പ്രവർത്തനം ദേശീയ തലത്തിലേക്ക്ദവറിയയിലെ സാമൂഹ്യപ്രവർത്തനങ്ങൾ ഫലപ്രദമായിക്കണ്ടതോടെ അത് രൂപത മുഴുവൻ വ്യാപിപ്പിക്കണമെന്ന് ബിഷപ് ഡൊമിനിക് കോക്കാട്ട് ആവശ്യപ്പെട്ടു. വൈദികർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു ഡൽഹിയിലെ കാരിത്താസ് ഇന്ത്യയും ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടുമാണ് പരിശീലനത്തിന് നേതൃത്വം കൊടുത്തത്.
ഇതോടെ ദവറിയയിൽ പരീക്ഷണാർഥം ആരംഭിച്ച പരിപാടികൾ രൂപതയിലെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. 1986ൽ തന്നെ പൂർവ്വാഞ്ചൽ ഗ്രാമീൺ സേവാസമിതി എന്ന സംഘടന രൂപീകരിക്കുകയും ഗൊരഖ്പൂർ രൂപതയുടെ എല്ലാ സാമൂഹ്യപ്രവർത്തനങ്ങളേയും അതിന്റെ കീഴിൽ കൊണ്ടുവരികയും ചെയ്തു.
ഉത്തരേന്ത്യയിലെ ഡൽഹി, ആഗ്ര അതിരൂപതകളുടെ കീഴിലുള്ള പന്ത്രണ്ടോളം രൂപതകളിൽ പുതിയ സാമൂഹ്യപ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി കാരിത്താസ് ഇന്ത്യ അതിന്റെ നോർത്തേൺ ഫോറം (Northern Forum) രൂപീകരിക്കുകയും അച്ചനെ അതിന്റെ ചുമതല ഏല്പിക്കുകയും ചെയ്തു.
ഡൽഹി, മീററ്റ്, ജമ്മു കാഷ്മീർ, സിംല, ഉദയ്പൂർ, ബറേലി, ആഗ്ര എന്നീ രൂപതകളിൽ ഗൊരഖ്പൂർ രൂപതയിൽ ആരംഭിച്ചതിന് സമാനമായ പ്രവൃത്തികൾ തുടങ്ങുന്നതിന് നേതൃത്വംകൊടുത്തു. ഈ പരിപാടികൾ ദേശീയ തലത്തിൽ എത്തിക്കുന്നതിനായി 1987ൽ കാരിത്താസ് ഇന്ത്യ നാഷണൽ ആനിമേഷൻ കമ്മിറ്റി രൂപീകരിക്കുകയും 1987-90 വരെ ഫാ. ജോസ് ആ കമ്മറ്റിയിൽ പ്രവർത്തിക്കുകയും ചെയ്തു.
ചായ് അസോസിയേറ്റ് ഡയറക്ടർ അങ്ങനെയിരിക്കെയാണ് 1990ൽ അച്ചനെ സെക്കന്തരാബാദിലുള്ള കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (CHAI)യുടെ അസോസിയേറ്റ് ഡയറക്ടർ ആയി നിയമിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള വലുതും ചെറുതുമായ 4500 ഓളം ആശുപത്രികളുടെ കേന്ദ്ര ഏജൻസിയാണ് ചായ്. ഈ അവസരത്തിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ചായ് സ്റ്റേറ്റ് യൂണിറ്റുകൾ സ്ഥാപിക്കുകയും കമ്മ്യൂണിറ്റി ഹെൽത്ത് പ്രവർത്തനങ്ങൾ തുടങ്ങുവാൻ പ്രോത്സാഹിപ്പിക്കുകയും പരിശീലനങ്ങൾ നല്കുകയുംചെയ്തു.
1997 വരെ ആ പദവിയിൽ തുടർന്നു. ഈ കാലഘട്ടത്തിൽ ഇംഗ്ലണ്ടിലുള്ള ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്നും ഹെൽത്ത് മാനേജ്മെന്റിൽ മാസ്റ്റേഴ്സ് ബിരുദവും ഹൈദരാബാദിലുള്ള സെന്റർ ഫോർ ഇക്കണോമിക് ആൻഡ് സോഷ്യൽ സയൻസ് (CESS) നിന്നും എംഫിൽ ബിരുദവും സമ്പാദിച്ചു.
