ആറ്റിങ്ങൽ : ഇരുപത് വർഷത്തിലധികമായി ഒളിവിൽ കഴിയുകയായിരുന്ന ഗുണ്ടാതലവൻ ആറ്റിങ്ങൽ അയ്യപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആറ്റിങ്ങൽ ബിടിഎസ് റോഡിൽ സുബ്രഹ്മണ്യ വിലാസത്തിൽ ബിജു (അയ്യപ്പനെ,50) കോട്ടയം പൊൻകുന്നത്തുള്ള ഒളിസങ്കേതത്തിൽ നിന്നും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘം പിടികൂടി.
കൊലപാതകം, വധശ്രമം, മോഷണം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലെ മേൽവിലാസം ഉപയോഗിച്ച് കരസ്ഥമാക്കിയ പാസ്പോർട്ട് ഉപയോഗിച്ച് ഇയാൾ ഇടയ്ക്ക് വിദേശത്തേക്ക് കടന്നിരുന്നു. ഇയാൾ ബംഗളൂരുവിലും തമിഴ്നാട്ടിലും വസ്തുവും വീടും വാങ്ങി ഒളിവിൽ താമസിച്ചുവരുകയായിരുന്നുവെന്നും വിദേശത്തായിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെ ഉപയോഗിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
കടയ്ക്കാവൂർ, കൊല്ലന്പുഴയിൽ മണിക്കുട്ടനെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലെയും തിരുവനന്തപുരം സിറ്റിയിൽ തിരുവല്ലത്ത് അബ്ദുൾ ജബാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെയും പ്രധാന പ്രതിയാണ് ഇയാൾ.
കടയ്ക്കാവൂർ, ചിറയിൻകീഴ്, വർക്കല, തിരുവനന്തപുരം മെഡിക്കൽ കോളജ്, മ്യൂസിയം, പൂജപ്പുര, തിരുവല്ലം പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമ കേസുകൾ അടക്കം നിരവധി കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ആറ്റിങ്ങൾ അയ്യപ്പൻ. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ. മധുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നാഴ്ചയായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ സാഹസികമായി പിടികൂടിയത്.
ആറ്റിങ്ങൽ ഡിവൈഎസ്പി പി. ഗോപകുമാർ, എസ്എച്ച്ഒ ടി. രാജേഷ്കുമാർ, എസ്ഐ ജിബി, ജ്യോതിഷ് ചിറവൂർ, പ്രത്യേക സംഘത്തിലെ എസ്ഐ എം. ഫിറോസ് ഖാൻ, എ.എച്ച്. ബിജു, എഎസ്ഐമാരായ ബി. ദിലീപ്, ആർ. ബിജുകുമാർ, സിപിഒ സുധീർ, സുനിൽരാജ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.