പഞ്ചായത്തുകളുണര്ന്നാല് പണം വാരാം
Monday, June 16, 2025 12:54 PM IST
ജീവിത പ്രതിസന്ധികളില്‍ ഉള്ളുറഞ്ഞു പോയവര്‍ക്ക് ഉണര്ത്തുപാട്ടായിമാറാന് രൂപം കൊടുത്ത പദ്ധതി സര്‍ക്കാരും ജനകീയ കൂട്ടായ്മകളും ഏറ്റെടുത്തു തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ടൂറിസം ആര്‍ക്കിടെക്ട് ടി.വി. മധുകുമാര്‍.
നാടിന്റെ പൈതൃകകലകളും അന്യംനിന്നുപോകുന്ന തൊഴില്‍ മേഖലകളും പരമ്പരാഗത കൃഷിയും ഇതര സംസ്ഥാന-രാജ്യാന്തര ടൂറിസ്റ്റുകള്‍ക്ക് അനുഭവഭേദ്യമാകുംവിധം ടൂറിസം വിഭവങ്ങളാക്കി മാറ്റാന്‍ വിഭാവനം ചെയ്ത മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി വിനോദ സഞ്ചാരികള്‍ക്ക് സംതൃപ്തി നല്കാന് കഴിയുന്നതിലുള്ള സന്തോഷമാണ് പദ്ധതിയുടെ ചീഫ് ആര്‍ക്കിടെക്ടായ മധുകുമാറിന്.
കാവുമ്പായിയില്‍ ജനിച്ച് കണ്ണൂര്‍ എൻജിനിയറിംഗ് കോളജിലെ ആദ്യ ബാച്ചിലൂടെ സിവില്‍ എൻജിനിയറിംഗ് ബിരുദം നേടി പിന്നീട് മികച്ച ആര്‍ക്കിടെക്ടായി മാറുകയും ചെയ്തയാളാണ് മധുകുമാര്‍.
2016ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പുഴകളിലൂടെ തോണിയാത്രകള്‍ നടത്തി പ്രകൃതിയുമായി ഇഴുകിച്ചേരുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് ടൂറിസം മന്ത്രി എ.സി. മൊയ്തീനുമുന്നില് അവതരിപ്പിച്ചതാണ് വഴിത്തിരിവായത്.
തുടര്‍ന്നുണ്ടായ പ്രോത്സാഹനങ്ങളാണ് അന്നത്തെ എംഎല്‍എമാരായ ജയിംസ് മാത്യു, ടി.വി. രാജേഷ്, എ.എന്‍. ഷംസീര്‍, സി. കൃഷ്ണന്, രാജഗോപാലന്‍ എന്നിവരും ടൂറിസം ഡയറക്ടറുമുള്‍പ്പെടെ പുഴകളിലൂടെ സഞ്ചരിച്ച് പദ്ധതിക്ക് രൂപഭാവങ്ങള്‍ നല്‍കാനിടയാക്കിയത്.
പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ 325 കോടി രൂപയുടെ അനുമതി നേടിയെടുക്കാനും നീലേശ്വരം കോട്ടപ്പുറം മുതല്‍ പത്തോളം ബോട്ട് ടെര്‍മിനലുകള്‍ സ്ഥാപിക്കാനുമായി.
ടൂറിസത്തിന് കണ്ണൂര്‍ ജില്ല അനുയോജ്യം
തൃശൂരിന് വടക്കോട്ട് ടൂറിസം പദ്ധതികളില്ലായെന്നതിന്റെ പോരായ്മ പരിഹരിക്കുകയെന്ന ലക്ഷ്യമായിരുന്നു മധുകുമാര്‍ ഉള്‍പ്പെട്ട സംഘത്തിന്. വിവിധ തെക്കന്‍ ജില്ലകളിലായുള്ള കടല്‍, കായല്‍, മലരോര മേഖലകളിലെ ടൂറിസം സാധ്യതകളെല്ലാം ഒരുമണിക്കൂറിനുള്ളില്‍ കണ്ടാസ്വദിക്കാന്‍ പറ്റുന്ന പ്രകൃതിയുടെ വരദാനങ്ങളാല്‍ സമ്പന്നമായ സ്ഥലം കണ്ണൂര്‍ പോലെ കേരളത്തില്‍ വേറെയില്ല എന്ന പ്രത്യേകതയാണ് പദ്ധതിയുടെ അടിസ്ഥാന ഘടകം.
മലബാറിന്റെ സ്വന്തമായ 36 ഇനം കണ്ടലുകള്‍, കളരി, തെയ്യങ്ങള്‍, തിടമ്പുനൃത്തം, തീര്‍ഥാടന കേന്ദ്രങ്ങള്‍, വെങ്കലപ്പെരുമ, ജലകേളികള്‍, തെങ്ങ് ചെത്ത്, നെയ്ത്, പരമ്പരാഗത കൈപ്പാട് കൃഷി, മത്സ്യക്കൃഷി, കയാക്കിംഗ്, പക്ഷി നിരീക്ഷണം, ഹൗസ് ബോട്ടുകള്‍ തുടങ്ങിയ ചേരുവകളെ ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്താനും ആസ്വദിക്കാനും പറ്റുന്നവിധത്തില്‍ ഒരുക്കുന്നതാണ് മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി.
