വാഷിംഗ്ടൺ ഡിസി: ഇറാൻ മിഡിൽ ഈസ്റ്റിലെ പരാജിതനാണെന്നും അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തമായ സൈനിക നടപടിയിലൂടെയാണ് അത് സാധ്യമായതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്തിലാണ് ട്രംപ് കുറിച്ചത്.
അയൽരാജ്യങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ ക്ഷമ ചോദിച്ച് രംഗത്തുവന്നതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
‘ഇറാൻ മിഡിൽ ഈസ്റ്റിലെ പരാജിതനായി മാറി, ദനയീമായി തോൽപ്പിക്കപ്പെട്ടിരിക്കുന്നു. മിഡിൽ ഈസ്റ്റ് അയൽക്കാരോട് മാപ്പ് ചോദിക്കുകയും കീഴടങ്ങുകയും ചെയ്തു, ഇനി അവർക്ക് നേരെ ആക്രമണം നടത്തില്ലെന്ന് ഉറപ്പ് നൽകി’ -ട്രംപ് പറഞ്ഞു.
അമേരിക്കയുടെയും ഇസ്രായേലിന്റേയും തുടർച്ചയായ സൈനിക നടപടിയിലൂടെയാണ് ഇത് സാധ്യമായത്. ഇറാൻ മേഖലയിൽ ഉടനീളം തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ ശ്രമിച്ചിരുന്നു. മിഡിൽ ഈസ്റ്റ് കൈക്കലാക്കി ഭരിക്കാനുള്ള ശ്രമത്തിലായിരുന്നു. ആയിരം വർഷങ്ങളിൽ, ആദ്യമായി ഇറാൻ ചുറ്റുമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളോട് തോറ്റു. ഈ മേഖലയിലെ നിരവധി രാജ്യങ്ങൾ തനിക്ക് നന്ദി രേഖപ്പെടുത്തിയതായും താൻ സ്വാഗതം ചെയ്തതായും ട്രംപ് അവകാശപ്പെട്ടു.
അയൽ രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു. ഗൾഫ് രാജ്യങ്ങൾ തങ്ങളെ ആക്രമിച്ചില്ലെങ്കിൽ ഈ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് ഔദ്യോഗിക ടെലിവിഷൻ ചാനലിലൂടെയാണ് അറിയിച്ചത്.
അയൽരാജ്യങ്ങളുടെ പരമാധികാരവും താൽപര്യങ്ങളും ആദരിക്കുന്നുവെന്നും അവർക്കെതിരെ ആക്രമണമുണ്ടാകില്ലെന്നും ഇറാൻ റവലൂഷനറി ഗാർഡും വാർത്ത കുറിപ്പിൽ അറിയിച്ചു.