Friday, December 7, 2018 12:46 AM IST
പൊതുവിദ്യാഭ്യാസം എക്കാലത്തും പ്രശ്നബാധിതമാണെങ്കിലും മുന്നോട്ടുതന്നെ പോയേ മതിയാകൂ. സർക്കാരും രക്ഷിതാക്കളും അധ്യാപകരുമൊക്കെ പ്രധാനപ്പെട്ട ഘടകങ്ങളാണെങ്കിലും കുട്ടികൾതന്നെയാണു നിലനില്പിന് അടിസ്ഥാനം. നമ്മുടെ വിദ്യാഭ്യാസം കുട്ടികൾക്കു പകർന്നു നൽകപ്പെടുന്നതു ശരിയായ രീതിയിലാണോയെന്നു ചിന്തിക്കേണ്ടതുണ്ട്.
അങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണു കുട്ടികൾ പ്രതിസ്ഥാനത്താവുന്ന വാർത്തകൾക്കു കുറവില്ലാത്തത്? മാതാപിതാക്കളെ ഉപേക്ഷിച്ചുപോകാൻ കുട്ടികൾക്കു കഴിയുന്നതും കുട്ടികൾ തമ്മിൽ തമ്മിൽ പോരടിക്കുന്നതുമൊക്കെ നാൾക്കുനാൾ തുടരുകയല്ലേ? പ്ലസ്ടു ക്ലാസുകളിൽപോലും നന്നായി വായിക്കാനും എഴുതാനുമറിയാത്ത കുട്ടികളുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണെന്നതിന് ആരാണ് ഉത്തരവാദി?
വിദ്യാലയങ്ങളിൽ സംഭവിക്കുന്നത്
പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള സ്കൂൾ ക്ലാസുകളിൽ ശരിയായ രീതിയിലാണോ കാര്യങ്ങളുടെ പോക്ക് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അധ്യാപകൻ മുഴുവൻ സമയവും കുട്ടികളുടെയിടയിലാണോ? അതിലെത്ര സമയം അവർക്കു പാഠഭാഗങ്ങൾ വിനിമയം ചെയ്യാനവസരം ലഭിക്കുന്നുണ്ട്? ലഭിക്കുന്ന സമയത്ത് അധ്യാപകർക്കു ഭയരഹിതമായും സത്യസന്ധമായും കുട്ടികളോട് ഇടപെടാൻ കഴിയുന്നുണ്ടോ? ഈ ചോദ്യങ്ങൾക്കു സത്യസന്ധമായ ഉത്തരം തേടേണ്ടതു സർക്കാരാണ്. അതിൽ പക്ഷേ, രാഷ്ട്രീയവും മുൻവിധികളും ഉണ്ടാകരുതെന്നു മാത്രം!
ഏതാണ്ടെല്ലാ ക്ലാസുകളിലും എല്ലാ വിഷയങ്ങൾക്കും ധാരാളം പാഠങ്ങളും പഠനപ്രവർത്തനങ്ങളും ചെയ്തുതീർക്കാനുണ്ട്. അതിനിടയിൽ സ്കൂൾ അധ്യാപകർ ചെയ്തുതീർക്കേണ്ട മറ്റു ജോലികൾ വളരെയധികമായിട്ടുണ്ട്. സർക്കാർ/ സർക്കാരിതര ഏജൻസികളുടെയും അധികാരികളുടെയും അനുമതിപത്രവുമായി നൂറുകണക്കിനു പ്രോജക്ടുകളും പ്രവർത്തനങ്ങളുമാണ് ദൈനംദിനമെന്നോണം അധ്യാപകരുടെ മുന്പിലെത്തുന്നത്.
ഉദാഹരണമായി കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള കാർഷിക പ്രവർത്തനങ്ങൾ, വനംവകുപ്പിന്റെ വനവത്കരണ വൃക്ഷതൈ നടീൽ പോലുള്ള പ്രവർത്തനങ്ങൾ, ജൈവ വൈവിധ്യ പാർക്ക് നിർമാണം, ആരോഗ്യവകുപ്പിന്റെ ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും, എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, വിദ്യാരംഗം കലാസാഹിത്യ വേദി പോലെ ശാസ്ത്രവേദികൾ, കലോത്സവ/സ്പോർട്സ്/പ്രവൃത്തിപരിചയ മേളകൾ, മറ്റു ക്ലബ് പ്രവർത്തനങ്ങൾ. (ഹയർ സെക്കൻഡറിയിലാകുന്പോൾ മേൽപ്പറഞ്ഞവ കൂടാതെ എൻഎസ്എസ്, അസാപ്, സ്കൗട്ട് ആൻഡ് ഗൈഡ്, കരിയർ...)
ഇതിനെല്ലാം അധ്യാപകർ നേതൃത്വം നൽകിയാൽ മാത്രം പോരാ, റിപ്പോർട്ട് സമർപ്പിക്കുകയും വേണം. ചെയ്യേണ്ടതോ പാവം കുട്ടികളും! കുട്ടികൾക്കു പാഠം പറഞ്ഞുകൊടുക്കേണ്ട സമയം കളഞ്ഞ് അധ്യാപകർ തയാറാക്കുന്ന റിപ്പോർട്ടുകൾ ആരെങ്കിലും വായിക്കുകയെങ്കിലും ചെയ്യുന്നുണ്ടാവുമോ?
രസകരമായ മറ്റൊരു വസ്തുത സ്വന്തം വീട്ടിൽ ഒരു ചീനിത്തൈപോലും നട്ടുപിടിപ്പിക്കാനറിയാത്ത; യാതൊരു ജോലിയും ചെയ്യാത്ത കുട്ടിയാണു സ്കൂളിലെത്തിയാൽ ശ്വാസംവിടാൻ സമയമില്ലാത്തവിധം നിരവധി പ്രവർത്തനങ്ങളുമായെത്തുന്ന വിവിധ അധ്യാപകരുടെ മുന്പിൽ കഷ്ടപ്പെടുന്നത് എന്നതാണ്. അധ്യാപകരും ഹെഡ്മാസ്റ്ററുമാകട്ടെ "പഠനം' എന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം കൃത്യമായി ചെയ്യാനാവാതെ കഷ്ടപ്പെടുന്നു. വേണ്ടത്ര ഏകോപനമില്ലാതെ വിവിധ ഏജൻസികളും അധികാരികളും പൊതുവിദ്യാഭ്യാസരംഗം കൈയടക്കുന്നത് "അക്ഷരാഭ്യാസ'ത്തെ സാരമായി ബാധിക്കുന്നുവെന്നു തിരിച്ചറിയണം. കുട്ടികളുടെ എണ്ണം കുറവുള്ള സ്കൂളുകളിലാണ് കാര്യങ്ങളുടെ സ്ഥിതി കൂടുതൽ ദയനീയം!
ഈയിടെ നടപ്പാക്കിയ "മലയാളത്തിളക്കം' പോലുള്ള പരിപാടികൾ ആശയപരമായി നല്ലതാണെങ്കിലും ചില പോരായ്മകളുണ്ട്. മലയാളം അറിയാത്ത കുട്ടികൾക്കു പ്രത്യേകം പരിശീലനം നൽകാൻ മറ്റു സ്കൂളുകളിലെ അധ്യാപകരെ നിയമിച്ചതു സദുദ്ദേശ്യത്തോടുകൂടിയാണെങ്കിലും പ്രസ്തുത അധ്യാപകരുടെ സ്വന്തം ക്ലാസിലെ കുട്ടികൾ ആ സമയത്തു വെറുതെയിരിക്കേണ്ടിവരുന്നതു കാണാതെപോകരുത്. കൂടാതെ, അക്ഷരമറിയാത്ത കുട്ടികൾ ഒരാഴ്ചകൊണ്ട് ഏതു നിലവാരത്തിലെത്തുമെന്നതും വിലയിരുത്തണം. എല്ലാ ക്ലാസിലും അക്ഷരമറിയാത്തവർ "ജയിക്കില്ല' എന്ന തീരുമാനം സർക്കാർ കൈക്കൊണ്ടാൽ തീരാവുന്ന പ്രശ്നങ്ങളാണിവ!
