ബജറ്റ്: ഭവനനിർമാണത്തിനു പ്രോത്സാഹനം
Monday, July 15, 2019 2:12 PM IST
എല്ലാവർക്കും വീട് എന്ന ഗവണ്മെന്റിന്റെ പദ്ധതി നടപ്പിൽ വരുത്തുന്നതിനുവേണ്ടി ആദായനികുതിവകുപ്പിൽ ഭവനവായ്പയുടെ പലിശയ്ക്ക് നികുതിക്കുമുന്പുള്ള വരുമാനത്തിൽനിന്നും നിലവിലുള്ള ഇളവു കൂടാതെ ഒന്നരലക്ഷം രൂപ വരെ അധിക ഇളവ് ലഭിക്കുന്നതിനായി ബജറ്റിൽ 80 ഇഇഎ എന്നൊരു വകുപ്പ് ഉൾപ്പെടുത്തി. ഏതെങ്കിലും സാന്പത്തിക സ്ഥാപനങ്ങളിൽനിന്നും ഭവനം സ്വന്തമാക്കുന്നതിനുവേണ്ടി എടുക്കുന്ന വായ്പയുടെ പലിശയ്ക്കാണ് നിലവിലെ കിഴിവായ രണ്ടുലക്ഷം രൂപ കൂടാതെ വരുമാനത്തിൽനിന്നും ഒന്നരലക്ഷം രൂപ കൂടി കിഴിവായി ലഭിക്കുന്നത്. അതിന് താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
1) പ്രസ്തുത വായ്പ 01/04/2019 നു ശേഷവും 31/03/2020നു മുന്പും ധനകാര്യ സ്ഥാപനങ്ങൾ പാസാക്കിയിരിക്കണം.
2) ഭവനത്തിന്റെ ആകെ വില 45 ലക്ഷം രൂപയിൽ കൂടുതൽ ആകരുത്.
3) വായ്പ എടുക്കുന്നസമയത്ത് നികുതിദായകന് സ്വന്തമായി ഭവനം ഉണ്ടായിരിക്കരുത്.
പ്രസ്തുത നിയമം അസസ്മെന്റ് വർഷം 202021 മുതൽ (സാന്പത്തികവർഷം 201920) പ്രാബല്യത്തിൽ വരുന്നതാണ്.
ഭവനവായ്പയുടെ പലിശയ്ക്കു ലഭിക്കുന്ന മറ്റു കിഴിവുകൾ
ആദായനികുതി നിയമം 24ാം വകുപ്പിലും 80 ഇഇഎ വകുപ്പിലും ആണ് ഭവനവായ്പയുടെ പലിശയ്ക്കു ലഭിക്കുന്ന ആനുകൂല്യങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കരുത്. 24ാം വകുപ്പനുസരിച്ച് പലിശയ്ക്ക് രണ്ടു ലക്ഷം രൂപ വരുമാനത്തിൽനിന്നുള്ള കിഴിവായി അനുവദിക്കും. ഭവനം സ്വന്തം പാർപ്പിടാവശ്യത്തിന് ഉപയോഗിക്കുന്പോഴാണ് ഈ കിഴിവ് ലഭിക്കുന്നത്. ഭവനം വാടകയ്ക്കു നൽകുന്നതിനുവേണ്ടി ആണെങ്കിൽ രണ്ടു ലക്ഷം രൂപയുടെ ലിമിറ്റ് ബാധകമല്ല. പലിശയ്ക്ക് പരിധി സൂചിപ്പിച്ചിട്ടില്ല. പലിശ ബാങ്കിൽ അടച്ചില്ലെങ്കിലും കിഴിവിനർഹമാണ്. അതായത് ഇഎംഐ മുടങ്ങിയെന്നു കരുതി അതിലെ പലിശഭാഗത്തിന് കിഴിവ് ലഭിക്കാതിരിക്കില്ല. അതിനാൽ ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും പലിശയ്ക്കുള്ള സർട്ടിഫിക്കറ്റ് വാങ്ങുന്ന സമയത്ത് ഇതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സാധാരണഗതിയിൽ അടച്ച തുക മുതലും പലിശയുമായി