മുതിർന്ന പൗരന്മാർക്കു മുൻകൂർ നികുതി അടയ്ക്കുന്നതിൽ ഇളവ്
Tuesday, March 1, 2022 10:44 AM IST
ആദായനികുതിനിയമം 208ാം വകുപ്പനുസരിച്ച് 10,000 രൂപയിൽ കൂടുതൽ മുൻകൂർ നികുതി ബാധ്യതവരുന്ന നികുതിദായകർ മുൻകൂറായി നികുതി അടയ്ക്കേണ്ടതുണ്ട്. എന്നാൽ, ഇന്ത്യയിൽ റെസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനം ഒന്നുമില്ലെങ്കിൽ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല.
അതായത് മുൻകൂർ നികുതിയുടെ അടവിൽനിന്ന് ഒഴിവ് ലഭിക്കണമെങ്കിൽ 4 നിബന്ധനകൾ പാലിച്ചിരിക്കണം. 1. നികുതിദായകൻ വ്യക്തി ആയിരിക്കണം. 2. നികുതിദായകൻ ആദായനികുതിനിയമം അനുസരിച്ച് ഇന്ത്യയിൽ റെസിഡന്റ് ആയിരിക്കണം. 3.നികുതിദായകന് ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനം ഒന്നും ഉണ്ടായിരിക്കരുത്. 4. നികുതിദായകനു പ്രസ്തുത സാന്പത്തികവർഷത്തിലെ ഏതെങ്കിലും ദിവസം 60 വയസ് കഴിഞ്ഞിരിക്കണം.
ഇതൊരു ഉദാഹരണസഹിതം വ്യക്തമാക്കാം. ഒരു മുതിർന്ന പൗരന് വാടകയിനത്തിൽ പ്രതിമാസം ഒരു ലക്ഷം രൂപ വീതം ലഭിക്കുന്നു എന്ന് കണക്കാക്കുക. അദ്ദേഹത്തിന് ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനം ഒന്നുമില്ല. ആദായനികുതി നിയമമനുസരിച്ച് അദ്ദേഹം ഇന്ത്യയിൽ റെസിഡന്റ് ആണ്. ഇവിടെ നാലു നിബന്ധനകളും പാലിക്കപ്പെടുന്നുണ്ട്. അതിനാൽ അദ്ദേഹത്തിന് മുൻകൂർ നികുതിയുടെ ബാധ്യത ഉണ്ടാകുന്നില്ല.
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്തു നികുതി കണക്കാക്കി സെൽഫ് അസസ്മെന്റ് ടാക്സ് ആയി അടച്ചാൽ മതി.
ഇന്ത്യയിൽ റെസിഡന്റ് അല്ലാത്തവർക്ക് ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനം ഒന്നുമില്ലെങ്കിലും വ്യക്തികൾക്കു മുകളിൽ സൂചിപ്പിച്ച ആനുകൂല്യം ലഭിക്കുകയില്ല. ഇന്ത്യയിൽ പ്രഫഷനിൽനിന്നും വരുമാനം ഒന്നുമില്ലെങ്കിലും മറ്റു വരുമാനം ഉണ്ടെങ്കിൽ മുൻകൂർ നികുതി അടയ്ക്കണം.
അവസാനഗഡു 2022 മാർച്ച് 15 ന് മുന്‍പ്
ആദായനികുതിനിയമം അനുസരിച്ച് മുൻകൂർ നികുതി അടയ്ക്കുവാൻ ബാധ്യത ഉള്ള എല്ലാ നികുതിദായകരും നാലു തവണകളായി അവ അടയ്ക്കേണ്ടതുണ്ട്. 202122 സാന്പത്തികവർഷത്തിൽ 2021 ജൂണ്‍ 15 നു മുന്‍പ് മൊത്തം നികുതി ബാധ്യതയുടെ 15 ശതമാനവും സെപ്റ്റംബർ 15നു മുന്‍പ് 45 ശതമാനവും ഡിസംബർ 15 നു മുന്‍പ് 75 ശതമാനവും 2022 മാർച്ച് 15 നു മുന്‍പ് 100 ശതമാനവും നികുതി ബാധ്യതയും അടച്ചിരിക്കണം എന്നാണു നികുതിനിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.
ഓരോ തവണ അടയ്ക്കുന്പോഴും നികുതി ബാധ്യത കണക്കാക്കി അതുവരെ അടച്ച മുൻകൂർ നികുതിയും സ്രോതസിൽ പിടിച്ച നികുതിയും കിഴിച്ച് ബാക്കി തുകയാണ് മുൻകൂർ നികുതി ആയി അടക്കേണ്ടത്.
ഒറ്റത്തവണയായി മാർച്ച് 15നുമുന്പ്
ആദായനികുതിനിയമം 44 എഡി അനുസരിച്ച് വിറ്റുവരവിന്റെ എട്ട് ശതമാനം അല്ലെങ്കിൽ ആറു ശതമാനം (വിറ്റുവരവ് ചെക്ക് മുഖാന്തിരമോ ബാങ്ക് ഡ്രാഫ്റ്റ് മുഖാന്തിരമോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ ബാങ്കിൽ കൂടിയോ ആണെങ്കിൽ ആറു ശതമാനം)മോ അതിൽ കൂടുതലോ വരുന്ന തുക വരുമാനമായി കണക്കാക്കി അതിന്റെ നികുതി അടച്ച് കോന്പൗണ്ട് ചെയ്യുന്ന നികുതിദായകർക്ക് മുകളിൽ പറഞ്ഞിരിക്കുന്ന മുൻകൂർ നികുതിയുടെ തവണ വ്യവസ്ഥകൾ ബാധകമല്ല.
അങ്ങനെയുള്ള നികുതിദായകർ മുഴുവൻ നികുതിയും ഒറ്റത്തവണ ആയി മാർച്ച് 15 നു മുന്‍പ് അടയ്ക്കേണ്ടതുണ്ട്. മാർച്ച് 15 ആണ് നിർദിഷ്ട തീയതി എങ്കിലും ഇവർക്ക് മാർച്ച് 31വരെ മുൻകൂർ നികുതി അടയ്ക്കാവുന്നതാണ്.
മറ്റു വരുമാനങ്ങൾ കൂടി കണക്കിലെടുക്കണം
ബിസിനസിൽനിന്നോ പ്രഫഷനിൽനിന്നോ ഉള്ള വരുമാനത്തിന്റെ കൂടെ മറ്റു വരുമാനങ്ങളായ വാടക, പലിശ മുതലായവകൂടി മൊത്തവരുമാനം കണക്കാക്കുന്പോൾ കണക്കിലെടുക്കണം. മറ്റു വരുമാനങ്ങളായ പലിശയ്ക്കും വാടകയ്ക്കും മറ്റും 10 ശതമാനം നിരക്കിലാണ് സ്രോതസിൽ നികുതി പിടിക്കുന്നത്. സേവിംഗ്സ് അക്കൗണ്ടിൽനിന്നും ലഭിക്കുന്ന പലിശയ്ക്ക് സ്രോതസിൽ നികുതി പിടിക്കാറില്ല.
എങ്കിലും റിട്ടേണ്‍ ഫയൽ ചെയ്യുന്പോൾ മൊത്ത വരുമാനത്തിൽ ഇവയെല്ലാം ഉൾപ്പെടുകയും ചെയ്യും. അതിനാൽ ഇവയെല്ലാം കണക്കിലെടുത്തുവേണം മുൻകൂർ നികുതി നിശ്ചയിക്കാൻ.