യുദ്ധം എത്രനാൾ എന്ന ചോദ്യം വീണ്ടും ഉയരുന്നു. എത്രകാലം വേണമെങ്കിലും ആക്രമണം തുടരാൻ വേണ്ടത്ര ആയുധങ്ങൾ ഉണ്ടെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടത്. എങ്കിലും അന്തമില്ലാത്ത യുദ്ധം അല്ല തന്റേതെന്ന് അദ്ദേഹം പറയുന്നു. അമേരിക്കൻ ഭടന്മാർ ഉൾപ്പെടുന്ന കരയുദ്ധം ഇല്ലാതെ ഇറാൻ വിഷയം തീർക്കണം, അത് ആഴ്ചകൾക്കുള്ളിൽ വേണം എന്ന് ട്രംപ് ആഗ്രഹിക്കുന്നു.
അമേരിക്കയും ഇസ്രയേലും ചേർന്നു നടത്തുന്ന യുദ്ധം ഏറ്റവും വേഗം തീരണം എന്നു യുഎഇയും ഖത്തറും അടക്കം ഗൾഫിലെ രാജ്യങ്ങൾ ആഗ്രഹിക്കുന്നു. കുറച്ചുകാലമായി ആ രാജ്യങ്ങൾ എണ്ണയിൽനിന്നു മാറിയ ഒരു സാമ്പത്തിക വളർച്ച ഒരുക്കിവരുകയായിരുന്നു.
ഗൾഫ് സ്വപ്നങ്ങൾ
സ്വസ്ഥജീവിതം ആഗ്രഹിക്കുന്ന മുതിർന്ന പ്രായക്കാരായ അതിസമ്പന്നരെയും ഉല്ലാസം ആഗ്രഹിക്കുന്ന സമ്പന്ന ചെറുപ്പക്കാരെയും ആകർഷിക്കൽ അതിന്റെ ഒരു ഭാഗം. നിർമിതബുദ്ധി അടക്കമുള്ള ഉച്ചസാങ്കേതികവിദ്യയുടെ കേന്ദ്രമാകുന്നതു മറ്റൊരു ഭാഗം. സാങ്കേതികമായി ഏറ്റവും മികച്ചതും ഇടപാടുകളുടെ തോതിൽ ഏറ്റവും വലുതുമായ ധനകാര്യ തലസ്ഥാനമായി ഗൾഫിനെ മാറ്റുന്നത് അടുത്ത ഭാഗം. സിംഗപ്പുരിനും ലണ്ടനും ന്യൂയോർക്കിനും ബദലായി ദുബായിയെ ഉയർത്താനുള്ള ശ്രമങ്ങൾ അതിൽപ്പെടുന്നു.
യുദ്ധം ഒരാഴ്ച പിന്നിടും മുമ്പേ ഈ മോഹങ്ങൾക്ക് ആഘാതം ഏറ്റുതുടങ്ങി. അതിവേഗം യുദ്ധത്തിന് തീരുമാനം ഉണ്ടാക്കണമെന്നു യുഎഇയും മറ്റും അമേരിക്കയോട് അഭ്യർഥിച്ചു എന്ന റിപ്പോർട്ടുകളെ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.
അമേരിക്കയിലും വിഷയം
യുദ്ധം നീളുംതോറും ഇന്ധനക്ഷാമം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ മൂലം പ്രതിസന്ധി നേരിടാൻ പോകുന്ന രാജ്യങ്ങൾ ഏറെയാണ്. ഇന്ത്യയും ചൈനയും ജപ്പാനും യൂറോപ്യൻ രാജ്യങ്ങളും ഒക്കെ ഇതിൽപ്പെടുന്നു.