വെറും 50 സ്ത്രീകളുമായി ദവറിയയിൽ തുടങ്ങിവച്ച സ്ത്രീശാക്തീകരണ പരിപാടിയിൽ ഇന്ന് 50,000 ത്തിലധികം സ്ത്രീകൾ പങ്കുചേരുന്നു. ആ നാടിന്റെ സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ തലങ്ങളിൽ സജീവമായി ഇടപെട്ട് അവർ നാടിനെ വികസനത്തിലേക്ക് നയിക്കുന്ന ഒരു കാഴ്ചയാണ് ഇന്നവിടെ കാണാനാകുന്നത്.
കേരളത്തിൽ സിഎസ്ടി സഭയുടെ കോഴിക്കോട് പ്രോവിൻസ് നിലവിൽ വന്നപ്പോൾ ജോസഫ് അച്ചൻ വൈസ് പ്രോവിൻഷ്യലായി തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ അച്ചന്റെ പ്രവർത്തനരംഗം കേരളമായി.
1999ൽ കോഴിക്കോട് കേന്ദ്രമായി ഹെൽത്ത് ഡയലോഗ് എന്ന സംഘടനയ്ക്ക് രൂപംകൊടുക്കുകയും മനുഷ്യന്റെ ശാരീരികവും മാനസികവും ആധ്യാത്മികവുമായ തലങ്ങളെ ഉൾക്കൊള്ളിച്ചുള്ള ഒരു സമഗ്രമായ ആരോഗ്യപരിപാടി വിഭാവനം ചെയ്യുകയും ചെയ്തു. കോഴിക്കോട് നഗരവും ജില്ലയിലെ വിവിധ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് നിരവധി ആരോഗ്യപ്രവർത്തനങ്ങൾ ഈ സംഘടനയുടെ കീഴിൽ നടത്തി. മലബാറിലെ മറ്റു ജില്ലകളിലേക്കും അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചു.
മാനസികാരോഗ്യം, റോഡ് സുരക്ഷ, ലൈംഗിക വിദ്യാഭ്യാസം, പരിസ്ഥിതി, ആത്മഹത്യാപ്രവണത, മദ്യാസക്തി, എയ്ഡ്സ്, സ്കൂൾ കൗൺസിലിംഗ് തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ പരിപാടികളും ചർച്ചാക്ലാസുകളും സംഘടിപ്പിച്ചു. ഹെൽത്ത് ഡയലോഗിന്റെ പ്രവർത്തനങ്ങൾക്ക് പല പുരസ്കാരങ്ങളും അച്ചനെ തേടിയെത്തി.
ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് ആൻഡ് ഹെൽത്ത്ലിസ്സാ കോളജ് എന്ന പേരിൽ അറിയപ്പെടുന്ന ഉന്നത വിദ്യാഭ്യാസസ്ഥാപനം 2003ലാണ് താമരശേരി അടുത്തുള്ള കൈതപ്പൊയിലിൽ അച്ചൻ ആരംഭിക്കുന്നത്. ചെറുപുഷ്പ സഭയുടെ സിദ്ധിയും തനിമയും അനുസരിച്ച് ഒരു എംഎസ്ഡബ്ല്യുകോളജ് തുടങ്ങുന്നതിന് 2000ൽ അധികാരികൾ ജോസച്ചനെ നിയോഗിക്കുകയായിരുന്നു.
വികസനം ഒട്ടും എത്തിനോക്കാതിരുന്ന പുതുപ്പാടി ഗ്രാമത്തിൽ ഒരു കോളജ് തുടങ്ങാൻ വന്നപ്പോൾ പലരും ഈ ഉദ്യമത്തെ ഒരു ഭ്രാന്തൻ ആശയമായിട്ടാണ് കണ്ടത്. എന്നാൽ വിമർശനങ്ങളെ ഒട്ടും വകവയ്ക്കാതെ കോളജ് സ്ഥാപിക്കാനുള്ള പ്രവർത്തനവുമായി അച്ചൻ മുന്നോട്ടുപോയി.
ആരംഭത്തിൽ എംഎസ്ഡബ്ല്യു മാത്രമാണ് ലിസ്സയിലുണ്ടായിരുന്നത്. ഒരു കോഴ്സ് മാത്രമായി ഒരു കോളജ് നടത്തുന്നത് പ്രായോഗികമായിരിക്കില്ല എന്ന യൂണിവേഴ്സിറ്റി അധികൃതരുടെ അഭിപ്രായം മാനിച്ചാണ് സമാനമായ മറ്റുകോഴ്സുകൾ കൂടി ആരംഭിക്കുന്നത്. സാമൂഹ്യവികസനം, മാനസികാരോഗ്യം എന്നീ ആശയം മുന്നിൽക്കണ്ടുകൊണ്ട് ബിഎസ്ഡബ്ല്യു, ബിഎസ്സി സൈക്കോളജി എന്നീ കോഴ്സുകൾ തുടങ്ങാനുള്ള ഉദ്ദേശ്യത്തോടെ സർവകലാശാലയെ സമീപിച്ചപ്പോൾ ബിഎസ്സി സൈക്കോളജി അനുവദിക്കാമെന്നും ബിഎസ്ഡബ്ല്യുവിന് യൂണിവേഴ്സിറ്റിയിൽ സിലബസ് ഇല്ലാത്തതുകൊണ്ട് അത് അനുവദിക്കാൻ പറ്റില്ലെന്നും അറിയിച്ചു.
മാനസികാരോഗ്യം, സാമൂഹ്യവികസനം എന്നിവ ഒന്നിച്ചു കൊണ്ടുപോകാനുള്ള അച്ചന്റെ സ്വപ്നത്തിന് അത് വിഘാതമായി. എന്നാൽ സർവകലാശാല അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്ന് ബിഎസ്ഡബ്ല്യുവിന് സിലബസ് തയാറാക്കുവാനുള്ള ദൗത്യം അച്ചൻ ഏറ്റെടുക്കുകയും സർവകലാശാല അത് അംഗീകരിക്കുകയും ചെയ്തു. ഇന്ന് കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ കോളേജുകളിൽ ഫാ. ജോസ് മേലേട്ടുകൊച്ചിയിൽ തയാറാക്കിയ സിലബസാണ് പഠിപ്പിക്കുന്നത്.
കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും ലിസ്സയിൽ വിദ്യാർഥികൾ പഠിക്കുന്നു. ഇന്ന് കേരളത്തിലെ മികച്ച കോളേജുകളിലൊന്നായി ലിസ്സ അറിയപ്പെടുന്നു. 2018ൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള കോളജിനുള്ള ബഹുമതി ലിസ്സ ഏറ്റുവാങ്ങി.
ഇവിടെ പഠിച്ച കുട്ടികൾ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും വിദേശത്തും വളരെ നല്ലനിലയിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ എംഎസ്സി സൈക്കോളജി, ബിഎ, എംഎ ഇംഗ്ലീഷ്, ബിഎസ്സി കംപ്യൂട്ടർ സയൻസ്, എംഎ ജേർണലിസം, എംകോം എന്നീ കോഴ്സുകളും നടത്തുന്നു. ഭാവിയിൽ ലിസ്സയെ ഒരു ഓട്ടോണമസ് കോളജായി ഉയർത്തണമെന്നതാണ് അച്ചന്റെ സ്വപ്നം.
2015 മുതൽ 18 വരെ കോഴിക്കോട് ചെലവൂർ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന സെന്റ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യാളായി പ്രവർത്തിച്ചശേഷം വീണ്ടും ലിസ്സയുടെ പ്രവർത്തനങ്ങൾക്ക് അച്ചൻ നേതൃത്വംകൊടുക്കുന്നു. ജീവിതത്തിലുടനീളം സ്വന്തംഅന്തഃകരണത്തിന് ചെവി കൊടുക്കുകയും ദൈവത്തിൽ ആശ്രയിക്കുകയും ചെയ്തുകൊണ്ട് 75ാം വയസിലും സേവനവഴിയിൽ കർമനിരതനാണ് ഫാ. ജോസഫ് മേലേട്ടുകൊച്ചിയിൽ സിഎസ്ടി.