകാൻ അവസരമില്ലായ്കയും കാരണങ്ങളായി പറയാം. എന്നാലെന്തേ ഈയിടെ ആ മൂന്നു ദിവസങ്ങൾ ഇത്ര ശക്‌തിയായി ഓർമ്മയിൽ ഉയിർക്കാൻ? പതിറ്റാണ്ടുകളായി മറവിയിൽ പൂണ്ടു കിടന്ന വിത്ത് ഒരു മുന്നറിയിപ്പുമില്ലാതെ മുളച്ചപോലെ.
‘‘അമ്മ അങ്കിളിനെ അന്വേഷിച്ചു.’’ എന്നു ബാബു ഒരിക്കൽ ഒരു നീണ്ട ഫോൺ ചർച്ച അവസാനിപ്പിക്കെ, പറഞ്ഞതിൽനിന്നാണു തുടക്കം.
‘ഫോൺ അമ്മയ്ക്ക് കൊടുക്കാമോ?’’ എന്ന് അന്നു ചോദിച്ചില്ല. ഓർമ്മ മിക്കവാറും പോയ ആളെ വിഷമിപ്പിക്കരുതല്ലോ. തങ്കം തന്നെപ്പറ്റി എന്താണു ചോദിച്ചത് എന്ന് അന്വേഷിച്ചുമില്ല. അത്തരം വിശദാംശങ്ങളിലേക്കു കടക്കുന്നത് ബാബുവിന് എത്രത്തോളം ഇഷ്ടപ്പെടും എന്നു നിശ്ചയമില്ലായിരുന്നു. ഇന്നുമില്ല നല്ല നിശ്ചയം. കുടുംബത്തിന്റെ സ്വകാര്യതയിൽ മറ്റുള്ളവർ തലയിടുന്നതു മിക്ക ചെറുപ്പക്കാർക്കും രസിക്കാറില്ലല്ലോ.
പതിറ്റാണ്ടുകൾക്കുമുമ്പ് താൻ ഉപേക്ഷിച്ചു പറന്നുപോയ കൂടല്ല ചുറ്റും കാണുന്ന ലോകമെന്ന് നഗരത്തിലെ വഴിയോരക്കാഴ്ചകൾ സാക്ഷ്യപ്പെടുത്തി. തികച്ചുമൊരു പുതിയ ആകാശവും പുതിയ ഭൂമിയും. ഇങ്ങനെയൊരു വിമാനത്താവളംതന്നെ അന്നില്ലല്ലോ.
‘‘പാരാസൈക്കോളജിയിൽ പുതുതായി വല്ല നിരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ടോ? ബാബു അന്വേഷിച്ചു. ഗവേഷണവിഷയത്തെക്കുറിച്ചാണു ചോദിക്കുന്നത് എന്നു തിരിച്ചറിയാൻ മനോരാജ്യത്തോണി തല തിരിച്ച് ഓർമ്മയുടെ ഒഴുക്ക് കുറുകെ കടക്കേണ്ടി വന്നു, ഞൊടിയിട താമസിച്ചു.
‘‘ആന്റിസിപ്പേറ്ററി കോഗ്നിഷന്റെ ഏതാനും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാമെന്നു വിചാരിക്കുന്നു.’’
വരാനിരിക്കുന്നതു ചിലപ്പോൾ ചിലർ നേരത്തേ അറിയുന്നു. വെളിപാടുകൾപോലെ വരുന്ന ഈ അറിവുകൾ അദ്ഭുതകരങ്ങളാണ്. ഈ കഴിവ് എല്ലാവർക്കുമുണ്ടെന്നു വേണം കരുതാൻ. പല കാരണങ്ങളാലും നഷ്ടപ്പെടുന്നതാകാം. വികസിക്കാതെ കിടപ്പുമാകാം.
‘‘കേൾക്കാൻ തിടുക്കം തോന്നുന്നു.’’
‘‘ജീവിതം എങ്ങനെ ഇരിക്കുന്നു?’’