ട്രംപിന്റെ അമേരിക്കയിലും ജനങ്ങൾ ആഗ്രഹിക്കുന്നതു യുദ്ധം വേഗം തീരണമെന്നാണ്. ടെക്സസിലെ പമ്പുകളിൽ കഴിഞ്ഞ മാസം 2.45 ഡോളറിനു കിട്ടിയിരുന്ന പെട്രോളിന് ഇന്നലെ വില 2.82 ഡോളർ ആയി. ഒപ്പം ഇറച്ചിയും മുട്ടയും മുതൽ എല്ലാറ്റിനും വില കൂടുന്നു. ഇനിയും കൂടും എന്ന ഭീഷണി നിലനിൽക്കുന്നു. സർവേകളിൽ ട്രംപിനു പിന്തുണ കുറഞ്ഞുവരുന്നു. ഇറാൻ യുദ്ധത്തെ എതിർക്കുന്നവർ 60 ശതമാനത്തിനടുത്തായി എന്നാണു പുതിയ സർവേകൾ കാണിക്കുന്നത്. എല്ലാവരും ആഗ്രഹിക്കുന്നതു യുദ്ധം ഒന്നോ രണ്ടോ ആഴ്ച കൊണ്ടു തീരണമെന്നാണ്. അങ്ങനെ തീർന്നേക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ഓഹരിവിപണികൾ ഈ ദിവസങ്ങളിൽ ഉയർന്നത്.
യുദ്ധം നീട്ടാൻ ഇറാൻ
എന്നാൽ, യുദ്ധം വേഗം തീരണമെന്ന് ആഗ്രഹിക്കാത്ത ഒരു രാജ്യം ഉണ്ട്- ഇറാൻ. യുദ്ധക്കൊതി അല്ല അവരുടെ നിലപാടിനു കാരണം. യുദ്ധം ജയിക്കാമെന്ന അമിത ആത്മവിശ്വാസവുമല്ല അവരെ നയിക്കുന്നത്. മറിച്ച്, നിലനിൽപ്പിനുള്ള ആഗ്രഹം മാത്രം.
അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത യുദ്ധശേഷിക്കു മുന്നിൽ ഇറാൻ ഒന്നുമല്ല. അത് ഏറ്റവും നന്നായി അറിയാവുന്നത് ഇറാനിലെ സൈന്യത്തിനും ഭരണകൂടത്തിനും തന്നെയാണ്. സാങ്കേതികമായും സാമ്പത്തികമായും അവർ പിന്നിൽതന്നെയാണ്.
വഴികൾ അടഞ്ഞപ്പോൾ
അപ്പോൾ എന്താണു വഴി? കീഴടങ്ങൽ അല്ലെങ്കിൽ പൊരുതി മരിക്കൽ. കീഴടങ്ങലിന് തക്ക അന്തരീക്ഷമില്ല. പാശ്ചാത്യ- യഹൂദ വിരോധത്തിൽ ഊന്നിയ 47 വർഷം നീണ്ട മസ്തിഷ്ക പ്രക്ഷാളനം, കീഴടങ്ങാനുള്ള മനസല്ല ആ ജനതയ്ക്ക് പാകപ്പെടുത്തിക്കൊടുത്തത്. അപ്പോൾ പിന്നെ വഴി പോരാട്ടം മാത്രം.
ആ പോരാട്ടത്തിൽ പരാജയം സുനിശ്ചിതം. എന്നാൽ വഴികൾ അടയുന്ന അവസരത്തിൽ ഒരു വഴി തെളിയും. അങ്ങനെയൊരു വഴി ഇറാനു മുന്നിൽ തെളിയുന്നു. ട്രംപിനു ദീർഘയുദ്ധം നടത്താൻ പറ്റില്ല. വിദേശത്തു പോയി യുദ്ധം ചെയ്യില്ല എന്നു പറഞ്ഞു വോട്ട് നേടിയ ട്രംപിന് അതു ന്യായീകരിക്കാനാവില്ല. യുദ്ധം നീണ്ടുപോകാതെ ഒത്തുതീർക്കാൻ ട്രംപ് മുന്നോട്ടു വരും. ഇതാണ് ഇറാൻ കാണുന്ന വഴി. അതു വ്യാമോഹമാണോ എന്ന് കാത്തിരുന്നു കാണാം.
അലി ഖമനയ്യുടെ വാഴ്ച കഴിഞ്ഞപ്പോൾ തത്തുല്യ ഔന്നത്യം ഉള്ള ഒരാൾ ടെഹറാനിൽ ഭരണം പിടിച്ചില്ല. പറ്റിയ ആൾ ഇല്ല. എന്നു മാത്രമല്ല, ആ കസേരയിലേക്കു കയറിയാൽ തല പോകുമോ എന്ന ഭീതിയും ഉണ്ട്. അതുകൊണ്ടാണ് ചർച്ചയ്ക്കു പറ്റിയ അധികാരികൾ ടെഹറാനിൽ ഇല്ലെന്നു ട്രംപ് പറഞ്ഞത്. അതു സത്യം മാത്രം.
