Monday, November 5, 2018 2:01 AM IST
ശാസ്ത്രത്തിന്റെ വളർച്ചയിൽ ഏറെ പഴി കേട്ടത് മതങ്ങളും അവയുടെ നേതൃത്വവുമായിരുന്നുവെന്നതാണ് ഇന്നലെ വരെയുള്ള ചരിത്രം. പരന്പരാഗതമായ ഭൂമിയുടെ പരന്ന പ്രതല സങ്കൽപ്പങ്ങളെ മാറ്റിമറിച്ചു കൊണ്ട് ഗലീലിയോ ഭൂമിയുടെ ഘടന ഗോളാകൃതിയിലൂന്നി പ്രവചിച്ചപ്പോഴും സൃഷ്ടിയുടെ ദൈവിക സങ്കൽപ്പങ്ങളെ മുഴുവൻ തകിടം മറിച്ചു കൊണ്ട് ഡാർവിന്റെ പരിണാമ സിദ്ധാന്തം വന്നപ്പോഴും മഹാവിസ്ഫോടന സിദ്ധാന്തം ചർച്ച ചെയ്യപ്പെട്ടപ്പോഴും ക്ലോണിംഗിലൂടെ പുതുജീവൻ ഭൂമിയിൽ പിറന്നപ്പോഴും ദൈവിക സങ്കൽപ്പങ്ങളെയും മതനേതൃത്വത്തേയും ആക്രമിക്കാനുള്ള വലിയ വടിയായാണ് ഒരു വിഭാഗം ശ്രമിച്ചതും ആക്രമണോത്സുകതയോടെ സമീപിച്ചതും. അതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിലൊക്കെ സ്വാഭാവികമായും മതനേതൃത്വം പഴികേട്ടുവെന്നത് യാഥാർഥ്യം തന്നെയാണ്.
അതാതു സമയങ്ങളിലുണ്ടാകുന്ന ശാസ്ത്ര മുന്നേറ്റങ്ങളോടും സാങ്കേതിക വിദ്യകളുടെ അനുപമമായ നേട്ടങ്ങളോടും മുഖം തിരിച്ച പല മതങ്ങളും ചില പ്രസ്ഥാനങ്ങളുമൊക്കെ പിന്നീടു തിരുത്തിയും പ്രോൽസാഹിപ്പിച്ചും ശാസ്ത്രവളർച്ചയെ സാധൂകരിച്ചത് പിന്നീടുള്ള ലോകചരിത്രം. അങ്ങിനെയല്ലാത്തവർ കാലഹരണപ്പെട്ടതും നിലനിൽക്കാതെപോയതും നമുക്ക് അനുഭവവേദ്യമായ വാസ്തവമാണ്. ഇപ്പറഞ്ഞതാണ് നമ്മുടെ ശാസ്ത്രചരിത്രമെങ്കിൽ, അതിവിടെ തിരുത്തിക്കുറിക്കപ്പെടുകയാണ്.
പ്രപഞ്ചസൃഷ്ടിയുടെ അടിസ്ഥാനപരമായ സത്യങ്ങളിലേക്കു നമ്മെ കൈപിടിച്ചു നടത്തിയ ശാസ്ത്രകുതുകി, അനുപമമായ പ്രപഞ്ചത്തിന്റെ സൃഷ്ടി സംബന്ധിച്ച മുഖ്യ സിദ്ധാന്തത്തിന്റെ കണ്ടുപിടുത്തത്തിൽ പങ്കുവഹിച്ചൊരു പുരോഹിതൻ, അന്നത്തെക്കാലത്ത് അത്ര തന്നെ അംഗീകരിക്കപ്പെടാതെ പോയ വലിയൊരു ശാസ്ത്രസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സമ്മേളനത്തിൽ ബഹുമാനിക്കപ്പെട്ടു- ഷോർഷ് ലെമെയ്റ്റർ . സിദ്ധാന്തത്തിന്റെ പേരിനോട് അദ്ദേഹത്തിന്റെ പേരു കൂടി ചേർത്ത് അദ്ദേഹവും അദ്ദേഹത്തിന്റെ സിദ്ധാന്തവും അംഗീകരിക്കപ്പെടുകയായിരുന്നു.