‘‘ശാന്തമായ ജലാശയത്തിലെ തോണിപോലെ നന്നായിരിക്കുന്നു.’’
‘‘അങ്ങെത്തുവോളം അങ്ങനെ ഇരിക്കട്ടെ.’’
പിന്നെ കുറിച്ചിട ഇരുവരും മൗനികളായി.
വാഹനം ജനത്തിരക്കുള്ള നിരത്തിലേക്കു കയറി.
‘‘നേരത്തേ കേരളത്തിൽ വന്ന് അങ്കിളിനെ പരിചയപ്പെടേണ്ടതായിരുന്നു.’’ ബാബു പറഞ്ഞു.
‘‘വിവാഹം കഴിഞ്ഞപ്പോൾ പരിപാടിയിട്ടതുമാണ്. അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു. പക്ഷേ, അമ്മയുടെ അസുഖം കാരണം യാത്രാപദ്ധതികളെല്ലാം ഉപേക്ഷിക്കേണ്ടിവന്നു.’’
‘‘അമ്മയുടെ ഓർമ്മ എത്ര ശതമാനം...?’’ വൈകാതെ മുന്നിൽ കാണാനിരിക്കുന്ന തങ്കത്തിനോട് എങ്ങനെ പെരുമാറണമെന്നു നേരത്തെ നിശ്ചയിക്കുന്നതാണ് നല്ലതെന്നു കരുതി അയാൾ ചോദിച്ചു. വിഷമിച്ചാണു ചോദിച്ചത്. ബാബുവിനെ നൊമ്പരപ്പെടുത്തലാവുമോ എന്നു ഭയന്നു.
ഭാവവ്യത്യാസം കൂടാതെയാണു ബാബു പറഞ്ഞത്. ‘‘ഓർമ്മയുടെ ഏതാണ്ട് നാലിലൊന്നോളം കേടുപാടില്ലാതെ ഉണ്ട്. ചിലപ്പോൾ ചില ഫ്ളാഷുകൾ കിട്ടാറുമുണ്ട്. അങ്ങനെ ഒരു അവസരത്തിലാണെന്നു തോന്നുന്നു അങ്കിളിന്റെ കാര്യം ചോദിച്ചത്.’’
‘‘ചോദിച്ചതെന്തായിരുന്നു?’’
‘‘ആരെക്കുറിച്ചാണു ചോദിക്കുന്നതെന്ന് ആദ്യം എനിക്കു മനസ്സിലായില്ല. ഞാൻ അങ്കിളിനോടു ഫോണിൽ സംസാരിക്കുന്നത് അമ്മ കേൾക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണു ചോദിച്ചത്. ആ ബുദ്ദുവിനെ ഇനി കാണാനാവില്ലേ? എന്ന്. തന്നോടുതന്നെ എന്ന രീതിയിലായിരുന്നു ആ ചോദ്യം. ബുദ്ദു എന്ന വാക്കിന്റെ അർത്ഥം എനിക്ക് അറിയില്ലായിരുന്നു. എന്റെ മുഖഭാവം കണ്ടാവണം, അമ്മ അങ്കിളിന്റെ പേരുതന്നെ പറഞ്ഞു. എന്നിട്ട് എനിക്കു പറഞ്ഞുതന്നു. ബുദ്ദു എന്നത് ഒരു ഓമനപ്പേരാണെന്ന്.’’
‘‘വാക്കിന്റെ അക്ഷരാർത്ഥം മണ്ടൻ എന്നാണ്.’’ അയാൾ ചെറുതായി ചിരിച്ചു.
‘‘സ്നേഹത്തോടെ വിളിക്കുന്നെങ്കിൽ എന്തു പേരും ഓമനപ്പേരാവില്ലേ? എന്റെ അമ്മ എന്നെ എപ്പോഴും വിളിക്കുക ബുദ്ദു എന്നായിരുന്നു.’’
നടുമുറ്റത്തിറങ്ങിനിന്ന് ആലോലം മഴ നനഞ്ഞ് ആർത്തലച്ചു ചിരിക്കെ തങ്കം ഉറക്കെ വിളിച്ചുകൂവിക്കൊണ്ടിരുന്നു.’’ ‘‘ബുദ്ദു! ബുദ്ദു! ബുദ്ദു!’’
