സഭയുടെ ഹൃദയത്തിൽ സൂക്ഷിക്കപ്പെടുന്ന സുവർണ ഞായർ
സിസ്റ്റര് റോസ്ലിന് എംടിഎസ് ബേസ് തോമാ ദയറ, പാലമറ്റം
Sunday, March 31, 2024 10:04 AM IST
“മിശിഹാ സത്യമായും മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്തു”, ഹലേല്ലുയ്യാ! ആദിമസഭയുടെ ഏക വിശ്വാസപ്രഘോഷണം ഇതായിരുന്നു. ലോകചരിത്രത്തിലെ പ്രഥമസംഭവമായ ഈ ഉയിർപ്പാണ് ഈശോയുടെ ഏറ്റവും വലിയ അത്ഭുതം.
കർത്താവിന്റെ മരണം അനേകരുടെ മുന്നിൽ വച്ചായിരുന്നു. പക്ഷേ അവന്റെ ഉത്ഥാനം അത് എങ്ങനെ എപ്പോൾ സംഭവിച്ചുവെന്നത് രഹസ്യം തന്നെ. ശൂന്യമായ കല്ലറയും ഉരുട്ടി മാറ്റിയ കല്ലും കല്ലറയിങ്കലെ മാലാഖമാരുടെ സാന്നിധ്യവും കല്ലറയ്ക്കുള്ളിൽ മടക്കി വച്ചിരിക്കുന്ന കച്ചകളും ആദിമ സഭയ്ക്കുള്ള അവന്റെ ഉത്ഥാനത്തിന്റ തെളിവുകളാണ്.
എന്നാൽ ഈശോയുടെ ഉത്ഥാനം എപ്പോഴായിരുന്നുവെന്ന് സുവിശേഷകർ വ്യക്തമാക്കുന്നില്ല. ഈശോയുടെ ഉത്ഥാനം സംബന്ധിച്ച വിവരണത്തിൽ വിശ്വാസപ്രമാണത്തിൽ കാണുന്നതിൽനിന്ന് വ്യത്യസ്തമായി മൂന്നാം ദിവസത്തെക്കുറിച്ചല്ല മറിച്ച് ആഴ്ചയിലെ ഒന്നാം ദിവസത്തെക്കുറിച്ചാണ് എല്ലാ സുവിശേഷകരും പറയുന്നത്.
“ആഴ്ചയുടെ ഒന്നാം ദിവസം പുലരുന്ന ശാബതത്തിലെ രാവിൽ” കല്ലറയിങ്കൽ എത്തിയ മഗ്ദലേനാ മറിയവും മറ്റേ മറിയവും കർത്താവിന്റെ ദൂതനിൽ നിന്ന് ഉത്ഥാനവാർത്ത ശ്രവിക്കുന്നതായാണ് വിവരണം. ഉയിർപ്പ് സംഭവത്തെക്കുറിച്ചോ അത് നടന്ന സമയത്തെക്കുറിച്ചോ ഇവിടെ പരാമർശമില്ല.
കാരണം സുവിശേഷകന്റെ ലക്ഷ്യം ഉത്ഥാനസന്ദേശം നല്കുക എന്നതുമാത്രമാണ്. ആഴ്ചയുടെ ഒന്നാം ദിവസം ഞായറാഴ്ചയാണ്. അതായത് വെള്ളിയാഴ്ച മരിച്ച് സംസ്കരിക്കപ്പെട്ട ഈശോയുടെ ശരീരം ഞായറാഴ്ച പുലർച്ചെ സ്ത്രീകൾ ചെന്നപ്പോൾ കല്ലറയിൽ ഇല്ലായിരുന്നു. ഞായറാഴ്ച ഈശോയുടെ മരണത്തിന്റെ മൂന്നാം ദിവസമാണ്. ഈശോ “മൂന്നാം ദിവസം ഉയിർത്തു’’ (1 കോറി 15,4) എന്ന വിശ്വാസപ്രഖ്യാപനവുമായി അത് യോജിക്കുന്നു.
കർത്താവിന്റെ ഉത്ഥാനദിനമായ ഞായറാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ച് സഭാപിതാവായ മാർ ആഗസ്തീനോസ് മനോഹരമായി വ്യാഖ്യാനിക്കുന്നുണ്ട്: “കർത്താവിന്റെ ദിവസമാണ് ശാബതത്തിന്റെ ഒന്നാം ദിവസമെന്ന് വിളിക്കപ്പെടുന്നത്.
എട്ടാം ദിനവും ഒന്നാം ദിനവുമായ ആ ദിവസം നിത്യതയെ സൂചിപ്പിക്കുന്നു. ആദിമാതാപിതാക്കൾ പാപം ചെയ്ത് മരണവിധേയരായിത്തീർന്നതിലൂടെ നമുക്ക് ആദിയിൽ കൈമോശം വന്ന ആ ദിനമാണിത്. നമ്മുടെ അവസാന ശത്രുവായ മരണത്തെ മിശിഹാ പരാജയപ്പെടുത്തിയതിനാൽ ഉത്ഥാനശേഷം അവസാനദിനമായ എട്ടാം ദിനത്തിലേക്ക് നമ്മൾ വീണ്ടും ഉറ്റുനോക്കുന്നു. അപ്പോൾ മാത്രമേ നശ്വരമായത് അനശ്വരതയെയും മർത്യമായത് അമർത്യതയെയും ധരിക്കുകയുള്ളൂ’’.
കർത്താവിന്റെ ഉത്ഥാനത്തോടെ ആഴ്ചയുടെ ഒന്നാം ദിവസമായ ഞായറാഴ്ച സഭയുടെ ഹൃദയത്തിൽ സൂക്ഷിക്കപ്പെടുന്ന ദിവസമായി മാറി. അന്ന് പുതുയുഗം പിറന്നു. സമസ്ത സൃഷ്ടികളും നവജീവൻ പ്രാപിച്ചു. എല്ലാ ഞായറാഴ്ചകളിലും സഭ കർത്താവിന്റെ ഉത്ഥാനം ആഘോഷിക്കുന്നു.
കർത്താവിന്റെ ഈ ദിനത്തിനായി ആഴ്ചയിലെ മറ്റുദിനങ്ങളിൽ കാത്തിരിപ്പ് തുടരുന്നു. ഒറ്റവാക്കിൽ സഭയുടെ ദൗത്യം തന്നെ ഈ “ഞായറാഴ്ചയാചരണമാണ്’’എന്ന് പറയത്തക്കവിധം ഞായറാഴ്ച സഭയ്ക്ക് പ്രധാനപ്പെട്ടതായി.
എല്ലാ ഞായറാഴ്ചയും കർത്താവിന്റെ കല്ലറയുടെ പ്രതീകമായ ബലിപീഠത്തിനുചുറ്റും സഭ മുഴുവനും ഇന്നും സമ്മേളിക്കുന്നു. “മിശിഹാ സത്യമായും മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്തു”, ഹലേല്ലുയ്യാ! എന്ന് ഉദ്ഘോഷിക്കാൻ.