തിരുവനന്തപുരം: ബിജെപി കേരളത്തിൽ ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നേമത്ത് പോലും അവർ ജയിക്കില്ലെന്നും സതീശൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സതീശന്റെ പ്രതികരണം.
പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ടെന്നും സതീശൻ ആരോപിച്ചു. ദുർബലനായ ആളെ സ്ഥാനാർഥിയാക്കിയത് ഡീലിന്റെ ഭാഗമാണ്. പകരം 10 സീറ്റിൽ ബിജെപി, സിപിഎമ്മിനെ സഹായിക്കുമെന്നും സതീശൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ വെറും മൂന്ന് മാസത്തിനകം പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നും സതീശൻ ഉറപ്പ് നൽകി. കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള വ്യക്തമായ പദ്ധതികൾ യുഡിഎഫിന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. കെഎസ്ആർടിസിക്ക് സർക്കാർ സബ്സിഡി നൽകി അതിനെ ശക്തിപ്പെടുത്തും. കിഫ്ബിയുടെ എല്ലാ കണക്കുകളും ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുമെന്നും സതീശൻ വ്യക്തമാക്കി.
സ്ഥാനാർഥി നിർണയത്തിൽ യാതൊരു തർക്കവുമില്ലാതെ 48 മണിക്കൂറിനുള്ളിൽ 92 പേരെ പ്രഖ്യാപിക്കാൻ സാധിച്ചത് യുഡിഎഫിന്റെ ഐക്യത്തിന് തെളിവാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എൽഡിഎഫിലെ മുതിർന്ന നേതാക്കളുടെ പിന്തുണ പോലും നിലവിൽ യുഡിഎഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags : assembly election kerala vd satheesan against bjp cpm