കബനി ഗിരിയിൽ വീണ്ടും പുലി ആടിനെ കൊന്നു
1563787
Saturday, May 31, 2025 6:07 AM IST
പുൽപ്പള്ളി: കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം. വീട്ടുമുറ്റത്തെ കൂട്ടിൽ കെട്ടിയിരുന്ന ആടിനെ പുലി കൊന്നു. കബനിഗിരി 60 കവലയ്ക്ക് സമീപം തേവർകാട്ടുകുന്നേൽ ജോയിയുടെ രണ്ട് വയസ് പ്രായമുള്ള ആടിനെയാണ് പുലി കൊന്നത്. വ്യാഴാഴ്ച രാത്രി ഒന്പതോടെയാണ് സംഭവം.
ആടിന്റെ കരച്ചിൽകേട്ട് വീട്ടുകാർ പുറത്തെ ലൈറ്റിട്ട് ശബ്ദമുണ്ടാക്കിയതോടെ പുലി ആടിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് രാത്രിതന്നെ വനപാലകരെത്തി പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
ഇന്നലെ രാവിലെയും കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രദേശത്ത് തെരച്ചിൽ നടത്തി. വീട്ടുമുറ്റത്തെ ആട്ടിൻ കൂടിന് സമീപം വനംവകുപ്പ് നിരീക്ഷണത്തിനായി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാല് ആടുകളും ഒരു വളർത്തുനായയുമാണ് പുലിയ്ക്കിരയായത്.
പുലിയെ പിടികൂടുന്നതിനായി പ്രദേശത്ത് കൂടുൽ കൂടുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെറ്ററിനറി ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥനത്തിൽ ആടിന്റെ ഉടമയ്ക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പ് റേഞ്ചർ രാജിവ്കുമാർ പറഞ്ഞു.
പുലിയെ പിടികൂടാൻ നടപടി വേണമെന്ന്
പുൽപ്പള്ളി: കബനിഗിരി, മരക്കടവ് പ്രദേശത്ത് രണ്ടാഴ്ചയോളമായി ഭീതിപരത്തുന്ന പുലിയെ അടിയന്തിരമായി പിടികൂടാൻ വനംവകുപ്പ് ഉണർന്ന് പ്രവർത്തിക്കണമെന്ന് കേരളാ കർഷക യൂണിയൻ-എം ജില്ലാ പ്രസിഡന്റ് റെജി ഓലിക്കരോട്ട് ആവശ്യപ്പെട്ടു.
വനംവകുപ്പ് പ്രദേശത്ത് കൂടുതൽ കൂടുകൾ സ്ഥാപിച്ചും കൃഷിയിടങ്ങളിൽ തെരച്ചിൽ നടത്തിയും പുലിയെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നും പുലി ശല്യംമൂലം പ്രദേശത്തെ ക്ഷീരകർഷകർ ഉൾപ്പെടെയുള്ളവർക്ക് പുല്ലരിയാൻ പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും ഇതിന് അടിയന്തിര പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.