വേർതിരിച്ചാണ് ബാങ്കുകൾ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് സന്നദ്ധത കാണിക്കുന്നത് (തിരിച്ചടയ്ക്കാത്ത മുതൽ ഭാഗത്തിന് കിഴിവ് ഒരിക്കലും ലഭിക്കില്ല). ജോലിസംബന്ധമായോ മറ്റോ വീട്ടുടമയ്ക്ക് സ്വന്തം വീട്ടിൽ താമസിക്കാൻ സാധിക്കാതെ വരികയും വീട് ഒഴിഞ്ഞുകിടക്കുകയാണെങ്കിലും കിഴിവ് രണ്ടു ലക്ഷം രൂപ വരെ മാത്രമേ ലഭിക്കൂ. ഭവനവായ്പ എടുത്ത് വീടു നിർമിക്കുന്ന സാഹചര്യത്തിൽ നിർമാണം അഞ്ചു വർഷത്തിനകം പൂർത്തിയാക്കിയിരിക്കണം. 2016 ഏപ്രിൽ ഒന്നു വരെ മൂന്നു വർഷമായിരുന്നു കാലാവധി. ഏതെങ്കിലും കാരണവശാൽ പ്രസ്തുത കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ അനുവദിക്കുന്ന കിഴിവ് രണ്ടു ലക്ഷം രൂപയ്ക്കു പകരം 30,000 രൂപയായി കുറയുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്നാൽ, വാടകയ്ക്കു നല്കുന്നതിനു വേണ്ടി നിർമിക്കുന്ന ഭവനങ്ങൾക്ക് ഈ കാലാവധിയും പരിധിയും ബാധകമല്ല.
നിർമാണം പൂർത്തിയാക്കിയശേഷം മാത്രമാണ് പലിശയ്ക്ക് കിഴിവ് ലഭിക്കുക എന്ന് സൂചിപ്പിക്കുന്നു. അപ്പോൾ നിർമാണ സമയത്ത് ചെലവാകുന്ന പലിശയ്ക്ക് തന്നാണ്ടിൽ കിഴിവ് ലഭിക്കില്ല. മറിച്ച് നിർമാണം പൂർത്തിയായിക്കഴിഞ്ഞ് ആകെ ചെലവായ പലിശ അഞ്ചു വർഷത്തേക്കായി ഭാഗിച്ച് അതിൽ ഒന്നു വീതം ഓരോ വർഷവും കിഴിവായി എടുക്കാം.
2017 ഏപ്രിൽ ഒന്നു മുതൽ അതായത് സാന്പത്തികവർഷം 201718 മുതൽ ഹൗസ് പ്രോപ്പർട്ടി ഇനത്തിൽ രണ്ടു ലക്ഷം രൂപയിൽ കൂടുതൽ നഷ്ടം സംഭവിക്കുകയാണെങ്കിൽ തന്നാണ്ടിൽ രണ്ടു ലക്ഷം രൂപ മാത്രമേ മറ്റു വരുമാനങ്ങളുമായി സെറ്റോഫ് ചെയ്യാൻ സാധിക്കുകയുള്ളൂ. അതിൽ കൂടുതൽ വരുന്ന നഷ്ടം അടുത്ത എട്ടു വർഷത്തേക്ക് ക്യാരിഫോർവേർഡ് ചെയ്തുകൊണ്ടുപോകാൻ സാധിക്കും. ഇതിനിടെ വാടകയിനത്തിൽ നികുതിക്കു വിധേയമായ വരുമാനം ലഭിക്കുകയാണെങ്കിൽ ലിമിറ്റനുസരിച്ച് സെറ്റോഫ് ചെയ്യാൻ സാധിക്കും. തുടർച്ചയായ വർഷങ്ങളിൽ നഷ്ടം സംഭവിച്ചാൽ തുക എട്ടു വർഷം കഴിഞ്ഞ് കാലഹരണപ്പെട്ടു പോവുകയും ചെയ്യും.
ബാങ്കിൽനിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും വായ്പ യെടുത്ത് വീടുകൾ നിർമിച്ച് വാടകയ്ക്ക് നല്കുകയും നിക്ഷേപങ്ങളായി കരുതുകയും ചെയ്യുന്ന ആളുകൾക്ക് ഈ നിയമം തീർച്ചയായും ദോഷകരമാണ്.
