കേളകം(കണ്ണൂർ): കർഷകരെ കള്ളക്കേസിൽ കുടുക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരും മറ്റുദ്യോഗസ്ഥരും മനഃസമാധാനത്തോടെ പെൻഷൻ കാലം കഴിച്ചുകൂട്ടാമെന്ന് കരുതേണ്ടെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ.
കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കിഫ കേളകത്ത് സംഘടിപ്പിച്ച കർഷക പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെക്കാളും മൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ കാലഘട്ടത്തിൽ കർഷകന്റെ മൗലികാവകാശങ്ങൾ പോലും ഹനിക്കുകയാണ്. കർഷകന്റെ അവകാശങ്ങൾ ഉറപ്പാക്കാൻ ഏതറ്റംവരെയുള്ള നിയമപോരാട്ടങ്ങൾക്കും കിഫ കർഷകർക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജിജി മുക്കാട്ട് കാവുങ്കൽ അധ്യക്ഷത വഹിച്ചു. കിഫ ലീഗൽ സെൽ ഡയറക്ടർ അഡ്വ. ജോണി കെ. ജോർജ്, ഹൈക്കോടതി സീനിയർ അഭിഭാഷകൻ അലക്സ് എം. സ്കറിയ എന്നിവർ നിയമക്ലാസുകൾ നയിച്ചു.
കൊട്ടിയൂർ ജനകീയ സംരക്ഷണസമിതി ചെയർമാൻ ഫാ. ബാബു മാപ്ലശേരി, വ്യാപാരി വ്യവസായി ഏകോപനസമിതി കേളകം യൂണിറ്റ് ജനറൽ സെക്രട്ടറി ജോസഫ് പാറയ്ക്കൻ, വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് പേരാവൂർ മണ്ഡലം പ്രസിഡന്റ് റോയി പൂവ്വത്തിൻമൂട്ടിൽ, ചീങ്കണ്ണിപ്പുഴ സംരക്ഷണ ജനകീയസമിതി പ്രസിഡന്റ് ടോമി ചാത്തംപാറ, ഷൈജൻ തടങ്ങഴി, സി.ഐ ജോർജ്, സജു പാറശേശ്ശേരി, സ്റ്റാനിസ്ലാവോസ്, പ്രവീൺ കൊട്ടുകാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
മലയോരമേഖലയിൽ അതിരൂക്ഷമായി തുടരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നി, കുരങ്ങ്, മുള്ളൻപന്നി തുടങ്ങിയ വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊല്ലാൻ കർഷകർക്ക് അനുമതി നൽകുക, ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ ബഫർ സോണിൽനിന്ന് കൃഷിയിടങ്ങളെയും ജനവാസകേന്ദ്രങ്ങളെയും പൂർണമായും ഒഴിവാക്കുമെന്ന വാഗ്ദാനം നടപ്പാക്കുക, വനംവകുപ്പ് കർഷകരോട് കാട്ടുന്ന ദ്രോഹനടപടികളും കൈയേറ്റങ്ങളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിരോധ സദസ് സംഘടിപ്പിച്ചത്.
കൊട്ടിയൂർ ജനകീയ സംരക്ഷണസമിതി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് , ചീങ്കണ്ണിപ്പുഴ സംരക്ഷണ ജനകീയസമിതി തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു പരിപാടി.