നാടിനെ നടുക്കിയ അമ്പലമുക്ക് വിനീത വധക്കേസ്
Wednesday, June 4, 2025 1:05 PM IST
2022 ഫെബ്രുവരി ആറ് ഞായറാഴ്ച. കോവിഡിനെത്തുടര്‍ന്ന് അവധിയിലായിരുന്ന തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ വി. സജികുമാര്‍ അന്നാണ് ഡ്യൂട്ടിക്ക് എത്തിയത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ അന്ന് പ്രത്യേക കേസുകളൊന്നും ഇല്ലായിരുന്നു.
രാവിലെ തന്നെ സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്ത ഇന്‍സ്പെക്ടര്‍ സജികുമാര്‍ ഉച്ചയോടെ അടുത്തുള്ള ക്വാര്‍ട്ടേഴ്സിലേക്ക് പോന്നു. അവിടെയെത്തി മുക്കാല്‍ മണിക്കൂറിനുശേഷം അദ്ദേഹത്തിന് സ്റ്റേഷനില്‍ നിന്നൊരു കോള്‍ വന്നു. ഒരു സ്ത്രീയുടെ മാല പൊട്ടിച്ചുവെന്നായിരുന്നു ആദ്യമെത്തിയ കോള്‍.
തൊട്ടുപിന്നാലെ പോലീസ് കണ്ട്രോള് റൂമില്‍നിന്നു വിളിയെത്തി. ഒരു സ്ത്രീ കൊല്ലപ്പെട്ടിരിക്കുന്നു. പേരൂര്‍ക്കട അമ്പലമുക്കിലെ അമ്പലനഗറില്‍ ടാബ്സ് ഗ്രീന്‍ടെക് അഗ്രിക്ലിനിക്ക് എന്ന അലങ്കാരച്ചെടി വില്പന ശാലയിലായിരുന്നു സംഭവം നടന്നത്. ഇന്‍സ്പെക്ടറും സംഘവും സ്ഥലത്തെത്തി.
ടാര്‍പോളിന്‍കൊണ്ട് മൂടിയ മൃതദേഹം
അലങ്കാരച്ചെടിക്കടയില്‍ ചെടി വാങ്ങാനെത്തിയവര്‍ അവിടെ ആരെയും കാണാതായതോടെ ഉടമ തോമസ് മാമ്മനെ വിളിച്ചു. ഞായറാഴ്ച അവധിയാണെങ്കിലും ചെടികള്‍ നനയ്ക്കാന്‍ എത്തണമെന്ന് തോമസ് ജീവന ക്കാരിയായ വിനീതയോടു പറഞ്ഞിരുന്നു.
തോമസ് ഫോണില്‍ വിളിച്ചിട്ടും വിനീത എടുക്കാതിരുന്നതോടെ, അടുത്തു താമസിക്കുന്ന മറ്റൊരു ജീവനക്കാരി സുനിതയെ വിളിച്ച് കടയിലെത്താന്‍ പറഞ്ഞു. സുനിത കടയിലെത്തിയപ്പോഴാണ് ടാര്‍പോളിന്‍കൊണ്ട് മൂടിയ നിലയില്‍ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീത(38)യുടെ മൃതദേഹം കണ്ടത്. ഉടന്‍ പേരൂര്‍ക്കട പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് വിനീതയുടെ അച്ഛന് വിജയനും അമ്മ രാഗിണിയും വിനീതയുടെ മക്കളായ അക്ഷയ് കുമാറിനും അനന്യകുമാരിക്കുമൊപ്പം സംഭവസ്ഥലത്ത് എത്തി. മകള്‍ക്ക് നാലരപ്പവന്റെ മാലയുണ്ടായിരുന്നതായി അമ്മ പറഞ്ഞു. മൃതദേഹത്തില്‍ ഈ മാല ഉണ്ടായിരുന്നില്ല.