ഡാർവിൻ കൊണ്ടുവന്ന ഏക കോശജീവിയിൽ നിന്നുമുള്ള ബഹുകോശ ജീവിയുടെ പരിണാമം വിശദീകരിക്കുന്ന പരിണാമസിദ്ധാന്തത്തിനു ശേഷം പ്രപഞ്ചസൃഷ്ടിയും മനുഷ്യസൃഷ്ടിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ദിശ തന്നെ മാറിപ്പോയ കാലഘട്ടത്തിലാണ് 1927 ൽ ബൽജിയംകാരനായ ഷോർഷ് ലെമെയ്റ്റർ തന്റെ ഗവേഷണ പ്രബന്ധത്തിൽ പ്രപഞ്ചസൃഷ്ടിയുമായി ബന്ധപ്പെട്ട ഒരു മഹാവിസ്ഫോടനവും തുടർന്നുണ്ടായ നിരന്തര വികാസവും പറഞ്ഞത്. ഇതിനും രണ്ടു വർഷങ്ങൾക്കു ശേഷം 1929ൽ ഹബ്ൾ ക്ഷീരപദത്തിൽ നിന്നുള്ള അകലം കൂടുംതോറും നക്ഷത്രങ്ങൾ കൂടുതൽ പ്രവേഗത്തോടെ അകന്നു പോകുന്നുവെന്ന് കണ്ടെത്തി. മഹാവിസ്ഫോടനത്തിന്റെ അനന്തരഫലമായ നിരന്തര വികാസം ഹബ്ളിന്റെ ആശയത്തെ സാധൂകരിച്ചതുകൊണ്ടാകണം ഇക്കാര്യം ആദ്യം പറഞ്ഞ ഷോർഷ് ലെമെയ്റ്ററിന് വേണ്ട പ്രാധാന്യം കിട്ടാതെ പോയത്. മാത്രവുമല്ല ഈ സിദ്ധാന്തം വിശദീകരിക്കുന്ന ശാസ്ത്ര നിയമത്തിന്റെ പേര് കഴിഞ്ഞ ദിവസം വരെ അറിയപ്പെട്ടിരുന്നത് ഹബ്ൾ നിയമം എന്നുമായിരുന്നു.
മഹാവിസ്ഫോടന സിദ്ധാന്തം അനുസരിച്ച് പ്രപഞ്ചം അത്യധികം സാന്ദ്രമായതും താപവത്തായതുമായ ഒരു അവസ്ഥയിൽ നിന്നു വികസിച്ചു ഉണ്ടായതാണ്. ഇതിന്റെ തുടർച്ചയായി പ്രപഞ്ചം ഇപ്പോഴും വികസിച്ചുകൊണ്ടേയിരിക്കുന്നുവെന്നും സിദ്ധാന്തം പറയുന്നു. എല്ലാ ആകാശഗംഗകളെയും മറ്റു ദ്രവ്യത്തെയും വഹിച്ചുകൊണ്ട്.
പ്രപഞ്ചത്തിന്റെ ഉത്ഭവം വിശദീകരിക്കുന്ന ഒരു ശാസ്ത്ര സിദ്ധാന്തം കൂടിയാണ് മഹാവിസ്ഫോടന സിദ്ധാന്തം . പ്രപഞ്ചോല്പത്തിയെ വിശദീകരിക്കാൻ അംഗീകരിക്കപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും ആധികാരിക സിദ്ധാന്തമാണിത്. പ്രപഞ്ചസൃഷ്ടിയുമായി ബന്ധപ്പെട്ട ഭൂരിപക്ഷം ശാസ്ത്രജ്ഞരും സിദ്ധാന്തത്തെ അംഗീകരിച്ചിരിക്കുന്നു. ഏകദേശം 1382 കോടി വർഷങ്ങൾക്ക് മുമ്പ് അത്യധികം സാന്ദ്രമായതും താപവത്തായതുമായ ഒരു അവസ്ഥയിൽ നിന്നു വികസിച്ചു പ്രപഞ്ചം ഉടലെടുത്തുവെന്നതാണ് മഹാവിസ്ഫോടന സിദ്ധാന്തത്തിന്റെ അടിസ്ഥാനം.
