ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം വഷളായിക്കൊണ്ടിരിക്കെ, ഗുരുതരമായ ആരോപണങ്ങളുമായി ഇറാൻ രംഗത്ത്. അമേരിക്കയെ ഇറാനുമായുള്ള നേരിട്ടുള്ള യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ 9/11 ഭീകരാക്രമണത്തിന് സമാനമായ ഒരു ആക്രമണത്തിന് ഇസ്രയേൽ അനുകൂല ശക്തികൾ പദ്ധതിയിടുന്നതായി ഇറാൻ മുന്നറിയിപ്പ് നൽകി.
ഇസ്രയേലിന് വേണ്ടി അമേരിക്കൻ മണ്ണിലോ മറ്റോ ഒരു വലിയ ആക്രമണം നടത്തി അതിന്റെ ഉത്തരവാദിത്തം ഇറാന്റെ മേൽ കെട്ടിവയ്ക്കാനാണ് നീക്കമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. 2001ലെ 9/11 ആക്രമണത്തിന് സമാനമായ രീതിയിലായിരിക്കും ഇതെന്നും ഇറാൻ ആശങ്ക പ്രകടിപ്പിച്ചു. വിവാദമായ ജെഫ്രി എപ്സ്റ്റീൻ നെറ്റ്വർക്കുമായി ബന്ധമുള്ള ഇസ്രയേൽ അനുകൂല ലോബികളാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് ഇറാൻ ആരോപിക്കുന്നു.
ഇസ്രയേലിന്റെ സൈനിക താത്പര്യങ്ങൾ സംരക്ഷിക്കാൻ ഈ നെറ്റ്വർക്ക് അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇറാനെതിരെ നേരിട്ടുള്ള സൈനിക നീക്കത്തിന് അമേരിക്കൻ ഭരണകൂടം മടിച്ചുനിൽക്കുന്ന സാഹചര്യത്തിൽ, ഇത്തരമൊരു കൃത്രിമ പ്രകോപനം സൃഷ്ടിച്ച് വാഷിംഗ്ടണിനെ യുദ്ധത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇറാൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി.