ഡിസിഎൽ
മഹാബലി എന്ന മഹായോഗി
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
യോഗ എന്നത് പ്രപഞ്ച സ്രഷ്ടാവായ ദൈവവും പഞ്ചഭൂതങ്ങളുമായുള്ള ഓരോ വ്യക്തിയുടെയും മനസിന്റെ യോഗമാണെന്നും അത് പരിശീലിക്കുന്നത്, ശരീരത്തിന്റെയും മനസിന്റെയും ആത്മാവിന്റെയും യോഗത്തിന് - ഐക്യത്തിന് ഓരോ വ്യക്തിയേയും സഹായിക്കുമെന്നും പറയുന്നത് കാഞ്ഞിരപ്പള്ളിയിലെ പ്രശസ്തമായ സുഖോദയ ആയുർവേദ ആശുപത്രിയുടെ ഡയറക്ടർ ഡോ. ജേക്കബാണ്.
സുഖോദയ ആശുപത്രിയിൽ എത്തിയപ്പോഴാണ് അദ്ദേഹം സ്വയം പരിശീലിക്കുന്ന യോഗയുടെ സവിശേഷ ഗുണങ്ങളെപ്പറ്റി പറഞ്ഞത്.
കൂട്ടുകാർക്കായി പൊന്നോണത്തെപ്പറ്റി കൊച്ചേട്ടന്റെ കത്ത് എഴുതാനിരുന്നപ്പോഴാണ്, മഹാബലി ഒരു മഹായോഗിയായിരുന്നു എന്ന ചിന്ത ഉദിക്കുന്നത്! കാരണം "മാവേലി നാടുവാണീടും കാലം' മലയാള നാടിനു യോഗമുള്ള നാളുകളായിരുന്നു. യോഗം എന്നതിന് ഒരുമ, ഐക്യം എന്നും അർത്ഥം നല്കാം. അന്ന് എന്നും ഓണമായിരുന്നു! ഇവിടെ "മാനുഷരെല്ലാം ഒന്നുപോലെ'യായിരുന്നു. ജാതികൾ തമ്മിലും തരക്കാർതമ്മിലും തിരിവുകൾ ഇല്ലായിരുന്നു. മാനവികതയുടെ മഹത്തായ ലയനമുണ്ടായിരുന്നു സമൂഹത്തിൽ! എല്ലാ മനുഷ്യർക്കും ഒരേ പാത്രത്തിൽ നീതി വിളന്പിയ വിരുന്നൂട്ടുകാരനായ മഹാബലി അങ്ങനെയുള്ള മനുഷ്യവാസത്തിന്റെ മഹാസാധ്യത ഇന്നും ഉയർത്തുന്ന മലയാണ്മയുടെ മഹത്തായ പുരാവൃത്തചിത്രമാണ്.
ഓണത്തിന്റെ മിത്തിക്കൽ പ്രതലത്തിൽ മലയാളി എന്ന മഹാസ്വത്വബോധത്തിന്റെ ആദിസ്പന്ദനം തുടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഓണസ്മരണകൾ ഉണർത്തിക്കൊണ്ട്, ചിങ്ങപ്പുതുവെയിൽ തെളിയുന്പോൾത്തന്നെ ലോകത്തെവിടെയായാലും മലയാളിയുടെ പരിസരം പൊന്നോണത്തിന്റെ പ്രതീകങ്ങൾകൊണ്ട് അലങ്കരിക്കപ്പെടും!
ഓണപ്പൂക്കളം, ഓണസദ്യ, ഓണക്കളികൾ, എല്ലാം ഏതോ അനിർവചനീയമായ ഗൃഹാതുരതയോടെ മലയാളി പുനർനിർമിക്കും!
ജാതി-മത രാഷ്ട്രീയ പരിമിതികൾക്കതീതമായി ഹൃദയംകൊണ്ടൊന്നാകാനുള്ള ഒരു ജൈവബോധം എല്ലാ ജനതകളുടെയുംപോലെ മലയാളിയുടെ സമൂഹബോധത്തിലും അലിഞ്ഞുചേർന്നിട്ടുണ്ട്.
മഹാബലി മഹായോഗിയായിരുന്നു എന്ന് അനുമാനിക്കാൻ കാരണമുണ്ട്. തിരുവോണസദ്യയുടെ തൂശനിലയിൽ രുചിക്കൂട്ടുകളുടെ സംയോഗമുണ്ട്. ഓണപ്പൂക്കളത്തിൽ നിറക്കൂട്ടുകളുടെ യോഗമാണ്. ഓണക്കളിക്കളങ്ങളിൽ കളിക്കൂട്ടുകാരുടെ കൂട്ടായ്മയാണ്!
മഹാബലിയുടെ കാലം, മലയാളിക്ക് യോഗമുള്ള കാലമായിരുന്നു! ഇന്ന് നമ്മുടെ നാട്ടിൽ, രാഷ്ട്രീയ പാർട്ടികളുടെയും മതങ്ങളുടെയും പൊതുയോഗങ്ങൾ ഉണ്ട്. എന്നാൽ, മനസുകളുടെ പൊതുയോഗം കുറവാണ്! ഹൃദയങ്ങൾ തമ്മിലും, മതങ്ങളും സംസ്കാരങ്ങളും തമ്മിലും യോഗമുണ്ടാകണം. മാനവികതയുടെ മഹായോഗമായിരുന്നു, മാവേലിക്കാലം.
ഇന്നു കുടുംബങ്ങളുടെയും കുട്ടികളുടെയും പല പ്രശ്നങ്ങളുടെയും കാരണം ഹൃദയങ്ങൾ തമ്മിൽ യോഗമില്ലാത്തതാണ്.
പല കുട്ടികളും കുടുംബങ്ങളിൽനിന്നു വേറിട്ടുകഴിഞ്ഞു. ഹൃദയംകൊണ്ട്, യാതൊരു ബന്ധവുമില്ലാതെ, ലോഡ്ജിലൊക്കെ താമസിക്കുന്നതുപോലെയാണ് പല വീട്ടിലേയും അവസ്ഥ! മാതാപിതാക്കളും മക്കളും പലപ്പോഴും കണ്ടുമുട്ടാറില്ല. കണ്ടുമുട്ടിയാലും മിണ്ടാട്ടമില്ല! മിണ്ടിയാലും ഉള്ളില്ലാത്ത പൊള്ളവാക്കുകളുടെ ഒച്ചമാത്രം. മിണ്ടുന്നതു പലപ്പോഴും സ്വന്തം കാര്യങ്ങൾ മാത്രം നേടാനുള്ള വാഗ്വാദങ്ങൾ മാത്രം! മാതാപിതാക്കൾ അന്യരാകുന്നു! വീട്ടിൽ താമസിക്കുന്പോഴും വീടറിയാത്തവരുമായുള്ള യോഗമാണ് പല കുട്ടികൾക്കും പ്രധാനം! ചിലർക്ക് ഡിജിറ്റൽ ലോകത്താണ് സ്ഥിരം യോഗങ്ങൾ!
പ്രിയ കൂട്ടുകാരേ, ഇവിടെയാണ് മഹാബലി എന്ന മഹായോഗിയുടെ ഓർമ്മയും ഓണാഘോഷങ്ങളും നമ്മുടെ ജീവിതത്തിന്റെ താളമാകുന്നത്. മുറിഞ്ഞുപോയ ബന്ധങ്ങളെ വിളക്കിച്ചേർത്ത്, ഓണത്തിന്റെ കളിക്കൂട്ടും നിറക്കൂട്ടും രുചിക്കൂട്ടും നമ്മെത്തന്നെ പുതുക്കിപ്പണിയാനുള്ള സുന്ദരവേളകളാക്കി നമുക്കു മാറ്റാം.
