കൊളംബോ: ശ്രീലങ്കൻ കടൽ പരിധിയിലുണ്ടായിരുന്ന രണ്ടാമത്തെ ഇറാനിയൻ കപ്പലായ ഐ.ആർ.ഐ.എസ്. ബുഷെഹറിന്റെ നിയന്ത്രണം ശ്രീലങ്കൻ നാവികസേന ഏറ്റെടുത്തു. കപ്പലിലെ കാഡറ്റുകൾ ഉൾപ്പെടെയുള്ള 208 ക്രൂ അംഗങ്ങളെയും സൈന്യം സുരക്ഷിതമായി പുറത്തെത്തിച്ചതായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ അറിയിച്ചു.
കഴിഞ്ഞ ദിവസം അമേരിക്കൻ അന്തർവാഹിനിയുടെ ടോർപ്പിഡോ ആക്രമണത്തിൽ തകർന്ന ഇറാനിയൻ യുദ്ധക്കപ്പലായ 'ഐആർഐഎസ് ദേന' ദുരന്തത്തിന് പിന്നാലെയാണ് ഈ പുതിയ നീക്കം. കപ്പലിന് എഞ്ചിൻ തകരാർ സംഭവിച്ചുവെന്ന സഹായ അഭ്യർത്ഥനയെത്തുടർന്നാണ് ശ്രീലങ്കൻ സൈന്യം ഇടപെട്ടത്. മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്നതിനാൽ, മാനുഷിക പരിഗണന മുൻനിർത്തിയാണ് കപ്പലിന്റെയും ക്രൂ അംഗങ്ങളുടെയും സുരക്ഷ ഏറ്റെടുത്തതെന്ന് ശ്രീലങ്കൻപ്രസിഡന്റ് വ്യക്തമാക്കി.
കപ്പലിലുണ്ടായിരുന്ന 53 ഓഫീസർമാർ, 84 കാഡറ്റുകൾ, 48 മുതിർന്ന നാവികർ, 23 നാവികർ എന്നിവരെ കൊളംബോ തുറമുഖത്തെത്തിച്ചു. ഇവരെ പിന്നീട് സൈനിക ക്യാമ്പിലേക്ക് മാറ്റി. കൊളംബോ ഒരു പ്രധാന വാണിജ്യ തുറമുഖമായതിനാൽ സുരക്ഷാ കാരണങ്ങളാലും ഇൻഷുറൻസ് സംബന്ധമായ ആശങ്കകളാലും കപ്പൽ അവിടെ നിർത്താൻ അധികൃതർ തയ്യാറായില്ല. തുടർന്ന് ശ്രീലങ്കൻ നാവികസേനയുടെ നേതൃത്വത്തിൽ കപ്പൽ കിഴക്കൻ തുറമുഖമായ ട്രിങ്കോമാലിയിലേക്ക് മാറ്റി.മേഖലയിലെ സംഘർഷത്തിൽ ശ്രീലങ്ക ഒരു പക്ഷത്തും നിൽക്കുന്നില്ലെന്നും എന്നാൽ ജീവൻ രക്ഷിക്കാനുള്ള അന്താരാഷ്ട്ര കടമകൾ പാലിക്കുമെന്നും പ്രസിഡന്റ് ദിസനായകെ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
വിശാഖപട്ടണത്ത് നടന്ന ഇന്ത്യൻ നാവികസേനയുടെ 'മിലാൻ 2026' അഭ്യാസപ്രകടനത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ഐആർഐഎസ് ദേന എന്ന കപ്പലാണ് കഴിഞ്ഞ ദിവസം ദക്ഷിണ ശ്രീലങ്കൻ തീരത്ത് തകർക്കപ്പെട്ടത്. ഈ സംഭവത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കപ്പലായ ബുഷെഹറിനെ ശ്രീലങ്കൻ അധികൃതർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.
Tags : Sri Lanka Iranian ship 208 crew members safely rescued