വില്പനശാലയിലെ കളക്ഷന്‍ തുകയായ 25,000 രൂപ ഹാന്‍ഡ് ബാഗിലും ഉണ്ടായിരുന്നു. കളക്ഷന്‍ തുകയുമായി വീട്ടിലേക്കു പോകുന്ന വിനീത അടുത്ത ദിവസം രാവിലെ അത് കൊണ്ടുവരാറാണ് പതിവ്. വിനീതയുടെ ഭര്‍ത്താവ് സെന്തില്‍ കുമാര്‍ ഹൃദ്രോഗത്തെത്തുടര്‍ന്ന് നേരത്തെ മരിച്ചിരുന്നു.
പോലീസ് എത്തുമ്പോള്‍ ഗോഡൗണ്‍ ഭാഗത്ത് കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റ് രക്തം വാര്‍ന്നു കിടക്കുന്ന വിനീതയുടെ ശരീരം ഷീറ്റുകൊണ്ട് മറച്ചിരിക്കുന്ന നിലയിലായിരുന്നു. ഷീറ്റിനടിയിലൂടെ കാല്‍പ്പാദം മാത്രം പുറത്തു കാണാം.
ഉടമയായ മാമ്മന്‍ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ഫോറന്‍സിക് സംഘവും ഫിംഗര്‍ പ്രിന്റ് വിദഗ്ധരുമൊക്കെ സ്ഥലത്തെത്തി. അന്നുതന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാള്‍
പിറ്റേന്നു മുതല്‍ ഇന്‍സ്പെക്ടര്‍ വി. സജികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിക്കായി അന്വേഷണം തുടങ്ങി. സംഭവം നടന്ന സ്ഥലത്തിന് 20 മീറ്റര്‍ ചുറ്റളവില്‍ നിന്ന് ഒരു സിസിടിവി ദൃശ്യം കണ്ടെത്തി. സംശയം തോന്നിയ 15 പേരുടെ ദൃശ്യങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
സംഭവദിവസം സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കാണ് പോലീസ് നായ മണം പിടിച്ചുപോയത്. കൃത്യത്തിനു ശേഷം കൊലപാതകി രക്ഷപ്പെട്ടത് കടയുടെ പിന്നിലൂടെയാണെന്ന സംശയം ഇതോടെ ബലപ്പെട്ടു.
കിട്ടിയ ദൃശ്യങ്ങളിലൊന്നിലെ ആളുടെ രൂപം ഇന്‍സ്പെക്ടര്‍ സജികുമാറും സംഘവും പ്രത്യേകം ശ്രദ്ധിച്ചു. മാസ്ക് നിര്‍ബന്ധമുള്ള സമയമായിരുന്നെങ്കിലും ദൃശ്യത്തിലുള്ള ആള് പ്രത്യേക രീതിയിലായിരുന്നു മുഖം മറച്ചിരുന്നത്.
തലയില്‍ തൊപ്പിപ്പോലെ ഒരു തുണികെട്ടിയിരുന്നു. ഫുള്‍ സ്ലീവ് ഷര്‍ട്ടിന്റെ രണ്ടു കൈകളും പോക്കറ്റിലിട്ട് നടന്നു പോകുന്ന അയാളുടെ ചിത്രത്തെക്കുറിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. ഏകദേശം 11.30 ഓടെ ആദ്യ ദൃശ്യത്തില്‍ കണ്ടയാള്‍ മുക്കാല്‍ മണിക്കൂറിനുശേഷം തിരിച്ചുപോകുന്ന സിസിടിവി ദൃശ്യവും അന്വേഷണ സംഘത്തിനു ലഭിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിലെ മറ്റൊരു സംഘവും സമാന്തര അന്വേഷണം നടത്തുന്നുണ്ടായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സാന്ത്വന ഹോസ്പിറ്റല്‍ ജംഗ്ഷനില്‍നിന്ന് ഇയാള്‍ ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു.
