എംഎൽഎമാരുടെ പ്രവൃത്തികൾ മന്ദഗതിയിലാക്കാൻ രാഷ്ട്രീയ സമ്മർദ്ദമെന്ന്
1563562
Friday, May 30, 2025 5:53 AM IST
കൽപ്പറ്റ: എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണന്റേയും, ടി. സിദ്ദിഖിന്റേയും പ്രാദേശിക വികസന ഫണ്ടുകൾ ഉപയോഗിച്ച് നടക്കുന്ന പ്രവൃത്തികൾക്ക് ഭരണാനുമതി നൽകാതെ നീട്ടികൊണ്ട് പോകുന്നതായി ആരോപണം. ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ പ്രാവീണ്യമുള്ള ജീവനക്കാരെ നിയമിക്കാത്തതാണ് ഇത്തരത്തിൽ ഭരണാനുമതി വൈകിപ്പിക്കാൻ ഇടയാക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. മനപ്പൂർവം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് പദ്ധതികൾ അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഇടപെടലുകളാണെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
2024-2025 സാന്പത്തിക വർഷം നൽകേണ്ട പ്രവൃത്തികൾക്കുള്ള ഭരണാനുമതി ഉദ്യോഗസ്ഥർ വൈകിപ്പിച്ചിരുന്നു. എന്നാൽ ഈ പ്രവൃത്തികൾക്ക് 2025 ഓഗസ്റ്റ് 31 വരെ വരെ ഭരണാനുമതിക്ക് സമയം ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ മെല്ലെപോക്ക് കാരണം ഈ സമയപരിധിക്കുള്ളിലും ഭരണാനുമതി ലഭ്യമായില്ലെങ്കിൽ പ്രവൃത്തികൾക്ക് വീണ്ടും സമയം ദീർഘിപ്പിച്ച് വാങ്ങേണ്ട സ്ഥിതി വരുകയും പദ്ധതികൾ അനന്തമായി നീളുകയും ചെയ്യും. ഇതിന് വേണ്ടിയുള്ള രാഷ്ട്രീയ ഇടപെടലാണ് നടക്കുന്നതെന്നാണ് സംശയിക്കുന്നത്.
പ്രതിപക്ഷ എംഎൽഎമാരുടെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളാണ് ഇത്തരത്തിൽ മനപ്പൂർവം മന്ദഗതിയിലാക്കി തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കാനുള്ള ശ്രമം നടക്കുന്നതെന്നാണ് ആക്ഷേപം. എന്നാൽ മാനന്തവാടി എംഎൽഎ ഭരണകക്ഷിയുടെ മന്ത്രിയായതിനാൽ പ്രവൃത്തികൾക്ക് വേഗത്തിലാണ് ഭരണാനുമതി നൽകുന്നതെന്നും പറയുന്നു. ഇത് തികച്ചും രാഷ്ട്രീയ ഇടപെടലുണ്ടെന്ന സംശയത്തിന് ആക്കം കൂട്ടുന്നു.
പ്രിൻസിപ്പൽ ഡയറക്ടർ നിയമിക്കുന്ന ജീവനക്കാരെ എവിടെയെല്ലാം ജോലിക്ക് നിയമിക്കണമെന്ന് തീരുമാനിക്കുന്നത് ജോയിന്റ് ഡയറക്ടറാണ്. എന്നാൽ നിലവിൽ ഭരണകക്ഷിയിലെ പ്രധാനപ്പെട്ടവരുടെ പിന്തുണയോടെ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറായി അവരോതിതനായ ഉദ്യോഗസ്ഥൻ ജെഡി ഓഫീസിൽ പ്രാവീണ്യമുള്ള ജീവനക്കാരെ നിയമിക്കാൻ തയാറാകുന്നില്ല.
ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടൽ മൂലം ജോയിന്റ് ഡയറക്ടർ അവരോടൊപ്പം നിന്ന് രാഷ്ട്രീയം കളിക്കുകയാണെന്നാണ് ആക്ഷേപം. നേരത്തെ ജില്ലയിലെ എംപി, എംഎൽഎ ഫണ്ടുകളുടെ ഫയൽ പ്രവൃത്തികൾക്ക് ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ പരിചയ സന്പന്നരായ ജീവനക്കാർ ഉണ്ടായിരുന്നു. എന്നാൽ ഈ വകുപ്പുമായി യാതൊരു അറിവുമില്ലാത്ത ഒരാളെയാണ് ഇപ്പോൾ നിയമിച്ചിരിക്കുന്നത്. ഇത് മനപൂർവമാണെന്നാണ് ആക്ഷേപം.