വാഷിംഗ്ടൺ: ഇന്ത്യൻ സോളാർ ഉത്പ്പന്നങ്ങൾക്ക് അമേരിക്കൻ വാണിജ്യ മന്ത്രാലയം 126 ശതമാനം നികുതി ചുമത്തി. അദാനി ഗ്രൂപ്പിന് കീഴിലുള്ള രണ്ട് കമ്പനികൾ സബ്സിഡി സംബന്ധിച്ച അന്വേഷണവുമായി സഹകരിക്കാത്തതും വിവരങ്ങൾ കൈമാറാത്തതുമാണ് ഈ കടുത്ത നടപടിക്ക് കാരണമായത്. അദാനി ഗ്രൂപ്പ് കമ്പനികളായ 'മുന്ദ്ര സോളാർ എനർജി', 'മുന്ദ്ര സോളാർ പിവി എന്നിവ അന്വേഷണ നടപടികളിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി.
നിർബന്ധമായും മറുപടി നൽകേണ്ട കമ്പനികൾ വിവരങ്ങൾ നൽകാതിരുന്നതോടെ കടുത്ത ശിക്ഷാനടപടിയിലേക്ക് യുഎസ് മന്ത്രാലയം കടക്കുകയായിരുന്നു. സഹകരിക്കാത്തതിനെത്തുടർന്ന് സോളാർ ഉൽപ്പന്നങ്ങൾക്ക് 125.9 ശതമാനം (ഏകദേശം 126%) പ്രാഥമിക തീരുവ ചുമത്താൻ യുഎസ് തീരുമാനിച്ചു. ഇത് ഇന്ത്യൻ സോളാർ മേഖലയെ മൊത്തത്തിൽ ബാധിക്കും.
ഇന്ത്യൻ സോളാർ ഉത്പ്പന്നങ്ങൾ ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നുവെന്നും യുഎസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് നിക്ഷേപം വിവിധ രാജ്യങ്ങളിലൂടെ ഇന്ത്യയിലെ സോളാർ നിർമാണ മേഖലയിലേക്ക് എത്തുന്നുവെന്ന പരാതിയും യുഎസ് ഉന്നയിച്ചു. ഇന്ത്യയുടെ സോളാർ മൊഡ്യൂൾ കയറ്റുമതിയുടെ 90 ശതമാനവും അമേരിക്കയിലേക്കാണ് പോകുന്നത്.
2024-ൽ മാത്രം 792.6 ദശലക്ഷം ഡോളറിന്റെ സോളാർ ഇറക്കുമതിയാണ് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് നടന്നത്. പുതിയ നികുതി നടപ്പിലാക്കുന്നതോടെ ഇന്ത്യൻ സോളാർ കമ്പനികൾക്ക് അമേരിക്കൻ വിപണിയിൽ വലിയ തിരിച്ചടിയുണ്ടാകും. അദാനി ഗ്രൂപ്പിന് പുറമെ വാരി എനർജീസ് പോലുള്ള മറ്റ് ഇന്ത്യൻ കമ്പനികൾ അന്വേഷണത്തിൽ പങ്കെടുത്തുവെങ്കിലും നിലവിലെ ഉത്തരവ് അനുസരിച്ച് അവരും ഈ ഉയർന്ന നികുതി നിരക്ക് നൽകേണ്ടി വരും.