ജെസി നാലാംവയസിൽ തുള്ളിച്ചാടി നടക്കുന്ന കാലം. ഒരുദിവസം രാവിലെ തന്റെ വീടിന്റെ മുന്നിലുള്ള ജനലിനരികെ ഒരു കുരുവി ചത്തുകിടക്കുന്നത് അവൾ കണ്ടു. രാത്രിയിൽ വെളിച്ചംകണ്ട സ്ഥലത്തേക്ക് പറക്കുന്നതിനിടയിൽ ജനലിന്റെ ഗ്ലാസിൽ തലതല്ലി വീണു ചത്തുപോയ കുരുവിയായിരുന്നു അത്.
ആ ചത്ത കുരുവിയെ കൈയിലെടുത്തുകൊണ്ട് അവൾ ഡാഡിയെ സമീപിച്ചു ചോദിച്ചു: ഈ കുരുവിയുടെ ജീവൻ എവിടെപ്പോയി? ഗ്ലോബ് ആൻഡ് മെയിൽ എന്ന കനേഡിയൻ പത്രത്തിന്റെ റിപ്പോർട്ടറായ ജോണ് ഫ്രെയ്സർ എന്ന അവളുടെ ഡാഡി പറഞ്ഞു: എനിക്കറിയില്ല, മോളേ, അപ്പോൾ ജെസി വീണ്ടും ചോദിച്ചു: എന്തുകൊണ്ടാണ് ഈ കുരുവി ചത്തുപോയത്?
എന്താണ് ഉത്തരം നൽകേണ്ടത് എന്നു തീർച്ചയില്ലാത്തമട്ടിൽ ഫ്രെയ്സർ അപ്പോൾ പറഞ്ഞു: എല്ലാ പക്ഷികളും ചത്തുപോകാറുണ്ട്. ഇതുകേട്ടപ്പോൾ ജെസി പെട്ടെന്നു പറഞ്ഞു: ഓഹോ, അങ്ങനെയെങ്കിൽ നമുക്ക് ഈ കുരുവിയെ സംസ്കരിക്കണം.
തന്റെ മോളുടെ ആഗ്രഹത്തിനെതിരുനിൽക്കാൻ ഫ്രെയ്സർക്കു മനസ്സുവന്നില്ല. അദ്ദേഹവും ജെസിയുംകൂടി ആ കുരുവിയെ ഒരു ചെറിയ കടലാസുപെട്ടിയിൽ കിടത്തി. കടലാസ് നാപ്കിൻകൊണ്ട് അതിനെ പൊതിഞ്ഞു. അധികം താമസിയാതെ ജെസിയും അവളുടെ ഡാഡിയും മമ്മിയും കൊച്ചുസഹോദരിയും കൂടി ഒരു ഘോഷയാത്രയായി ആ കുരുവിയെയുംകൊണ്ടു നടന്നുനീങ്ങി.
ഫ്രെയ്സർ കുരുവിയെ അടക്കംചെയ്തിരുന്ന ബോക്സ് ചുമന്നു. അതിനു മുന്പിലായി ഒരു കുരിശും കൈയിൽപിടിച്ചുകൊണ്ടായിരുന്നു ജെസിയുടെ യാത്ര.
വീടിന്റെ മുറ്റത്ത് ഒരു മൂലയിലായി ഫ്രെയ്സർ ഒരു കുഴികുഴിച്ചു. എല്ലാവരും നോക്കിനിൽക്കേ ഫ്രെയ്സർ ആ കുരുവിയെ കുഴിയിൽവച്ചു മണ്ണിട്ടുമൂടി. ജെസി അതിനുമുകളിലായി തന്റെ കൈയിലുണ്ടായിരുന്ന കുരിശു സ്ഥാപിച്ചു.
ജെസിയുടെ വികാരം ശരിക്കും മനസിലാക്കിയ അവളുടെ ഡാഡി ചോദിച്ചു: മോള് ഒരു പ്രാർഥന ചൊല്ലുന്നോ? ഉറച്ച സ്വരത്തിൽ അപ്പോൾ അവൾ പറഞ്ഞു: തീർച്ചയായും.
തന്റെ കുഞ്ഞനുജത്തിയോടു കൈ കൂട്ടിപ്പിടിക്കാൻ പറഞ്ഞിട്ട് ജെസി ഇപ്രകാരം പ്രാർഥിച്ചു. പ്രിയ ദൈവമേ, ഞങ്ങളിതാ ഒരു കുഞ്ഞുകുരുവിയെ സംസ്കരിച്ചിരിക്കുന്നു. നീ ഇതിന്റെ കാര്യം നോക്കിക്കൊള്ളണം. അല്ലെങ്കിൽ നിന്നെ ഞാൻ കൊന്നുകളയും. ആമേൻ.
തിരികെ വീട്ടിലേക്കു നടക്കുന്നതിനിടയിൽ അവളുടെ ഡാഡി പറഞ്ഞു: മോളേ, ദൈവത്തെ ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ലായിരുന്നു. അവളുടെ ഉത്തരം പെട്ടെന്നായിരുന്നു. അവൾ പറഞ്ഞു: ആ കുരുവിയുടെ കാര്യം ദൈവം നോക്കിക്കൊള്ളുമെന്നു തീർച്ചപ്പെടുത്താൻ വേണ്ടിയായിരുന്നു ഞാൻ അങ്ങനെ പറഞ്ഞത്.