1927 ൽ ബെൽജിയൻ ശാസ്ത്രജ്ഞനും ഈശോസഭാ വൈദികനുമായിരുന്ന ഷോർഷ് ലെമെയ്റ്റർ ആണു പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. ഷോർഷ് ലെമെയ്റ്ററിന്റെ പ്രബന്ധാശയത്തെ കളിയാക്കി ഫ്രെഡ് ഹോയ്ൽ നൽകിയ പേരാണ് പിൽക്കാലത്തു പ്രശസ്തമായിത്തീർന്ന ബിഗ് ബാംഗ് അഥവാ മഹാവിസ്ഫോടനം. കൂടുതൽ ദൂരത്തിലുള്ള നക്ഷത്രസമൂഹങ്ങളുടെ ചുവപ്പുനീക്കം കൂടുതലാണെന്നു 1929ൽ എഡ്വിൻ ഹബ്ൾ കണ്ടെത്തിയതോടെ ഭൂമിയിൽ നിന്നുള്ള ദൂരവും അവ തമ്മിൽ അകന്നു പോകുന്നതിന്റെ വേഗവും തമ്മിൽ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടു.
അനന്തമായ പ്രപഞ്ചത്തെയും അതിന്റെ പ്രവർത്തനങ്ങളേയും ശാസ്ത്രം എന്നു നാം പേരിട്ടു വിളിക്കുന്നതിനു മുൻപേ സോക്രട്ടീസ്, അരിസ്റ്റോട്ടിൽ ഉൾപ്പെടെയുള്ള പല തത്ത്വചിന്തകരും പല ശാസ്ത്ര പ്രതിഭാസങ്ങളും സുവ്യക്തമായി തന്നെ പ്രവചിച്ചിട്ടുണ്ട്.തുടർന്നങ്ങോട്ടുള്ള ശതകങ്ങളിലൊക്കെ സമാനമായ പ്രവചനങ്ങളും യുക്തിസഹജമായ തത്വങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അന്നത്തെ പ്രബല മതവിഭാഗങ്ങളായിരുന്ന ജൂത, ക്രിസ്ത്യൻ, മുസ്ലിം മതവിശ്വാസികൾക്ക്, അവരുടെ പഠനങ്ങളുമായി പൊരുത്തപ്പെടാത്തതു കൊണ്ട് തന്നെ ഇക്കാര്യങ്ങൾ അംഗീകരിക്കാൻ പ്രയാസമായിരുന്നു. പതിനെട്ടാം ശതകത്തിൽ ഇറാസ്മസ് ഡാർവിൻ ചാക്രികമായി വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന പ്രപഞ്ചം എന്ന ആശയം കൊണ്ടുവന്നു. ഒരു ബിന്ദുവിൽനിന്നു തുടങ്ങുകയും വികസിച്ച് ഒരു പരിധിയെത്തുന്പോൾ ചുരുങ്ങിത്തുടങ്ങുകയും ഈ പ്രക്രിയ ആവർത്തിക്കുകയും ചെയ്യുന്ന പ്രപഞ്ചത്തെക്കുറിച്ച് പത്തൊന്പതാം നൂറ്റാണ്ടിൽ എഡ്ഗർ അലൻ പോ എഴുതിയിരുന്നു. ഏറെ കൗതുകമുണർത്തുന്ന കാര്യം, ഈ പഠനം ശാസ്ത്രീയമായിരുന്നുവെന്ന് അദ്ദേഹം പോലും അവകാശപ്പെട്ടിരുന്നില്ലെന്നതാണ്. എങ്കിലും ഇതെല്ലാം ഒരുപക്ഷേ മഹാവിസ്ഫോടന സിദ്ധാന്തം വികസിപ്പിക്കുന്നതിന് ഉപോൽബലകമായിട്ടുണ്ടാകാം.
പ്രപഞ്ചവികാസവുമായി ബന്ധപ്പെട്ട ആദ്യആശയം വരുന്നതു തന്നെ ഐൻസ്റ്റൈന്റെ ആദ്യ വിശകലനത്തോടെയാണെന്നു പറയാം. സിദ്ധാന്തം ഗണിതശാസ്ത്രപരമായി വിശകലനം ചെയ്തു വന്നപ്പോൾ പ്രപഞ്ചം ഒന്നുകിൽ വികസിച്ചുകൊണ്ടിരിക്കുന്നതോ അല്ലെങ്കിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്നതോ ആവാനേ കഴിയൂവെന്ന നിഗമനമുണ്ടായി.പക്ഷേ ഐൻസ്റ്റൈന്റെ ചിന്താഗതി, പ്രപഞ്ചം സ്ഥിരതയുള്ളതായിരിക്കണമെന്നതായിരുന്നു. അതിനായി സിദ്ധാന്തത്തിൽ ഒരു പുതിയ അചരം (Constant) അദ്ദേഹം കൂട്ടി ചേർത്തു.