കൈവണ്ണയിൽ പിടിച്ച് കണക്കിനൊരു തിരുമ്മു കൊടുത്തതു നല്ലപോലെ വേദനിച്ചിരിക്കും.
ഒന്നു മുഖം കോട്ടിയെന്നാലും അടുത്ത ക്ഷണത്തിൽ ചിരിച്ച് ആർത്തു ബുദ്ദുവിളി തുടർന്നു.
സന്ധ്യയ്ക്കു നാലുകോലായിൽ അമ്മമാരുടെ കൂടെ ഇരിക്കെ ഊത്താലടിച്ചപ്പോൾ തങ്കം തന്റെ ദേഹത്തിൽ ചാഞ്ഞു ചൂളി. അന്ന് തങ്കത്തിന്റെ ദേഹത്തിന് കുരുത്തോലയുടെ മണമായിരുന്നു.
ഇടവഴിയിൽ ഉതിർന്ന വെള്ളരിമാങ്ങ പെറുക്കാൻ മഴയത്ത് മത്സരിച്ചോടുമ്പോൾ വേലിയിലെ ഇല്ലിമുള്ളിൽ കുരുങ്ങി തങ്കത്തിന്റെ ഉടുപ്പ് ഉടനീളം കീറി. കാലിൽ മുള്ളു കുത്തുകയും ചെയ്തു. കാലടിയിലെ മുള്ളെടുത്തുകൊടുത്തത് അവളുടെ ജാക്കറ്റിന്റെ പിൻ അഴിച്ചുവാങ്ങിയാണ്. അതു തിരികെക്കൊടുക്കാതെ ഒരു കൈയിൽനിന്നു മാറ്റി മറ്റേക്കയ്യിൽ പിടിച്ച് ‘ആശ കാട്ടി’ കളിപ്പിച്ചപ്പോൾ തങ്കം പരിഭവിച്ചു വിളിച്ചതും ബുദ്ദു എന്നുതന്നെ.
യാത്ര പറയുന്നേരം എല്ലാരെയും കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുമ്പോൾ ഒഴിഞ്ഞുമാറി നിന്ന തന്നെ ഓടിപ്പിടിച്ച് തങ്കമൊരു ഉമ്മ തരികയുണ്ടായല്ലോ. അന്ധാളിച്ചും നാണിച്ചും വിഷമിക്കുന്ന തന്നെ ചൂണ്ടി അന്നേരവും ഉറക്കെയുറക്കെ ബുദ്ദുവിളി ആഘോഷിച്ചില്ലേ.
കൂടെക്കൊണ്ടുവന്ന ചായപ്പെൻസിലുകൾ അതിനുമുൻപേ തങ്കം എനിക്കു സമ്മാനമായി നൽകിയിരുന്നു. ഇരുപത്തിനാല് ക്രയോണുകൾ. അത്രയും നിറങ്ങൾ. തങ്കം ചുവരിൽ വരച്ച ചിത്രം അടുത്തകൊല്ലം വെള്ള വലിക്കുന്നതുവരെ തെളിഞ്ഞും പിന്നെ ഒരു കൊല്ലം മങ്ങിയും നിന്നു. അതിൽ രണ്ടു പെൺകുട്ടികളുണ്ടായിരുന്നു. മീശയുള്ള ഒരു പെൺകുട്ടിയും മീശയില്ലാത്ത ഒരു പെൺകുട്ടിയും. മീശയുള്ളാളുടെ കാലിനോടു ചേർത്ത് ‘ബിയുഡിഡിയു’ എന്നു കുറിച്ചിരുന്നു. താനതു പച്ചിലച്ചണ്ടി ഉരച്ചു മായ്ച്ചുകളയാൻ ശ്രമിക്കെ അമ്മ ദേഷ്യപ്പെട്ടു: ‘ആ ചുമര് ആസകലം വൃത്തികേടാക്കണതെന്തിനാ ബുദ്ദു നീയ്?’’ ചിത്രം വരച്ചത് താനാണെന്നാവാം അമ്മ വിചാരിച്ചത്.
