ബ്രഹ്മഗിരി സൊസൈറ്റി: പണം നൽകിയവരുടെ പ്രതീക്ഷ മങ്ങുന്നു
1564314
Monday, June 2, 2025 5:56 AM IST
കൽപ്പറ്റ: വിവിധ പ്രോജക്ടുകളിൽ മുടക്കുന്നതിന് ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിക്ക് പണം നൽകിയവരിൽ പ്രതീക്ഷ മങ്ങുന്നു. വിരമിച്ച ഉദ്യോഗസ്ഥർ, കർഷകർ, തൊഴിലാളികൾ എന്നിവരിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പലിശ വാഗ്ദാനം ചെയ്തു കൈപ്പറ്റിയ തുക ഏപ്പോൾ തിരികെ നൽകുമെന്ന് വ്യക്തതയോടെ പറയാൻ സൊസൈറ്റി മാനേജ്മെന്റിനു കഴിയുന്നില്ല.
നിലവിൽ അടഞ്ഞുകിടക്കുന്ന മഞ്ഞാടിയിലെ ഫാക്ടറി പ്രവർത്തനം പുനരാരംഭിച്ച് ലാഭത്തിലോടുന്ന മുറയ്ക്ക് മുതലും പലിശയും ഘട്ടങ്ങളായി നൽകുമെന്ന നിലപാടിലാണ് മാനേജ്മെന്റ്. അതേസമയം ഫാക്ടറി പ്രവർത്തനക്ഷമമാക്കാനുള്ള നീക്കങ്ങൾ എങ്ങുമെത്തുന്നില്ല. ഫാക്ടറി പ്രവർത്തിപ്പിക്കുന്നതിന് മുന്പ് സ്വകാര്യ സംരംഭകനുമായി ഏർപ്പെട്ട കരാർ റദ്ദാകുകയാണ് ചെയ്തത്.
പിന്നീട് ഫാക്ടറി നടത്തിപ്പ് സ്വകാര്യ മേഖലയിലെ ധനകാര്യ സ്ഥാപനത്തെ ഏൽപ്പിക്കുന്നതിന് നീക്കം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. കഴിഞ്ഞ ദിവസം സൊസൈറ്റിയുടെ പാതിരിപ്പാലം ഓഫീസിലെത്തി മുതലും പലിശയും തിരികെ ആവശ്യപ്പെട്ടവർക്ക് നിരാശയോടെ മടങ്ങേണ്ട സ്ഥിതിയാണുണ്ടായത്. ആർക്കും ഒരു വിധത്തിലുള്ള ഉറപ്പും നൽകാൻ ഓഫീസിൽ ഉണ്ടായിരുന്നവർക്ക് കഴിഞ്ഞില്ല.
സിപിഎമ്മിന്റെ പരോക്ഷ നിയന്ത്രണത്തിൽ പതിറ്റാണ്ടുകൾ മുന്പ് പ്രവർത്തനം തുടങ്ങിയതാണ് ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൊറ്റി. സിപിഎം നേതാവും ബത്തേരി എംഎൽഎയുമായിരുന്ന അന്തരിച്ച പി.വി. വർഗീസ് വൈദ്യരാണ് സൊസൈറ്റി സ്ഥാപക ചെയർമാൻ. ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള പരിപാടികളാണ് തുടക്കത്തിൽ സൊസൈറ്റി നടത്തിയത്.
പിന്നീട് മലബാർ മീറ്റ്, വയനാട് കോഫി, ഫാർമേഴ്സ് ട്രേഡ് മാർക്കറ്റ് തുടങ്ങിയ പദ്ധതികൾ നടപ്പാക്കി. കേരള ചിക്കൻ പ്രോജക്ടിന്റെ നോഡൽ എജൻസിയായും പ്രവർത്തിച്ചു.
വിവിധ പ്രോജക്ടുകളുടെ നിർവഹണത്തിനാണ് സൊസൈറ്റി വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമടക്കം പണം പലിശയ്ക്കു വാങ്ങിയത്. 2016നും 2019നും ഇടയിലായിരുന്നു ഇത്. വായ്പ ഇനത്തിൽ 600ൽപരം വ്യക്തികൾക്കും പത്ത് സഹകരണ ബാങ്കുകളടക്കം ധനകാര്യ സ്ഥാപനങ്ങൾക്കും 70 കോടിയിലധികം രൂപയാണ് സൊസൈറ്റി നൽകാനുള്ളത്.
വ്യക്തിഗതമായി സൊസൈറ്റിക്കു പണം നൽകിയവരിൽ ഭൂരിപക്ഷവും വിരമിച്ച സിപിഎം അനുഭാവികളായ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരുമാണ്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീടുപണി, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്ക് കരുതിവച്ച പണം അപ്പാടെ സൊസൈറ്റിക്കു നൽകിയവർ വെട്ടിലായിരിക്കയാണ്.
ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഏറെയും സിപിഎം അംഗങ്ങളോ അനുഭാവികളോ ആയിരുന്നിട്ടും സൊസൈറ്റിയെ പ്രതിസന്ധിയിൽനിന്നു കരകയറ്റുന്നതിനും വ്യക്തികളിൽനിന്നും മറ്റും വാങ്ങിയ പണം തിരികെ കൊടുപ്പിക്കുന്നതിനും പാർട്ടിതലത്തിൽ കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ല. ബ്രഹ്മഗിരിയിൽ 1.5 കോടി രൂപ നിക്ഷേപിച്ച പ്രവാസി സംഘടനയുടെ ഭാരവാഹികൾ മാസങ്ങൾ മുന്പ് സിപിഎം സംസ്ഥാന സെക്രട്ടറിയെ നേരിൽക്കണ്ട് പ്രശ്നപരിഹാരത്തിനു ഇടപെടണമെന്ന് അഭ്യർഥിച്ചിരുന്നു. പാർട്ടി സെക്രട്ടറി ചുമതലപ്പെടുത്തിയനുസരിച്ച് ധനമന്ത്രി സൊസൈറ്റി ആസ്ഥാനത്ത് എത്തി സാഹചര്യങ്ങൾ വിലയിരുത്തുകയുമുണ്ടായി.
