ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനികാക്രമണത്തിൽ പ്രതിസന്ധിയിലായ ഇറാന് സഹായ ഹസ്തവുമായി ഇന്ത്യ. യുദ്ധത്തിൽ വലയുന്ന ഇറാന് വേണ്ടി ഇന്ത്യ അയച്ച മരുന്നുകൾ രാജ്യത്തെത്തിയതായി റിപ്പോർട്ടുകൾ.
ഡൽഹിയിലെ ഇറാൻ എംബസിക്ക് കൈമാറിയ മരുന്നുകളാണ് ഇറാനിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അയൽരാജ്യങ്ങളിൽ എത്തിച്ച മരുന്നുകൾ ഇറാനിലേക്ക് റോഡ് മാർഗം കൊണ്ടുപോകുകയായിരുന്നു.
ഇറാനെതിരായുള്ള യുഎസ്-ഇസ്രയേൽ സംയുക്ത സൈനികാക്രമണത്തിൽ ഇന്ത്യ അപലപിച്ചില്ലെന്നുള്ള ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഇന്ത്യയും ഇറാനും തമ്മിൽ പിന്നീട് ചർച്ച നടക്കുകയും പ്രധാനമന്ത്രി നേരിട്ട് ഇറാൻ പ്രസിഡന്റിനെ വിളിക്കുകയും ചെയ്തിരുന്നു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതത്തിന് നിയന്ത്രണം വന്നതോടെ ഇന്ത്യയിലും എൽപിജി ക്ഷാമം നേരിട്ടിരുന്നു. എന്നാൽ ഇറാന്റെ സഹായത്തോടെ ഇന്ത്യയുടെ എൽപിജി ടാങ്കറുകൾ വഹിക്കുന്ന രണ്ട് കപ്പലുകൾ ഗുജറാത്തിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരുന്നുകൾ നൽകി ഇന്ത്യയും നന്ദി പ്രകടനം നടത്തിയത്.