ബാബു നനുക്കെ ചിരിച്ചു: ‘‘അങ്കിളിനു സമ്മാനിക്കാൻ അമ്മ ഒരു ചിത്രം വരച്ചുവച്ചിട്ടുണ്ട്. രണ്ടു പെൺകുട്ടികളാണ് അതിൽ. പക്ഷേ, ഒരാൾക്കു മീശയുണ്ട്.’’
ഒരിക്കൽ തങ്കം കറുത്ത ചായംകൊണ്ടു തനിക്കൊരു മീശ വരച്ചുതരികയുണ്ടായി. വീട്ടിലെ ആളുകൾ കാണുംമുമ്പ് അതു മായ്ക്കാൻ പെട്ട പാട് തനിക്കേ അറിയൂ.
തങ്കത്തിനു കൂടപ്പിറപ്പുകളില്ല. തനിക്കുമില്ലല്ലൊ.
‘‘ഈയിടെ അമ്മയ്ക്ക് എന്തൊ ഒരു വല്ലായ്മ കാണുന്നുണ്ട്.’’ ബാബു അറിയിച്ചു. ‘‘വിശേഷിച്ച് ഒന്നുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. എന്നാലും...’’
‘‘ക്ഷീണമാണോ?’’
‘‘കാരണമില്ലാതെ ഒരു വിഷാദം. പ്രസന്നതയായിരുന്നു അമ്മയുടെ സ്‌ഥിരംഭാവം. അതു മങ്ങി. പ്രതീക്ഷകളൊക്കെ ഇല്ലാതായതുപോലെ. അങ്കിൾ വരുന്ന കാര്യം ഞാൻ പറഞ്ഞപ്പോൾ പ്രതികരണം വിചിത്രമായിരുന്നു. കാണാൻ ഞാൻ ഉണ്ടാവില്ല എന്ന്. ഞങ്ങൾക്കുണ്ടാകുന്ന കുഞ്ഞിനെക്കുറിച്ച് ആകാംക്ഷയോടെ കൂടെക്കൂടെ ചോദിക്കുമായിരുന്നു. അതില്ലാതായി. സന്തോഷിപ്പിക്കാനായി ഞാൻ വിഷയമെടുത്തിട്ടാലും ഒരു ഉണർവും ഇല്ല.’’
ബാബുവിന്റെ സ്വരത്തിൽ ആശങ്ക നിഴലിട്ടു.
പെട്ടെന്ന് അയാളുടെ മനസ്സിന്റെ ആകാശത്ത് മേഘമില്ലാതെ ഒരു വെള്ളിടി മിന്നി.
അയാൾ ബാബുവിനോടു ചോദിച്ചു: ‘ഞാൻ വരുന്ന വിവരം പറഞ്ഞതും അതിനു കിട്ടിയ പ്രതികരണവും എപ്പോഴായിരുന്നു?’’
‘‘ഇന്നു രാവിലെ.’’
ഒരു പിറുപിറുപ്പായി അയാൾ ആരാഞ്ഞു: ‘‘നമുക്ക് അല്പംകൂടി വേഗം പോകാൻ കഴിയില്ലേ?’’
‘‘കഴിയുമല്ലോ എന്നു പറയുന്നതിനിടെ ബാബുവിന്റെ മൊബൈൽ ശബ്ദിച്ചു.
കാർ ഓരം ചേർത്തു നിർത്തി സ്റ്റിയറിങ് വീലിൽ തല ചായ്ച്ച് ബാബു വിതുമ്പി.
‘‘അങ്കിൾ, അമ്മ!...’’
അമ്മ പോയി എന്നു കരഞ്ഞറിയിക്കാൻ വീട്ടുകാരി വിളിച്ചതായിരുന്നു.