ദ റോഡ് ടു ഡേബ്രേക്ക് എന്ന ഗ്രന്ഥത്തിൽ സുപ്രസിദ്ധ ആധ്യാത്മിക ഗ്രന്ഥകാരനായ ഹെൻറി നോവനാണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്. തന്റെ സുഹൃത്തായ ഫ്രെയ്സർ പറഞ്ഞ ഈ സംഭവകഥ എടുത്തെഴുതിക്കൊണ്ടു നോവൻ പറയുകയാണ്: ഈ കഥ മനുഷ്യഹൃദയത്തെക്കുറിച്ചാണ് ഏറെപ്പറയുന്നത് കാരുണ്യം നിറഞ്ഞുനിൽക്കുന്ന മനുഷ്യഹൃദയത്തെക്കുറിച്ച്.
ചത്തുകിടന്ന ഒരു കുരുവിയെ കണ്ടപ്പോൾ ജെസിയുടെ ഹൃദയത്തിൽ കാരുണ്യപ്രവാഹം തന്നെ ഉണ്ടായി. ആ കാരുണ്യത്തിന്റെ ആധിക്യംമൂലമാണ് ചത്തുപോയ കുരുവിയുടെ കാര്യം നോക്കുന്നില്ലെങ്കിൽ കൊന്നുകളയുമെന്നു ദൈവത്തെ ഭീഷണിപ്പെടുത്താൻവരെ ജെസി മുതിർന്നത്!
ജെസി ഒരു പ്രത്യേകതരക്കാരിയാണെന്നു നാം ഒരിക്കലും കരുതേണ്ട. ജെസിയുടേതുപോലെതന്നെ നമ്മുടെ ഹൃദയത്തിലും കാരുണ്യമുണ്ട്. പക്ഷേ, നമ്മുടെ ഹൃദയത്തിൽനിന്ന് കാരുണ്യം പ്രവഹിക്കാൻ നാം പലപ്പോഴും അനുവദിക്കാറില്ലെന്നുമാത്രം.
മറ്റു വാക്കുകളിൽ പറഞ്ഞാൽ, നമ്മുടെ സ്വന്തം കാര്യം നോക്കുന്നതിലുള്ള അമിതതാത്പര്യംമൂലം നമ്മിലുള്ള കാരുണ്യത്തിന്റെ വഴികൾ നാം അടച്ചുകളയുന്നു. ഈ ലോകത്തിൽ ജനിച്ചുവീഴുന്ന എല്ലാവർക്കും മറ്റുള്ളവരുടെ കാരുണ്യവും സ്നേഹവും കൂടിയേ തീരൂ. നമുക്കാർക്കും തനിയെ വളരാനോ വലിയവരാകാനോ ഒരിക്കലും സാധിക്കില്ല.
എന്നാൽ, ചിലരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതസാഹചര്യംമൂലം കൂടുതൽ കാരുണ്യവും സ്നേഹവും ആവശ്യമായി വന്നേക്കാം. അങ്ങനെയുള്ളവർക്ക് കൂടുതൽ കാരുണ്യവും സ്നേഹവും കൊടുക്കുന്ന എത്രയോ നല്ല ആളുകളെ നാം കാണാറുണ്ട്. ഇങ്ങനെയുള്ള നല്ല ആളുകളുടെ ഗണത്തിൽപ്പെടാനുള്ള അർഹത നമുക്കുണ്ടോ എന്നു സ്വയം ചോദിക്കുന്നതു നല്ലതാണ്.
അയാൾ ഒരു ഹൃദയമുള്ള മനുഷ്യനാണ് എന്നു ചിലരെക്കുറിച്ചെങ്കിലും നാം പറഞ്ഞുകേൾക്കാറില്ലേ? എന്തുകൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നത്? കാരുണ്യമുള്ള ഒരു ഹൃദയവും അങ്ങനെയുള്ള ഹൃദയത്തിൽനിന്നു പുറപ്പെടുന്ന കാരുണ്യപ്രവൃത്തികളും കാണുന്നതുകൊണ്ടല്ലേ?
നമുക്കും ഹൃദയമുള്ള മനുഷ്യരാകാൻ ശ്രമിക്കാം. അല്പം മനസ്സുവച്ചാൽ ഏറ്റവും എളുപ്പത്തിൽ സാധിക്കാവുന്ന കാര്യമാണിത്. കാരുണ്യം നിറഞ്ഞുനിൽക്കാൻ പാകത്തിലുള്ള ഹൃദയമാണ് ദൈവം നമുക്കോരോരുത്തർക്കും നല്കിയിരിക്കുന്നത്.
ദൈവത്തിന്റെ അവർണനീയമായ ഗുണങ്ങളിലൊന്നാണ് കാരുണ്യം. ആ ഗുണത്തിൽ എത്രയധികം പങ്കുപറ്റാൻ നാം ശ്രമിക്കുന്നുവോ അത്രയധികം നാം അവിടുത്തേക്കു സംപ്രീതരായിരിക്കും.