ഒരു കുടം പാലിലേക്കു ഒരു തുള്ളി വിഷം ചേർത്താൽ ആ പാല് മുഴുവനും വിഷമയമായി ഉപയോഗശൂന്യമാകും. എന്നാൽ, ഒരു കുടം വിഷത്തിലേക്ക് ഒരുതുള്ളി പാൽ ചേർത്താൽ, വിഷം ശുദ്ധീകരിക്കപ്പെടുകയോ ഉപയോഗയോഗ്യമാകുകയോ ഇല്ല. ഇതൊരു പ്രകൃതിനിയമമാണ്. സമൂഹത്തെ ദുഷിപ്പിക്കാൻ അസത്യവും അനീതിയും അധർമവും തിന്മയുമൊക്കെ അല്പമാത്രം മതി.
മനുഷ്യപുരോഗതിയെ പിറകോട്ടടിക്കാൻ വലിയ യുദ്ധങ്ങളുടെ ആവശ്യമില്ല; ചെറിയ പ്രാദേശിക യുദ്ധങ്ങൾ മാത്രം മതി. ചെറുയുദ്ധങ്ങളാകുന്ന വിഷത്തുള്ളികൾക്കു സമാധാനത്തിന്റെ പാൽക്കുടത്തെ ദീർഘകാലത്തേക്കു മലിനമാക്കാൻ കഴിയും. കാരണം, ആഗോളവത്കരണത്തിനു ശേഷം രാഷ്ട്രീയമായും സൈനികമായും രാഷ്ട്രങ്ങൾ പലതാണെങ്കിലും, സ്വതന്ത്ര വ്യാപാരവും വാണിജ്യവും അവയെയെല്ലാം കോർത്തിണക്കി ഒന്നാക്കുന്നു. അതുകൊണ്ട് ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ഒരു ചെറിയ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ, പ്രദാനശൃംഖലകളിൽ (Supply chain system) കൂടി പ്രത്യക്ഷമായോ പരോക്ഷമായോ, ഇന്നല്ലെങ്കിൽ നാളെ ഏതെങ്കിലുമൊക്കെ രാഷ്ട്രങ്ങളെ അത് പ്രതികൂലമായി ബാധിക്കും.
അനൈക്യ രാഷ്ട്രസഭ
രണ്ടാം ലോകയുദ്ധത്തിനു ശേഷം 1945ൽ ഐക്യരാഷ്ട്രസഭ ഉണ്ടായത്, ‘ഇനി മേലിൽ മാനവരാശി ഒരു യുദ്ധക്കെടുതിക്കും ഇടയാകരുത്’ എന്ന ഉദ്ദേശ്യത്തോടയാണ്. അതിനുശേഷം അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും നേതൃത്വത്തിൽ എത്രനാൾ ആയുധങ്ങളില്ലാതെ ശീതയുദ്ധം തുടർന്നു? 1945നും 2021നും ഇടയ്ക്കുള്ള 76 വർഷങ്ങളിൽ ചെറുതും വലുതുമായ 478 യുദ്ധങ്ങൾ നടന്നു. ഇതിൽ ആറോ ഏഴോ യുദ്ധങ്ങൾ മാത്രമാണ് ആളിപ്പടരാതെ തടയാനോ അല്ലെങ്കിൽ ഒഴിവാക്കാനോ ഐക്യരാഷ്ട്രസഭയ്ക്കു സാധിച്ചത്. ക്യൂബയിലെ മിസൈൽ പ്രതിസന്ധി (1962), മാസിഡോണിയ (1995), നൈജീരിയ-കാമറൂൺ (2006), ഗിനിയ (2010) എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ. ബാക്കിവരുന്ന നൂറു കണക്കിന് യുദ്ധങ്ങൾ തടയുന്നതിൽ സഭ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ ഇറാൻ-അമേരിക്ക-ഇസ്രയേൽ യുദ്ധവും യുക്രെയ്ൻ-റഷ്യ യുദ്ധവും ഇക്കഴിഞ്ഞ ഗാസ യുദ്ധവും വാസ്തവത്തിൽ ഐക്യ രാഷ്ട്രസഭയുടെ നിസഹായതയാണ് കാണിക്കുന്നത്. യുദ്ധങ്ങൾ തടയാൻ വേണ്ടിയുള്ള ഏതെങ്കിലും ശ്രമത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന് ഐക്യം കണ്ടെത്താൻ കഴിഞ്ഞില്ല. ചുരുക്കം പറഞ്ഞാൽ അനൈക്യവും അരക്ഷിതാവസ്ഥയുമാണ് ഇത്ര നാൾ ഐക്യരാഷ്ട്ര സഭ ലോകത്തിനു നൽകിയത്.