–സി. രാധാകൃഷ്ണൻ
കനലായി മാറിയ കരോള്
ഫോണ് ബെല് തുടരെ അടിക്കുന്നത് കേട്ടിട്ടും എടുക്കുവാന് തോന്നിയില്ല. കാരണം ഇന്ന
അപ്പുണ്ണിയും ഓപ്പോളും
അച്ചാ...... അപ്പുണ്ണി നീട്ടി വിളിച്ചു താനും ഓപ്പോളും കൂടെ കുളിക്കടവിലേക്ക് പോവുക
വിഗ്രഹമോഷണം
മകരമാസത്തിലെ അമാവാസി നാളിൽ രാത്രി നീലാണ്ടൻ പോറ്റി ഒരു സ്വപ്നം കണ്ടു. "വിശ്വകർ
ഒരു കോടി രൂപ
രാത്രി നന്നേ കനത്തു. ലണ്ടൻ നഗരം മഞ്ഞിൽ കുളിരുപടർത്തി ഒഴുകിക്കൊണ്ടേയിരുന്നു. ബ
മരണം പൂക്കുന്ന പാടങ്ങള്
തരിശായ പാടത്തിനരികിലെ മരക്കൊന്പിലിരുന്ന കിളി തന്റെ ഇണയോട് പറഞ്ഞു. നമുക്ക് പ
ഹെയർ സ്റ്റൈലിസ്റ്റ്
ആഡംബരപൂർണമായ സലൂണുകളോ ബ്യൂട്ടി കെയർ സെന്ററുകളോ, മസാജ് പാർലറുകളോ വർഷങ്ങ
സൈക്കിൾ കള്ളൻ
കൊല്ലവർഷം 1199 ചിങ്ങം ഏഴ്, ഇംഗ്ലീഷ് വർഷം 2023 ഓഗസ്റ്റ് 23 കഥ നടക്കുന്നത് ഷാർജയി
മണിക്കുട്ടന് അക്കാദമി അവാര്ഡ്
ആര്ത്തുലയ്ക്കുന്ന തിരകള് പോലെ ലണ്ടന് നഗരമുണര്ന്നു. നഗരം കാണാനെത്തിയ കവി
പെരുമാൾ രാജൻ
അംബേദ്കർ ഗ്രാമവാസികൾക്ക് രാജൻ എന്നു പേരുകേൾക്കുമ്പോൾ തന്നെ മനസിൽ ഓടിയെത്തു
ചുവന്നനീർ നിർണ്ണയം
വിനീത് വിശ്വദേവ്
സോഷ്യൽ മീഡിയകളിൽ "രക്ത ദാനം മഹാദാനം', "ഡൊണേറ്റ്
കല്ലുമഴ
വി.സുരേശൻ
കല്ലുമഴയെന്ന് പുരാണങ്ങളിലും പഴഞ്ചൊല്ലുകളിലും കേട്ടി
പ്രബുദ്ധ വിശ്വാസ കേരളം
കാരൂര് സോമന്
ക്ലോക്കിലെ അക്കങ്ങള് കൊഴിഞ്ഞുകൊണ്ടിരിന്നു. അറുപത് വയസ്സുള്ള ഭാര്യ
കിയാവിലെ കണ്ണുനീർ
ഡാനിയേല, ചെറിയ ക്യാനിന്റെ മൂട്ടിൽ പറ്റിയിരുന്ന പുഡിംഗ് കത്തികൊണ്ട് വടിച്ചെടുത്തു അവശേഷിച്ച ബ്രഡിന്
സുധാമണിയുടെ യാത്രകൾ
പൂന്തോട്ടത്ത് വിനയകുമാർ
വീട്ടിൽ നിന്നും അകലെയുള്ള സ്ഥലത്തെ പി എസ് സി പരീക്ഷ എഴു
ഹൈറേഞ്ചിലെ ഒറ്റമൂലി (കഥ)
ഹൈ റേഞ്ചിൽ നിന്നും നഗരത്തിലെത്തിയ ആദ്യം അപ്പുവിനെ കോളേജിലുള്ള കൂട്ടുകാർ നല്ലതു പോലെ കള
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.