പേരാമ്പ്ര: പേരാമ്പ്രയെ ഇളക്കിമറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ രണ്ടാം ഘട്ട പര്യടനം. തുടങ്ങിയത് വ്യാഴാഴ്ച രാവിലെ ഒന്‍പതിന് ചെമ്പനോടയിൽ. അവസാനിച്ചത് 21 കേന്ദ്രങ്ങൾ പിന്നിട്ട് വെള്ളിയാഴ്ച പുലർച്ചെ മൂന്നരക്ക് പുറവൂരിൽ. രാത്രി 8.30ന് പുറവൂരിലായിരുന്നു സമാപനം നിശ്ചയിച്ചിരുന്നത്.
സ്ത്രീകളും കുട്ടികളും വയോജനങ്ങളും അടക്കം ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയവർ ഷാഫിയെ കണ്ടിട്ടേ മടങ്ങിയുള്ളൂ. സ്ഥാനാർഥി കടന്നുപോകുന്ന വഴിയിലെല്ലാം ജനം കാത്തു നിന്നു. അവരെ അവഗണിച്ച് പോകാൻ സ്ഥാനാർഥിക്കും ആകില്ലായിരുന്നു.
മകനായും സഹോദരനായും സുഹൃത്തായുമെല്ലാം കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഷാഫിയെ കണ്ടു മുട്ടുന്നവർ നെഞ്ചിലേറ്റുകയാണ്. സ്ഥാനാർഥിയുടെ ശരീര ഭാഷയും അങ്ങനെ തന്നെ.
നിയോജകമണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനത്തിൽ വൻ വരവേൽപ്പാണ് ഓരോ കേന്ദ്രത്തിലും ലഭിച്ചത്. മുൻകൂട്ടി നിശ്ചയിച്ച സ്വീകരണ കേന്ദ്രങ്ങൾക്ക് പുറമെ മറ്റു സ്ഥലങ്ങളിലും സ്ഥാനാർഥിയെ കാത്ത് ജനങ്ങൾ തടിച്ചുകൂടി.
ഇതോടെ മണിക്കൂറുകൾ വൈകിയാണ് പിന്നീടുള്ള സ്വീകരണ കേന്ദ്രങ്ങളിൽ എത്തിച്ചേർന്നത്. നരിനട, ചെമ്പ്ര, മരുതേരി, കളോളിപ്പൊയില്‍, വെള്ളിയൂര്‍, ചാത്തോത്ത് താഴ, നടമ്മൽ താഴെ, അരിക്കുളം, നിടുംപൊയില്‍, നടുവത്തൂര്‍ സൗത്ത്,
പയ്യോളി അങ്ങാടി, മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍, കക്കറമുക്ക്, ചേനായി, എരവട്ടൂര്‍, കൂത്താളി, കടിയങ്ങാട്, പാലേരി, തോട്ടത്താംകണ്ടി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പുറവൂരില്‍ സമാപിച്ചു.