നിര്‍ണായകമായ ആ ഫോണ്‍ കോള്‍
കൊല്ലപ്പെട്ട വിനീതയുടെ ഫോണ്‍ ലോക്ക് ആയിരുന്നില്ല. കൊലപാതക ദിവസം വിനീതയുടെ ഫോണിലേക്കു വന്ന കോളുകള്‍ പോലീസ് പരിശോധിച്ചു. അന്ന് അതിലേക്ക് വിളിച്ചത് സ്ഥാപന ഉടമ, സഹപ്രവര്‍ത്തക, അമ്മ, മകളുടെ കൂട്ടുകാരിയുടെ അമ്മ എന്നിവരായിരുന്നു.
തൊട്ടുമുമ്പുള്ള ദിവസങ്ങളിലും സംശയകരമായ കോളുകളില്ലായിരുന്നു. അന്ന് രാവിലെ 11.30ഓടെ വന്ന ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള കോളായിരുന്നു കോള്‍ ലിസ്റ്റില്‍ അവസാനത്തേത്. അത് വിനീതയുടെ മകളുടെ കൂടെ പഠിക്കുന്ന കുട്ടിയുടെ അമ്മയുടേതായിരുന്നു. പോലീസ് അവരുടെ മൊഴി രേഖപ്പെടുത്തി.
തിരുവനന്തപുരം സ്വദേശിനിയായ അവരുമായി സംസാരിക്കുമ്പോള്‍ കസ്റ്റമര്‍ വന്നു എന്നു പറഞ്ഞാണ് വിനീത സംസാരം അവസാനിപ്പിച്ചതെന്ന അവരുടെ മൊഴി നിര്‍ണായകമായി. സിസിടിവിയില്‍ കണ്ട തൊപ്പിയും മാസ്ക്കും വച്ച യുവാവ് കടന്നുപോയ സമയവും ഏകദേശം ഇതുതന്നെയായിരുന്നു.
തുടര്‍ന്ന് ഇയാളെ കണ്ടെത്താനായിരുന്നു ഇന്‍സ്പെക്ടര്‍ സജികുമാറിന്റെയും സംഘത്തിന്റെയും ശ്രമം. പേരൂര്‍ക്കടയിലോ പരിസരപ്രദേശത്തോ യുവാവിനെ മുന്‍പു കണ്ടതായ സൂചനകളൊന്നും ലഭിച്ചില്ല.
തുടര്‍ന്ന് ഏറെ വൈകാതെ ഇയാൾ കയറിപ്പോയ ഓട്ടോറിക്ഷാഡ്രൈവറെ കണ്ടെത്തി. മെഡിക്കല്‍ കോളജില്‍ പോകണമെന്നു പറഞ്ഞ് സാന്ത്വന ജംഗ്ഷനില്‍നിന്ന് ഒരാള്‍
ഓട്ടോറിക്ഷയില്‍ കയറിയെന്നും ആള് വളരെ അസ്വസ്ഥനായിരുന്നുവെന്നും അയാള്‍ മുട്ടടയില്‍ ഇറങ്ങിയതായി ഡ്രൈവര്‍ മൊഴി നല്കി. അവിടെനിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള നഗരസഭയുടെ അധീനതയിലുള്ള അലപ്പുറം കുളത്തിനടുത്ത് അപരിചിതനായ ഒരു യുവാവ് എത്തിയതായി സമീപത്തെ ഐടി ഉദ്യോഗസ്ഥനും മൊഴി നല്കി.
വര്‍ക്ക് ഫ്രം ഹോം ആയതിനാല്‍ സിറ്റൗട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു യുവാവ്. ആ റോഡ് അവസാനിക്കുന്നത് ഉദ്യോഗസ്ഥന്റെ വീടിന് അടുത്തായിരുന്നു. തുടർന്ന് തിരിച്ചുവന്ന അപരിചിതന് വാഷ് എന്ന് അവ്യക്തമായ ഭാഷയില്‍ ചോദിച്ചിരുന്നു.
ഇതോടെ പ്രതി മലയാളിയല്ലെന്നു പോലീസിനു വ്യക്തമായി. അരക്കിലോ മീറ്ററിനകത്തായി ഇയാളുടെ മറ്റൊരു സിസിടിവി ദൃശ്യംകൂടി കിട്ടി. അതില്‍ ടീ ഷര്‍ട്ടും പാന്റുമായിരുന്നു വേഷം. അവിടെ വച്ച് രണ്ടു ബൈക്കുകള്‍ക്ക് കൈകാണിച്ചു.