ഏവർക്കും ഓണാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
പ്രതിഭകളുടെ പ്രഭ വിതറി ബംഗളൂരു ഡിസിഎൽ കലോത്സവം-"ലിറ്റിൽ ബ്ലൂംസ് ’ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ
പുതിയ കലാപ്രതിഭകളുടെ ഉള്ളുണർത്തി ഡിസിഎൽ ബാംഗ്ലൂരിൽ ആരവമായി. ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ പ്രധാന ക്യാമ്പസിൽ സംഘടിപ്പിച്ച കലോത്സവങ്ങളിൽ നിരവധി സ്കൂളുകളിൽ നിന്നായി 3,000-ത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു. 2026 ജൂലൈ 26-നും ഓഗസ്റ്റ് 16-നും നടന്ന രണ്ടുദിവസത്തെ പരിപാടി, വിവിധ മത്സരങ്ങളിലൂടെ കലാപരവും സാഹിത്യപരവും സർഗാത്മകവുമായ കഴിവുകൾ പ്രകടിപ്പിക്കാൻ കുട്ടികൾക്ക് ഉജ്ജ്വലമായ വേദിയൊരുക്കി.
പ്രിൻസിപ്പൽമാർ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരും പരിപാടിയിൽ പങ്കെടുത്ത് യുവപ്രതിഭകളെ പ്രോത്സാഹിപ്പിച്ചു.ധർമാരം കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോയ് പുതുശ്ശേരി സിഎംഐ ബ്ലൂംസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡിസിഎൽ ബംഗളൂരു കോ-ഓർഡിനേറ്റർ ഫാ. ഡോ. ബാബു പോൾ സിഎംഐ, ജെറാൾഡ് ബെന്നി എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനത്തിന് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി റെക്ടറും ചാൻസലറുമായ റവ. ഫാ. ഡോ. സാജു ചാക്കാലക്കൽ സിഎംഐ നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനങ്ങൾ അദ്ദേഹം വിതരണം ചെയ്തു.
ആരോഗ്യകരമായ മത്സരബോധം, സർഗാത്മകത, സൗഹൃദം എന്നിവയുടെ മനോഹരമായ അന്തരീക്ഷത്തിലൂടെ, കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ കണ്ടെത്താനും പരസ്പരം അംഗീകരിക്കാനും ആത്മവിശ്വാസത്തോടെയും സഹകരണ മനോഭാവത്തോടെയും വളരാനും ഡിസിഎൽ ലിറ്റിൽ ബ്ലൂംസ് അർഥവത്തായ ഒരു വേദിയായി തുടരുന്നു.
1980 മുതൽ ബംഗളൂരു ധർമ്മാരാം കോളേജിന്റെയും ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെ മുന്നേറുന്ന ഡിസിഎല്ലിന്, സിഎംഐ സന്യാസ സഭയുടെ പൊതു പഠനകേന്ദ്രമായ ധർമ്മാരാംകോളജിലെ വൈദിക വിദ്യാർഥികളാണ് നേതൃത്വം നൽകുന്നത്.
നൂറുകണക്കിന് വിദ്യാലയങ്ങൾ ആവേശത്തോടെ പങ്കെടുക്കുന്ന ബംഗളൂരു ഡിസിഎൽ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ നേതൃത്വം നൽകുന്നത് ധർമ്മാരാം വിദ്യാക്ഷേത്രം പ്രൊഫസറും കോളേജ് സെക്ഷൻ മാസ്റ്ററുമായ ഫാ.ഡോ.ബാബു പോൾ കളത്തുപറമ്പിൽ സിഎംഐയും ബ്രദർ ജെറാൾഡ് ബെന്നി, ബ്രദർ തോബിത്, ബ്രദർ അജോ ലാൽ, ബ്രദർ ഡെലിസ് എന്നീ സിഎംഐ വൈദികവിദ്യാർഥികളുമാണ്.
Tags : Deepika DeepikaNewspaper BreakingNews Little boy's letter