മഴ പെയ്താൽ തരുവണ - കക്കടവ് റോഡ് പുഴയായി മാറും
1565296
Friday, June 6, 2025 6:01 AM IST
വെള്ളമുണ്ട: ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന തരുവണ - പാലിയാണ - കക്കടവ് റോഡ് യാത്രാദുരിതത്തിന്റെ നെല്ലിപ്പടിയിലാണ്. മഴുവന്നൂർ, കുന്നുമലങ്ങാടി, പാലിയാണ, കക്കടവ്, തരുവണകുന്ന് നിവാസികളായ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണ് ശോചനീയമായിക്കിടക്കുന്നത്.
അധ്യയന വർഷം ആരംഭിച്ചതോടെ വിവിധ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേരേണ്ട കുട്ടികളടക്കമുള്ളവരും തീരാദുരിതത്തിലാണ്. ഓഫീസുകളിലും ആശുപത്രികളിലും ബന്ധപ്പെടേണ്ട ആദിവാസികളും വൃദ്ധജനങ്ങളും ദുരിതത്തിലാണ്.
മഴുവന്നൂർ ഭാഗത്ത് മഴയിൽ വെള്ളം റോഡിലൂടെ ഒഴുകുന്നതിനാൽ റോഡും തോടും തിരിച്ചറിയുകയും പ്രയാസമാണ്. കുന്നുമ്മലങ്ങാടിയിൽ പൂർണമായി തകർന്ന റോഡിൽ കാൽനടയാത്ര പോലും കഴിയാത്ത അവസ്ഥയാണ്. കഐസ്ആർടിസി, സ്വകാര്യബസുകളും മറ്റ് സ്വകാര്യ വാഹനങ്ങളും വളരെപ്രയാസപ്പെട്ടാണ് ഇതുവഴി സഞ്ചരിക്കുന്നത്.
ത്രിതല പഞ്ചായത്തുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ടുകൾ യഥാവിധി ഉപയോഗപ്പെടുത്തുവാൻ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള തികഞ്ഞ അനാസ്ഥയും ഭരണപക്ഷത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സമയോചിതമായി പ്രതികരിക്കുവാൻ പ്രതിപക്ഷവും വിമുഖത കാട്ടിയാണ് റോഡ് ഇത്തരത്തിൽ ശോചനീയാവസ്ഥയിലേക്ക് പോകുവാൻ കാരണമായതെന്ന് പാലിയാണ പൗരസമിതി കുറ്റപ്പെടുത്തി.
തരുവണ പാലിയാണ കക്കടവ് റോഡ്, കക്കടവ് പാലം വഴി മുണ്ടക്കുറ്റിയിലേക്കോ ചേരിയം കൊല്ലിയിലേക്കോ ബന്ധപ്പെടുത്തി പിഡബ്ല്യുഡിക്ക് കൈമാറുകയും സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ തുക വർദ്ധിപ്പിക്കുകയും ചെയ്ത് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. പി.വി. ജോസ് അധ്യക്ഷത വഹിച്ചു.
കെ.എസ്. സുജേഷ് ബാബു, പ്രശാന്ത് കളത്തിൽ, സി.സി. ശ്രീജിത്ത്, ടി.എം. ശ്രീനിവാസൻ, ഇ.കെ. സുരേഷ് ബാബു, കെ. ബോസ് തുടങ്ങിയവർ പ്രസംഗിച്ചു.