അതില്‍ ഒന്നു നിര്‍ത്തിയപ്പോള്‍ അതില്‍ കയറി മെഡിക്കല്‍ കോളജിലേക്ക് പോകണമെന്നു പറഞ്ഞു കേശവദാസപുരം വഴി ഉള്ളൂര്‍ക്ക് പോയതായി പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായി. ഉള്ളൂരിലെത്തിയപ്പോള് ബൈക്ക് ഉടമ ഇവിടെവരെയുള്ളുവെന്നും ഇടത്തോട്ടു തിരിഞ്ഞാല്‍ മെഡിക്കല്‍ കോളജില്‍ എത്താമെന്നു പറഞ്ഞ് ഇയാളെ ഇറക്കിവിട്ടതായും പോലീസ് വിവരം ലഭിച്ചു.
പിന്നീട് വിവരമൊന്നും ലഭിക്കാതെ വന്നതോടെ മൂന്നു ദിവസം അന്വേഷണത്തില്‍ പുരോഗതിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലെല്ലാം പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
പേരൂര്‍ക്കട ജനറല്‍ ആശുപത്രി കാമറയിലെ ആ ദൃശ്യം
പേരൂര്‍ക്കട ജനറല്‍ ആശുപത്രി സിസിടിവി കാമറയിൽ ആശുപത്രിയിലെ ഇന്‍ എന്നെഴുതിയ ഗേറ്റിനു മുന്നിലൂടെ നേരത്തെ ദൃശ്യങ്ങളില്‍ കണ്ടയാള്‍ നടന്നു പോകുന്നതായി കണ്ടു. എന്നാല്‍ ഔട്ട് ഗേറ്റിലേക്ക് ഇയാള്‍ വരുന്നതായി കാണുന്നുമില്ല.
അതിനടുത്തുള്ള കുമാര്‍ കഫേയിലെ സിസിടിവി മണ്ണന്തല എസ്ഐ ആയിരുന്ന ബൈജു പരിശോധിച്ചപ്പോൾ പ്രതിയെന്നു സംശയിക്കുന്ന ആളുടെ ചിത്രം കണ്ടെത്തി. അന്ന് രാവിലെ പത്തിന് കഫേയില്‍ ചായ വിതരണം ചെയ്ത ശേഷം അവിടെനിന്ന് ഭക്ഷണം കഴിച്ച് പാത്രം കഴുകിവച്ച ശേഷം ഇയാള്‍ പുറത്തേക്കു പോകുന്ന ദൃശ്യം ലഭിച്ചു.

ഇന്‍സ്പെക്ടര്‍ സജികുമാറും സംഘവും പ്രതിയെ കീഴ്പ്പെടുത്തിയത് ഇങ്ങനെ...
ദൃക്സാക്ഷികളൊന്നുമില്ലാതിരുന്ന അമ്പലമുക്ക് വിനീത വധക്കേസിന് തുമ്പുണ്ടാക്കിയത് പേരൂര്‍ക്കട ഇന്‍സ്പെക്ടര്‍ ആയിരുന്ന വി. സജികുമാറിന്റെയും സംഘത്തിന്റെയും കഠിനപ്രയത്നമാണ്.
കേസിലെ പ്രതി കന്യാകുമാരി തോവാള വെള്ളമണ്ടം വെമ്പട്ടൂര്‍ രാജീവ് നഗറില്‍ ഡാനിയലിന്റെ മകന് രാജേഷ് എന്ന രാജേന്ദ്രന് (39) കോടതി വധശിക്ഷ വിധിച്ച ഈ അവസരത്തില്‍ കേസ് അന്വേഷണത്തിലെ നാള്‍വഴികളെക്കുറിച്ച് സജികുമാര്‍ സംസാരിക്കുന്നു.
തുടരും...