തിരിച്ചടവിലെ മുതലിനു ലഭിക്കുന്ന ആനുകൂല്യം
80 സി വകുപ്പനുസരിച്ച് ഭവനവായ്പയുടെ തിരിച്ചടയ്ക്കുന്ന മുതലിന് നിലവിൽ ഒന്നര ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. 80 സി വകുപ്പിലാണ് നികുതിയിളവിനുള്ള വിവിധങ്ങളായ നിക്ഷേപങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈഫ് ഇൻഷ്വറൻസ് പ്രീമിയം, പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള അടവ്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് മുതലായവയിലേക്കുള്ള നിക്ഷേപങ്ങൾ എല്ലാം ഉൾപ്പെടെ ഒന്നര ലക്ഷം രൂപ മാത്രമേ പരമാവധി ഈ വകുപ്പനുസരിച്ച് വരുമാനത്തിൽനിന്നും കിഴിവായി എടുക്കാൻ സാധിക്കുകയുള്ളൂ. 80 സി വകുപ്പിൽ ആദായനികുതി നിയമം അനുസരിച്ച് വരുമാനത്തിൽനിന്നും ഇളവ് ലഭിക്കുന്നത് വായ്പ തിരിച്ചടയ്ക്കുന്ന വർഷത്തിലാണ്. കൂടാതെ വസ്തു വാങ്ങുന്പോൾ നൽകുന്ന സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജും 80 സി വകുപ്പനുസരിച്ച് കിഴിവിനർഹമാണ്. ഈ കിഴിവ് ലഭിക്കുന്നതിന് ഭവനവായ്പയുടെ ആവശ്യമില്ല. അംഗീകൃത ബാങ്കിൽ നിന്നും ധനകാര്യസ്ഥാപനങ്ങളിൽനിന്നും ഹൗസിംഗ് സൊസൈറ്റികളിൽനിന്നും മറ്റും എടുത്തിട്ടുള്ള വായ്പയുടെ മുതലിന്റെ തിരിച്ചടവിനാണ് വരുമാനത്തിൽനിന്നും പ്രസ്തുത വകുപ്പ് അനുസരിച്ച് കിഴിവ് ലഭിക്കുന്നത്. ഭവനനിർമാണം പൂർത്തിയായശേഷം മാത്രമേ തിരിച്ചടവിന് ആനുകൂല്യം ലഭിക്കൂ എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഭവനവായ്പ എടുത്ത് വീടു നിർമിച്ച് നികുതി ആനുകൂല്യം നേടിയ ശേഷം ഇത് പെട്ടെന്ന് വില്ക്കാൻ പാടില്ല. നിർമാണം പൂർത്തിയാക്കിയതിനു ശേഷം അഞ്ചു വർഷം ചുരുങ്ങിയത് ഈ ഭവനം സ്വന്തമായിരിക്കണം. അഞ്ചു വർഷത്തിനു മുന്പ് വില്ക്കുകയാണെങ്കിൽ അതുവരെ ലഭിച്ച കിഴിവുകൾ തന്നാണ്ടിലെ വരുമാനമായി കണക്കാക്കി നികുതിക്ക് വിധേയമാക്കും.
ഭവനവായ്പയുടെ തിരിച്ചടവിനും പലിശയ്ക്കും കിഴിവ് ലഭിക്കണമെങ്കിൽ നിർമിക്കുന്ന വീടും എടുക്കുന്ന വായ്പയും സ്വന്തം പേരിൽ ആയിരിക്കണം. ഭൂമിയും വീടും കൂട്ടായിട്ടാണ് ഉടമസ്ഥാവകാശമെങ്കിലും ആനുകൂല്യം ലഭിക്കും.
അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഓരോ വ്യക്തിക്കും പരമാവധി ആനുകൂല്യം അവകാശപ്പെടാവുന്നതാണ്.
വസ്തുവിന്മേലല്ല ആനുകൂല്യം ലഭിക്കുന്നത്, പകരം വ്യക്തികൾക്കാണ് കിഴിവ് ലഭ്യമാകുന്നത്.