ഒരു കച്ചിത്തുരുമ്പ്
ഏതു പോരിലും ദുർബലർക്കു ചില കച്ചിത്തുരുമ്പുകൾ കിട്ടും. ഇറാൻ ഭരണകൂടത്തിന് (അതിൽ ആരാണ് പ്രധാനി എന്നു വ്യക്തമല്ല) അങ്ങനെ കിട്ടിയ ബലമാണ് ട്രംപിനു യുദ്ധം നീട്ടിക്കൊണ്ടുപോകാൻ പറ്റില്ല എന്നത്. വൈകാതെ യുദ്ധം തീർക്കാൻ ചർച്ചയ്ക്കു ട്രംപ് തയാറാകും. ഈ ധാരണയിൽ നീങ്ങുന്ന ഇറാൻ ഭരണകൂടം സമയം നീട്ടിയെടുക്കാൻ ആഗ്രഹിക്കുന്നു.
യുദ്ധത്തിന്റെ ആധുനിക സാങ്കേതികവിദ്യ ഇറാന്റെ ആഗ്രഹം സാധിക്കാൻ സഹായിക്കും എന്നു വേണം കരുതാൻ. ടാങ്കുകളും കവചിത വാഹനങ്ങളും പതിനായിരക്കണക്കിന്നു ഭടന്മാരും ഒന്നിച്ചുനീങ്ങി ഭൂമി പിടിച്ചടക്കിയുള്ള യുദ്ധം അല്ല ഇപ്പോഴത്തേത്. അതുകൊണ്ടാണല്ലോ റഷ്യൻ ആക്രമണത്തെ യുക്രെയിൻകാർ നാലുവർഷമായി ചെറുത്തുനിൽക്കുന്നത്.
മാവോയിസ്റ്റ് യുദ്ധതന്ത്രം
യുക്രെയ്ന്ന്റെ ഭൂമിയിൽ 20 ശതമാനമേ ഇതുവരെ റഷ്യക്കു പിടിക്കാനായിട്ടുള്ളൂ. ഉപഗ്രഹങ്ങൾ അതതു സമയത്തെ ചിത്രങ്ങൾ നൽകുന്നതനുസരിച്ചു വിദൂരനിയന്ത്രിത ആയുധങ്ങൾ (മിസൈലുകളും ഡ്രോണുകളും) ഉപയോഗിച്ച് ശത്രുവിനെ തകർക്കുന്നതാണല്ലോ ഇപ്പോഴത്തെ യുദ്ധം. വരുന്ന മിസൈലിനെയും ഡ്രോണിനെയും തകർക്കാൻ അതേ സാങ്കേതികവിദ്യ മറുപക്ഷവും ഉപയോഗിക്കുന്നു.
യുദ്ധം നീട്ടി ട്രംപിനെ ചർച്ചയ്ക്കു നിർബന്ധിതനാക്കുക. അപ്പോൾ തങ്ങൾക്കു കുറേക്കൂടി ബലത്തോടെ ചർച്ച നടത്താം. അതാണ് ഇറാന്റെ തന്ത്രം.
വിയറ്റ്നാമിലും അഫ്ഗാനിസ്ഥാനിലും ചുരുങ്ങിയ കാലംകൊണ്ട് ചുരുങ്ങിയ ചെലവിൽ ജയിക്കാം എന്നു കരുതി ചെന്ന വൻശക്തികളെ ഈ തന്ത്രത്തിലാണ് പൂട്ടിയത്. റഷ്യക്കു യുക്രെയ്നിൽ കിട്ടിയിരിക്കുന്നതും ഇതേ പൂട്ട് തന്നെ. പഴയ ഒരു മാവോയിസ്റ്റ് തന്ത്രമാണിത്.
ഇപ്പോൾ ട്രംപിനെ ഇറാൻ ഇങ്ങനെ പൂട്ടുമോ? അടുത്ത രണ്ടു മൂന്നു ദിവസങ്ങൾ അതിന് ഉത്തരം നൽകും.
മൂന്നു കാര്യങ്ങളാണു ശ്രദ്ധിക്കാനുള്ളത്.