ലോകം പിമ്പോട്ടോടുന്നു
ലോകം മുമ്പോട്ടു നടക്കുന്നുപോലുമില്ല, പിന്പോട്ടോടുകയാണ് ഇപ്പോൾ ചെയ്യുന്നത്. അല്ലെങ്കിൽ ഇത്രയും മനുഷ്യരെയും കഷ്ടപ്പെട്ടും പണം മുടക്കിയും ഉണ്ടാക്കിയ ഈ സ്ഥാവര-ജംഗമ വസ്തുക്കളെയും കത്തിച്ചു ചാമ്പലാക്കാൻ എങ്ങിനെ കഴിയുന്നു? അടുപ്പിൽ കത്തേണ്ടതും വാഹനങ്ങളിൽ കത്തേണ്ടതുമായ പെട്രോളിയം ഉത്പന്നങ്ങൾ ആളുകളെയും നഗരങ്ങളെയും കത്തിക്കാനുള്ള ഇന്ധനമായിത്തീരുന്നതാണ് ആധുനിക ലോകത്തിന്റെ ശാപം.
മനുഷ്യൻ കെട്ടിപ്പൊക്കിയ ആധുനിക പരിഷ്കാരത്തിന്റെ കൊട്ടാരങ്ങളെല്ലാം കൃത്രിമ ബുദ്ധിയാൽ നിയന്ത്രിക്കപ്പെടുന്ന ഡ്രോണുകളാലും മിസൈലുകളാലും ഏതാനും നിമിഷങ്ങൾകൊണ്ട് പുകയും പൊടിയുമായി അന്തരീക്ഷത്തിലും മണ്ണിലും അപ്രത്യക്ഷമാകുന്നത് എന്തുതരം സമാധാനമാണ് നമുക്കു നൽകുന്നത്? എന്തൊക്കെ നീതീകരണങ്ങൾ നൽകിയാലും ഇതിനെ പുരോഗതിയെന്നു വിളിക്കാനാകുമോ? ആണവായുധങ്ങൾ നിർമിക്കുന്നത് തങ്ങൾക്കിഷ്ടമില്ലാത്തവരെ ഉന്മൂലനം ചെയ്യാനാണെന്ന് ഒരുളുപ്പും കൂടാതെ ഉറക്കെ പ്രഖ്യാപിക്കുന്നവരെ ഒരു നിമിഷമെങ്കിലും നേരത്തേ ഈ ഭൂമിയിൽനിന്ന് ഉന്മൂലനം ചെയ്യാനല്ലേ മറു കക്ഷികൾ ശ്രമിക്കൂ? എന്തായാലും ആത്യന്തിക ഫലം കഷ്ടവും നഷ്ടവും ദുഃഖവും തന്നെ.
ലോക സമാധാന സൂചിക
2023ലെയും 2024ലെയും ലോക സമാധാന സൂചികകളിൽനിന്നു നമുക്ക് അനുമാനിക്കാവുന്ന ചില വസ്തുതകൾ നമ്മുടെ ഉള്ള സമാധാനത്തെയും കെടുത്തിക്കളയും. അവയിൽ ചിലത് താഴെ കൊടുക്കുന്നു.
ഐക്യരാഷ്ട്ര സഭയിലെ അംഗങ്ങളായിട്ടുള്ള 193 രാഷ്ട്രങ്ങളിൽ 108 രാജ്യങ്ങളും തങ്ങളുടെ സൈനികശേഷി വർധിപ്പിച്ചുകൊണ്ടിരിക്കുന്നു.