എന്നിട്ടും സൊസൈറ്റിക്കു പണം നൽകിയവർക്ക് ആശ്വാസം പകരുന്ന നീക്കങ്ങൾ പാർട്ടിതലത്തിൽ ഉണ്ടായില്ല. സൊസൈറ്റി നേരിടുന്ന പ്രതിസന്ധിയിൽ പാർട്ടിക്ക് ഉത്തരവാദിത്വമില്ലെന്ന നിലപാടാണ് നേതാക്കളിൽ ചിലർ സ്വീകരിച്ചത്.
ധനവിനിയോഗത്തിലെ പിടിപ്പുകേടും പ്രോജക്ടുകളിൽ പലതും പരാജയപ്പെട്ടതുമാണ് സൊസൈറ്റിക്കുണ്ടായ ദുര്യോഗത്തിനു പ്രധാന കാരണങ്ങളായി ജില്ലയിൽ പൊതുരംഗത്തുള്ളവരിൽ പലരും വിലയിരുത്തുന്നത്.
നിർവഹണത്തിലെ വീഴ്ചയാണ് പ്രോജക്ടുകൾ നഷ്ടത്തിലാക്കിയതെന്നു അവർ പറയുന്നു. മലബാർ മീറ്റ് പ്ലാന്റ് യാഥാർഥ്യമാക്കുന്നതിനു മാത്രം 4.21 കോടി രൂപ കുടുംബശ്രീ യൂണിറ്റുകൾ, ക്ഷീര സംഘങ്ങൾ എന്നിവയിൽനിന്നും വ്യക്തികളിൽനിന്നും സൊസൈറ്റി സമാഹരിച്ചിരുന്നു. ഈ ബാധ്യത നിലനിൽക്കെയാണ് വിരമിച്ച ജീവനക്കാരിൽനിന്നടക്കം വൻ തുക വായ്പയായും മറ്റും സ്വീകരിച്ചത്.
സൊസൈറ്റിക്കു നൽകിയ പണം തിരിച്ചുപിടിക്കുന്നതിന് ചിലർ ജില്ലാ കളക്ടർക്കും തുടർന്ന് നവകേരള സദസിലും നൽകിയ പരാതികൾ ഫലം ചെയ്തില്ല. വൻതുക ലഭിക്കാനുള്ള ചിലർ കോടതിയിൽനിന്നു ബ്രഹ്മഗിരി സൊസൈറ്റിയുടെ വസ്തുക്കളിൽ അറ്റാച്ച്മെന്റ് ബിഫോർ ജഡ്ജ്മെന്റ് ഉത്തരവ് നേടിയിട്ടുണ്ട്.
സൊസൈറ്റിക്കു പണം നൽകിയവരിൽ ചിലർ ചേർന്ന് കർമ സമിതി രൂപീകരിച്ചിരുന്നു. സമിതി നേതൃത്വം സൊസൈറ്റി മാനേജ്മെന്റിൽ ചെലുത്തുന്ന സമ്മർദം വിലപ്പോകുന്നില്ല. സൊസൈറ്റി സമാഹരിച്ച തുകയുടെ വിനിയോഗത്തിൽ സമഗ്രാന്വേഷണം ഉണ്ടാകണമെന്ന് അഭിപ്രായപ്പെടുന്നവർ നിരവധിയാണ്.
സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ്
കൽപ്പറ്റ: ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ നിക്ഷേപകർ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ സിപിഎം നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ആവശ്യപ്പെട്ടു. നിക്ഷേപരുടെ സമരത്തിന് കോണ്ഗ്രസ് പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വിരമിച്ച ഉദ്യോഗസ്ഥരിൽനിന്നടക്കം കോടിക്കണക്കിന് രൂപയാണ് സൊസൈറ്റി നിക്ഷേപമായി സ്വീകരിച്ചത്. നിക്ഷേപം തിരികെ ലഭ്യമാക്കണമെന്ന് നിക്ഷേപകർ നിരന്തരം ആവശ്യപ്പെട്ടിട്ടും സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ ഭാഗത്ത് നടപടി ഉണ്ടാകുന്നില്ല. നവകേരളസദസിൽ നൽകിയ പരാതികളും വെറുതെയായി.
സർക്കാർ ഓരോ ബജറ്റിലും കോടിക്കണക്കിന് രൂപയാണ് സൊസൈറ്റിക്ക് അനുവദിക്കുന്നത്. ഇതുസംബന്ധിച്ച് വ്യക്തതയില്ലാത്ത സ്ഥിതിയാണുള്ളത്. ചെറുതും വലുതുമായ നിക്ഷേപകരിൽ പലരുടെയും ജീവിതം വഴിമുട്ടിയിരിക്കയാണ്. നിക്ഷേപം എത്രയും വേഗം തിരികെ നൽകി പ്രശ്നം പരിഹരിക്കാൻ ഉത്തരവാദപ്പെട്ടവർ തയാറാകണമെന്നും അപ്പച്ചൻ ആവശ്യപ്പെട്ടു.