പ്രപഞ്ചവിജ്ഞാനീയ അചരം(cosmological constant) എന്ന് പിന്നീട് ഇത് അറിയപ്പെട്ടു. ഇത്് യുക്തിസഹജമല്ലെന്ന് കാലങ്ങൾക്കു ശേഷം ഐൻസ്റ്റൈനു ബോധ്യപ്പെടുകയും ഈ ആശയം തന്നെ അദ്ദേഹം ഉപേക്ഷിക്കുകയും ചെയ്തു. പ്രപഞ്ചവിജ്ഞാനീയ അചരം ഉൾപ്പെടുത്താതെ ഐൻസ്റ്റൈന്റെ തന്നെ സമവാക്യങ്ങളുപയോഗിച്ചുകൊണ്ട് പ്രപഞ്ചത്തേക്കുറിച്ചു പഠിച്ച ആദ്യത്തെ ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഫ്രീഡർമൻ ആണെന്നു പറയാം. അദ്ദേഹത്തിന്റെ പ്രബന്ധം 1924ൽ ബർലിൻ അക്കാദമി പ്രസിദ്ധീകരിച്ചു.
പിന്നീട് ഏറെ പുതുമയുള്ള ചിന്താധാരയുമായി 1927ൽ ഷോർഷ് ലെമെയ്റ്റർ വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം കൊണ്ടുവരികയും അകലത്തിലുള്ള ചില ഗോള വസ്തുക്കളിൽ കണ്ട ചുവപ്പു മാറ്റം (റെഡ് ഷിഫ്റ്റ് ) വിശദീകരിക്കുകയും ചെയ്തു. എല്ലാ ദിക്കുകളിലും കാണുന്ന നക്ഷത്രസമൂഹങ്ങൾ ഭൂമിയിൽനിന്നും അകന്നുകൊണ്ടിരിക്കുകയാണെന്ന് രണ്ടു വർഷങ്ങൾക്കിപ്പുറം 1929ൽ എഡ്വിൻ ഹബ്ൾ കണ്ടെത്തിയത് സ്വാഭാവികമായും ഷോർഷ് ലെമെയ്റ്ററിന്റെ സിദ്ധാന്തത്തിനു പിൻബലമേകി. അങ്ങനെ, പ്രാഥമികമായി ഈ സിദ്ധാന്തത്തെ പുൽകിയ ലെമെയ്റ്ററിനെ മറന്ന്, എങ്ങനെയോ ഈ സിദ്ധാന്തത്തിൽ ഹബ്ളറിനു പ്രാമുഖ്യം ലഭിക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ, നേരത്തെ സൂചിപ്പിക്കപ്പെട്ടതു പോലെ ഇതു വിശദീകരിക്കുന്ന ശാസ്ത്ര നിയമത്തിന്, ഷോർഷ് ലെമെയ്റ്ററിന്റെ പേര് ഒരിടത്തും പരാമർശിക്കാതെ ഹബ്ൾ നിയമം എന്നു മാത്രം പേരുകൊടുത്തത് ഒരു വിരോധാഭാസമായി തന്നെ നിലകൊള്ളുകയായിരുന്നു. അതു തിരുത്താൻ ഇപ്പോൾ തയാറായത് മഹത്വവത്കരിക്കപ്പെടേണ്ടതു തന്നെയാണ്.
പ്രപഞ്ചസൃഷ്ടിയെപ്പറ്റിയുള്ളതിൽ വെച്ചേറ്റവും ആധികാരികതയുള്ള മഹാവിസ്ഫോടന സിദ്ധാന്തം ഷോർഷ് ലെമെയ്റ്ററെന്ന കത്തോലിക്കാ പുരോഹിതന്റേതു കൂടിയാണെന്ന് ശാസ്ത്രലോകം അംഗീകരിച്ചു. ഇതോടെ ചരിത്രവും മതശാസ്ത്ര സത്യങ്ങളും പുനർ വ്യാഖ്യാനിക്കപ്പെടുകയാണ്. പ്രിയങ്കരനായ ഫാ. ഷോർഷ് ലെമെയ്റ്റർ മാപ്പ്; അങ്ങയെ അംഗീകരിക്കാൻ വൈകിയതിന്.
ഡോ. ഡെയ്സൻ പാണേങ്ങാടൻ
(തൃശൂർ സെന്റ് തോമസ് കോളജ് ഉൗർജതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറാണു ലേഖകൻ)