ഒന്ന്: ഇറാന്റെ മിസൈൽ ശേഖരം. കരയിൽ ഉണ്ടായിരുന്ന വിക്ഷേപണത്തറകൾ മിക്കതും തകർത്തു. ഇറാന്റെ മിസൈൽ തൊടുക്കൽ 90 ശതമാനത്തിലധികം കുറഞ്ഞു. ഭൂഗർഭത്തിൽ തയാറാക്കിയ മിസൈൽ ശേഖരങ്ങളും വിക്ഷേപണത്തറകളും ഓരോ വിക്ഷേപണം കഴിയുമ്പോഴാണ് എവിടെയാണെന്ന് അറിയുക. ഉപഗ്രഹചിത്രങ്ങളിൽ അതു പെടുന്ന മുറയ്ക്ക് തകർത്തുവരുന്നു. പിന്നീടുള്ളതു ട്രക്കുകൾ വിക്ഷേപണത്തറയായി ഉപയോഗിക്കുന്നതാണ്. 2500 ബാലിസ്റ്റിക് മിസൈലുകൾ ഇറാന് ഉണ്ടായിരുന്നു എന്നാണു നിഗമനം. ഇതിനകം 700ലധികം ഉപയോഗിച്ചുകഴിഞ്ഞു. അവ തീരുന്നതോടെ ഇസ്രയേലിലും മറ്റും ആക്രമണം നടത്താനുള്ള അവരുടെ ശേഷി പരിമിതമാകും.
രണ്ട്: ഹോർമുസ് ഉപരോധം. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടിരിക്കുന്നു. ആഗോള ഇന്ധനത്തിന്റെ 25 ശതമാനത്തോളം ഉപരോധത്തിലായി. ഇത്രയും ഇന്ധനം വേറെ രാജ്യങ്ങളിൽനിന്ന് അയയ്ക്കാൻ മാത്രം സംവിധാനമില്ല. മറ്റൊരു വിഷയംകൂടി ഉണ്ട്. പല രാജ്യങ്ങളിലും ക്രൂഡ് ഓയിൽ ശേഖരം ഉണ്ട്. പക്ഷേ പ്രകൃതിവാതകവും (എൽഎൻജി) പാചകവാതകവും (എൽപിജി) അങ്ങനെ വലിയ അളവിൽ ശേഖരിച്ചുവച്ചിട്ടില്ല. ഉപരോധം ആഴ്ചകൾ നീണ്ടാൽ ലോകമെങ്ങും ഇന്ധന- ഊർജ പ്രതിസന്ധി ഉണ്ടാകും. അതു ട്രംപിനും താങ്ങാനാവാതെ വരും. പ്രകൃതിവാതകം വ്യവസായങ്ങൾക്കും ഊർജോത്പാദനത്തിനും രാസവള നിർമാണത്തിനും നഗരങ്ങളിൽ പാചകത്തിനും ഉപയോഗിക്കുന്നു. പാചകവാതകം ഗാർഹിക-വാണിജ്യ അടുക്കളകളിൽ ഉപയോഗിക്കുന്നു. മറിച്ച്, ഇറാന്റെ നാവിക, വ്യോമ ശേഷികൾ നിർവീര്യമാക്കി ഹോർമുസ് തുറന്നാൽ ട്രംപ് അതിബലവാനാകും. ഇറാൻ തല കുനിക്കേണ്ടി വരും. അല്ലെങ്കിൽ ഭീകരപ്രവർത്തനത്തിലേക്കു മാറേണ്ടിവരും.
മൂന്ന്: ഇറാന്റെ സേനാബലം. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആയുധപ്പുരകളും ചിട്ടയായി തകർത്തുവരികയാണെന്ന് ഇസ്രയേലും അമേരിക്കയും അവകാശപ്പെടുന്നുണ്ട്. അത് ശരിക്കും സംഭവിച്ചാൽ ഇറാന്റെ വിലപേശൽ ശേഷി ഇല്ലാതാകും. കുർദ് സേനാ വിഭാഗങ്ങളെ ഇറാനിലേക്കു കടത്തിവിടുമ്പോൾ ഇറാൻ സേന അവരെ തടയാൻ വരും. ആ വരവിൽ അവരെ നശിപ്പിക്കലാകാം യുഎസ് -ഇസ്രേലി സേനകൾ ലക്ഷ്യമിടുന്നത്. അത് വിജയിച്ചാൽ ഇറാന്റെ തന്ത്രത്തിന്റെ മറുതന്ത്രമായി കരുതാം.
Tags : Time for Trump Iran arm Middle East War