സ്കൂളിലെ ഉച്ചഭക്ഷണ പരിപാടികൾപോലുള്ള ജോലികളിൽനിന്ന് അധ്യാപകരെ ഒഴിവാക്കണമെന്ന കാഴ്ചപ്പാട് കോടതിപോലും ഉയർത്തിയിട്ടുണ്ടെങ്കിലും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അക്കാദമിക മാസ്റ്റർപ്ലാൻ തയാറാക്കലുമൊക്കെയായി എത്രയധികം സമയമാണ് അധ്യാപകർ കുട്ടികളുടെ മുന്പിൽനിന്ന് അകറ്റപ്പെടുന്നതും പഠനപ്രവർത്തനങ്ങൾ നിസാരവത്കരിക്കപ്പെടുന്നതും! അധ്യാപകരെ യാതൊരു കാരണവശാലും കുട്ടികളുടെ മുന്പിൽനിന്നു മാറ്റി നിർത്തില്ല എന്ന തീരുമാനമാണ് ആദ്യമുണ്ടാകേണ്ടത്.
ഹയർസെക്കൻഡറിയിലെ കൗതുകക്കാഴ്ചകൾ
ശനിയാഴ്ച പ്രവൃത്തിദിനമായിരുന്നത് ഒഴിവാക്കാനാണ് ഹയർ സെക്കൻഡറി വിഭാഗത്തിന് രാവിലെ ഒന്പതു മുതൽ 4.45 വരെയുള്ള പഠനസമയം ക്രമീകരിച്ചത്. കോളജുകളിലും സ്കൂളുകളിലുമുൾപ്പെടെ മറ്റൊരു പഠനരംഗത്തുമില്ലാത്ത അശാസ്ത്രീയ പഠനസമയമാണ് കൗമാരക്കാരായ കുട്ടികൾക്കിടയിൽ അടിച്ചേൽപ്പിച്ചത്. എങ്കിലും ശനിയും ഞായറുമുൾപ്പെടുന്ന ദിനങ്ങൾ അവധിയാണെങ്കിൽ കുട്ടികൾക്ക് ഉന്മേഷം തിരിച്ചുപിടിക്കാനാവുമെന്ന സാമാന്യ ചിന്താഗതി അംഗീകരിക്കപ്പെട്ടു.
ഈ വർഷം പ്രളയത്തെത്തുടർന്നു നഷ്ടപ്പെട്ട പ്രവൃത്തിദിനങ്ങൾ തിരികെപ്പിടിക്കാനെന്ന പേരിൽ ഏതാണ്ടെല്ലാ ശനിയാഴ്ചകളും പ്രവൃത്തിദിനമാക്കുന്ന അവസ്ഥ പല ജില്ലകളിലുമുണ്ടായി. ഇങ്ങനെ തുടർച്ചയായ ആറുദിവസം കുട്ടികളെ സ്കൂളിൽ പിടിച്ചിരുത്തി വിനിമയം ചെയ്യപ്പെടുന്ന പാഠഭാഗങ്ങൾ കുട്ടികളുടെ തലയിൽ കയറുന്നുണ്ടോയെന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുന്നതും അധ്യാപകരും കുട്ടികളുമുൾപ്പെടെയുള്ളവരുടെ ക്രിയാത്മകത നഷ്ടമാകുന്നതും ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി ലഭിച്ച അവധി നിമിത്തം പിന്നിലായിപ്പോയ പാഠഭാഗങ്ങൾ തീർക്കാൻ എത്ര സമയം വേണമെന്ന് തീരുമാനിക്കേണ്ടത് അതത് അധ്യാപകൻതന്നെയാകണം.
ശനിയാഴ്ച ക്ലാസുകളിൽ തുടർച്ചയായുണ്ടാകുന്ന ഹാജർ കുറവും പഠനവിധേയമാക്കേണ്ടതാണ്. രണ്ടു യൂണിഫോം മാത്രമുള്ള നിരവധി കുട്ടികൾ പ്ലസ് ടു ക്ലാസുകളിലുണ്ട്. അവർക്കും ആഴ്ചയിലെ ആറു പ്രവൃത്തിദിനങ്ങൾ അതികഠിനമാണെന്നും നാം കാണാതെ പോകരുത്. ഈ തിരക്കിനിടയിലും കുട്ടികളുടെ മനസിനാശ്വാസവും താത്പര്യമുളവാക്കുന്നതുമായ കലോത്സവങ്ങളും സ്പോർട്സ്, പഠനയാത്ര ദിനങ്ങളുമൊക്കെ വെട്ടിച്ചുരുക്കിയതും ശോഭകെടുത്തി നടത്തിയതുമൊക്കെ തകർന്ന മനസുകളെ കൂടുതൽ തളർത്തുകയാണു ചെയ്തത്.
ഷിനു ആനത്താരയ്ക്കൽ