പ്രദേശവാസികൾക്ക് അവസരങ്ങൾ
കള്ള് ചെത്ത്, പരമ്പരാഗത കൃഷികള്‍, കൈത്തൊഴിലുകള്‍ എന്നിവയില്നിന്നകന്ന് മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും അടിമകളെപ്പോലെ ജോലി ചെയ്യുന്ന പുതുതലമുറക്കും മറ്റുള്ളവര്‍ക്കും സ്വന്തം കാലില്‍ നില്‍ക്കാനും ഇതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങളെ കരകയറ്റാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
സൗകര്യപ്പെടുന്ന വീടുകളെ ഹോം സ്റ്റേകളാക്കി മാറ്റാം. കരകൗശല വസ്തുക്കളും പലഹാരങ്ങളും വിപണനം ചെയ്യാം. ഇതര ഭാഷകളറിയുന്നവര്ക്ക് ഗൈഡുകളാകാം. മത്സ്യവും മറ്റു ഭക്ഷണവും തയാറാക്കി നല്‍കുന്നതിലൂടെ വരുമാനമുള്ള ജോലിയാകുമെന്ന് മാത്രമല്ല നമ്മുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിലയും ലഭിക്കും.
മൂശയില്‍ ഉരുക്കിയൊഴിച്ചുണ്ടാക്കുന്ന വെങ്കല ഉത്പന്നങ്ങളുടെ നിര്‍മിതിയുടെ പ്രദര്‍ശനം പോലെ പരമ്പരാഗത കൈത്തൊഴിലുകളുടെ പ്രദര്‍ശനത്തിലൂടെ വരുമാനവും ഉത്പന്നങ്ങളുടെ വിപണനവും നടക്കും.
എന്നാല്‍, സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇത്തരത്തില്‍ സമഗ്ര വികസനം കൊണ്ടുവരാനാകില്ലെന്നും ജനങ്ങളും ജനകീയ സംരംഭങ്ങളും മുന്നോട്ടുവന്നാല്‍ ഇത് സാധ്യമാകുമെന്ന കാഴ്ചപ്പാട് തെറ്റല്ലെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള അനുഭവങ്ങള്‍.

പഞ്ചായത്തുകളുണര്ന്നാല് ടൂറിസ വിപ്ലവം
വ്യത്യസ്ഥ ചരിത്രമുള്ള എട്ടു പുഴകളുമായി ബന്ധപ്പെടുന്ന 30 പഞ്ചായത്തുകളിലെ ജനജീവിതം കരുപ്പിടിപ്പിക്കാനുദ്ദേശിച്ചുള്ള പദ്ധതിയുടെ ഭാഗമായി നിരവധി സംരംഭങ്ങള്‍ക്കാണ് ജനകീയ കൂട്ടായ്മകള്‍ തുടക്കം കുറിച്ചത്.
101 കളരികളുള്ള കണ്ണൂര്‍ ജില്ലയില്‍ കളരി പ്രദര്‍ശനത്തിനുള്ള സൗകര്യമൊരുക്കാനാരംഭിച്ചതോടെ കളരിച്ചുവടുകള്‍ കാണാന്‍ ആളുകളെത്തി. പുഴയുടെ പശ്ചാത്തലത്തില്‍ കഥകള്‍ കേട്ട് പുഴമീനും ഏഴോം കൈപ്പാട് കൃഷിയുടെ കുത്തരിച്ചോറും ലഭിക്കുന്ന ഫ്ലോട്ടിംഗ് റസ്റ്ററന്റുകളിലും ആളുകളെത്തി.
ഗ്രാമീണ ടൂറിസം സൊസൈറ്റികള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ആരംഭിച്ച ഏഴിലം ടൂറിസം വില്ലേജും ഏഴിലം ബാങ്കും മാതൃകയായി മുമ്പില്‍ നില്ക്കുന്നു. ബര്‍ത്ത്ഡേ പാര്‍ട്ടികള്‍, യാത്രയയപ്പുകള്‍, മറ്റുയോഗങ്ങള് എന്നിവ ഹൗസ് ബോട്ടുകളിലേക്ക് മാറി.
അഞ്ച് ലക്ഷത്തോളം പേര് പറശിനിക്കടവിലെ ഹൗസ് ബോട്ടുകള്‍ ഉപയോഗപ്പെടുത്തിയതിലൂടെ 50 കോടി രൂപയുടെ വരവാണുണ്ടായത്. കോവിഡും പ്രളയവും പദ്ധതിയെ തളര്‍ത്തിയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടു കുതിക്കുമ്പോള്‍ മധുകുമാറിന്റെ സ്വപ്നമാണ് സഫലമാകുന്നത്.
സാക്ഷരതായജ്ഞം പോലെ മെഗാ ടൂറിസം യജ്ഞത്തിന് കളമൊരുക്കാന്‍ പദ്ധതിയുമായി ബന്ധപ്പെടുന്ന 30 പഞ്ചായത്തുകളും മുന്നോട്ടുവന്നാല്‍ ഇവിടെ സൃഷ്ടിക്കപ്പെടുന്ന ടൂറിസം വിപ്ലവത്തിലൂടെ നാടിന്റെ മുഖഛായ മാറ്റാന്‍ കഴിയുമെന്നും മധുകുമാര്‍ ഉറപ്പിച്ച് പറയുന്നു.