2025ലെ ആഗോള സമാധാന സൂചികാ റിപ്പോർട്ടനുസരിച്ചു 163 രാജ്യങ്ങളിലുള്ള 99.7 ശതമാനം ആളുകൾ യുദ്ധങ്ങളുടെ പ്രത്യക്ഷമായും പരോക്ഷമായുമുള്ള കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് ലോകത്തിലെ 106 രാജ്യങ്ങളിലെ സമാധാനം അപകടാവസ്ഥയിലാണ്. 2024ൽ ലോക വരുമാനത്തിന്റെ 12 ശതമാനമായ ഏകദേശം 19.97 ട്രില്ല്യൺ (പത്തൊന്പതു ലക്ഷത്തി തൊണ്ണൂറ്റെഴായിരം കോടി) ഡോളർ ലോകരാഷ്ട്രങ്ങൾ യുദ്ധത്തിനു വേണ്ടി ചെലവഴിച്ചു. അതായത് ലോകത്തെ ഓരോ മനുഷ്യനും കഴിഞ്ഞവർഷം 2,400 ഡോളർ വീതം യുദ്ധത്തിനു വേണ്ടി ചെലവഴിച്ചു. എന്നാൽ, ലോകത്തിൽ ഒരാളിന്റെ ശരാശരി വാർഷിക വരുമാനം വെറും 1200-1300 ഡോളർ മാത്രമാണെന്നോർക്കുക.
ഇതേസമയം നാമോർക്കേണ്ട മറ്റൊരു കാര്യം, ഇതേ കാലത്തു സമാധാന ശ്രമങ്ങൾക്കുവേണ്ടി വെറും 49.6 ബില്യൺ ഡോളറാണ് അഥവാ ആകെ സൈനിക ചെലവിന്റെ 0.6 ശതമാനം മാത്രമാണ് ചെലവഴിച്ചതെന്നാണ്. അപ്പോൾ യുദ്ധമാണോ അതോ സമാധാനമാണോ ആധുനിക മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ട കാര്യം? വിശേഷ ബുദ്ധിയുണ്ടെന്നവകാശപ്പെടുന്ന മനുഷ്യൻ സ്വന്തം വർഗഹത്യ നടത്താനല്ലേ തന്റെ കണ്ടുപിടിത്തങ്ങളും പണവും വിനിയോഗിക്കുന്നത്? വാസ്തവത്തിൽ മൃഗങ്ങൾപോലും ചെയ്യാത്ത കാര്യങ്ങളല്ലേ മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്നത്?
കഴിഞ്ഞ ദശകത്തിലെ (2014-2023) പത്തിൽ ഒന്പതു വർഷങ്ങളിലും സമാധാനം കുറഞ്ഞു എന്നാണു പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഒപ്പംതന്നെ 2018-2023 കാലഘട്ടത്തിൽ യുദ്ധത്തിനു വേണ്ടി ഡ്രോൺ ഉപയോഗിക്കുന്ന രാഷ്ട്രങ്ങളുടെ എണ്ണം 16ൽനിന്ന് 40 (150 ശതമാനം) ആയി വർധിച്ചു എന്നതും നാം ഓർക്കേണ്ടതുണ്ട്.
മനസാണ് പ്രധാനം
സ്നേഹവും ദ്വേഷവും സാന്ത്വനവും സഹനവും സഹകരണവും മത്സരവും അസൂയയും അഹങ്കാരവുമെല്ലാം ആദ്യം പൊട്ടിമുളയ്ക്കുന്നത് മനുഷ്യ മനസുകളിലാണ്. മനസിലുണ്ടാകുന്ന ചിന്തയാണ് വാക്കായും പിന്നീട് പ്രവൃത്തിയായും പരിണമിക്കുന്നത്. യുദ്ധവും സമാധാനവും ജനിക്കുന്നതും മനുഷ്യ മനസുകളിലാണ്. പ്രകൃതിയുടെ അനുഗ്രഹ നിഗ്രഹ ശക്തികൾ എല്ലാ മനുഷ്യർക്കും ഒരേപോലെ ബാധകമാണെന്നു നമുക്കെല്ലാം അറിയാം. അതായത് നാമെല്ലാം പ്രകൃതിയുടെ മുന്നിൽ ഒന്നാണെന്ന്. മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ഈ ഒരുമയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ ആധുനിക വിദ്യാഭ്യാസം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ഏതു യുദ്ധത്തിൽ ജയിച്ചാലും, പ്രകൃതി പഠിപ്പിക്കുന്ന തിരിച്ചറിവിന്റെ അഭാവം, എല്ലാ യുദ്ധ വിജയങ്ങളെയും ക്ഷണികവും അൽപ്പവുമാക്കുന്നു
Tags : poison jug of milk drop War UN