ലോക്സഭയിലേയ്ക്കുള്ള അവസാന മത്സരമെന്നു ഡോ: ശശി തരൂർ
തിരുവനന്തപുരത്തു യുഡിഎഫും ബിജെപിയും തമ്മിലാണു മത്സരമെന്നു പറഞ്ഞു യുഡിഎഫ് സ്ഥാനാർഥി ഡോ. ശശിതരൂർ തെരഞ്ഞെടുപ്പു രാഷ്ട്രീയം സജീവ ചർച്ചയാക്കി. ഇന്നലെയാകട്ടെ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ലോക്സഭയിലേയ്ക്കു മത്സരിക്കാൻ താൻ ഇനിയില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഇതു രണ്ടും വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്ന ഘടകങ്ങളാണ്.
ഇന്നലെ നേമം മണ്ഡലത്തിലായിരുന്നു സ്ഥാനാർഥി പര്യടനം. കരമനയിൽ മുൻ മന്ത്രി വി.എസ്. ശിവകുമാർ പര്യടനം ഉദ്ഘാടനം ചെയ്തു. തുടർന്ന് പര്യടനം അമ്മൻകോവിൽ ജംഗ്ഷൻ, തളിയിൽ റോഡ്, കരമന പള്ളി ജംഗ്ഷൻ, കുഞ്ചാലും മൂട്, അംബേദ്കർ ജംഗ്ഷൻ, തമലം, മുടവൻമുഗൾ ജംഗ്ഷൻ, സൗത്ത് റോഡ് പാർക്ക്, പൂജപ്പുര ജംഗ്ഷൻ,
നാടുതല, ചെറുകര, റോട്ടറി, വിജയമോഹിനി മിൽ, വട്ടവിള, കൊങ്കളം , ടാഗോർ റോഡ്, തൃക്കണ്ണാപുരം, കുന്നപുഴ, പുത്തൻകട, മങ്കാട്ടുകടവ്, തിരുമല എള്ളുവിള, ആലുംമൂട്, കാരക്കാമണ്ഡപം, കൈമനം എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം പാപ്പനംകോട് സമാപിച്ചു.
ഡോ. ശശി തരൂരിനെ രൂക്ഷമായി വിമർശിച്ചു പന്ന്യൻ
താൻ മത്സരിക്കുന്നതെന്തിനെന്ന ശശിതരൂരിന്റെ ചോദ്യത്തെ രൂക്ഷമായി വിമർശിച്ചു എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. തരൂരിന്റെ പരാമർശം വേദനിപ്പിച്ചുവെന്നായിരുന്നു പന്ന്യന്റെ പ്രതികരണം. ഇന്നലെ കഴക്കൂട്ടം മണ്ഡലത്തിലായിരുന്നു അദ്ദേഹത്തിന്റെ പര്യടനം.
എല്ലാ സ്വീകരണ യോഗങ്ങളിലും കോണ്ഗ്രസ് സ്ഥാനാർഥിയുടെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഇടതു നേതാക്കളും തരൂരിന്റെ പരാമർശം ഏറ്റെടുത്തു. കഴക്കൂട്ടത്തു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്നു വേളി, ഹോമിയോ ജംഗ്ഷൻ, അരശുംമൂട്, കുളത്തൂർ, തൃപ്പാദപുരം, മണ്വിള, ശ്രീകാര്യം, കരിയം, ചെന്പഴന്തി, ചെങ്കോട്ടുകോണം, കാര്യവട്ടം, ചന്തവിള എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ശേഷം കാട്ടായിക്കോണത്തു സമാപിച്ചു.
പെരുമഴയത്തും രാജീവ് ചന്ദ്രശേഖർ വോട്ടർമാർക്കിടയിൽ
ബാലരാമപുരത്തെ വിവിധ പ്രദേശങ്ങളിലായിരുന്നു എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ ഇന്നലത്തെ സ്ഥാനാർഥി പര്യടനം. ഉച്ചയ്ക്കു മഴ നന്നായി പെയ്തെങ്കിലും അദ്ദേഹം വോട്ടർമാരെ കണ്ടു.
ശ്രീനാരായണ ഗുരുവിന്റെ അരുമാനൂരിലെ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിൽനിന്നു തുടങ്ങിയ വാഹന പ്രചാരണജാഥ ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രഫ: വി.ടി. രമ ഉദ്ഘാടനം ചെയ്തു.
അരുമാനൂർ ജംഗ്ഷനിലെ സ്വീകരണത്തിനുശേഷം കോയിക്കവിളാകം ക്ഷേത്രം വഴി ശൂലംകുടി, പൂവാർ, പാന്പുകാല, പരണിയം, പട്ട്യക്കാല എന്നിവിടങ്ങളിലും സ്വീകരണം ഏറ്റുവാങ്ങി. തീരപ്രദേശമായ കരുംകുളം, പുതിയതുറ, പള്ളം, പുല്ലുവിള കൊച്ചുപള്ളി അടിമലത്തുറ, അന്പലത്തിൻമൂല എന്നിവിടങ്ങിളിലെത്തി വോട്ടർമാരെക്കണ്ടു.
മത്സ്യതൊഴിലാളികളുടെ ബൈക്ക് റാലിയുടെ അകന്പടിയോടെയാണ് തുറന്നവാഹനത്തിൽ സ്ഥാനാർഥിയുടെ വാഹന പ്രചാരണ ജാഥ മുന്നോട്ടു പോയത്.