ഇടതു ഭരണത്തിൽ സിപിഎം പോഷക സംഘടനകൾ നോക്കുകുത്തികൾ: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
1563099
Wednesday, May 28, 2025 7:47 AM IST
കൽപ്പറ്റ: പിണറായി സർക്കാരിന്റെ ഒന്പതു വർഷ കാലയളവിൽ ദളിതരോടും ആദിവാസികളോടും കടുത്ത അനീതിയും അവഗണനയും കാട്ടിയിട്ടും യാതൊന്നും തന്നെ സർക്കാരിനെതിരെ പ്രതികരിക്കാതെ സിപിഎം പോഷക സംഘടനകളായ ആദിവാസി ക്ഷേമ സമിതിയും പട്ടിക ജാതി ക്ഷേമ സമിതിയും നോക്കു കുത്തികൾ മാത്രമായി വർത്തിക്കുകയാണെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ കുറ്റപ്പെടുത്തി.
ആത്മാഭിമാനമുണ്ടെങ്കിൽ സംഘടനയിലെ സഖാക്കൾ രാജിവച്ചു പുറത്തു പോകണമായിരുന്നു. പട്ടിക വർഗ പദ്ധതി വിഹിതം (പ്ലാൻ ഫണ്ട്) 612 കോടി രൂപ വെട്ടിക്കുറച്ചത് നീതികരിക്കാൻ ആകുന്നതല്ലെന്നും സിപിഎമ്മിന്റെ കപട സ്നേഹം ഇതിലൂടെ മറനീക്കി ഒരിക്കൽകൂടെ പുറത്തു വന്നിരിക്കുകയാണ്.
കേരളത്തിൽ പട്ടിക വിഭാഗങ്ങളോട് സർക്കാർ അനുവർത്തിക്കുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ചു ആദിവാസികൾ, പട്ടിക ജാതി വിഭാഗക്കാർ എന്നിവരെ അണിനിരത്തി ശക്തമായ സമര മുഖങ്ങൾ തുറക്കുമെന്നും എംഎൽഎ പറഞ്ഞു. ഭാരതീയ ദളിത് കോണ്ഗ്രസ് ജില്ല കമ്മിറ്റി കളക്ടറേറ്റിനു മുൻപിൽ സംഘടിപ്പിച്ച രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ദളിത് കോണ്ഗ്രസ് ജില്ല പ്രസിഡന്റ് വി.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി അഡ്വ.ടി.ജെ. ഐസക്ക്, കെപിസിസി അംഗം പി.പി. ആലി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആർ. രാജൻ, കെ.വി. ശശി, സെക്രട്ടറി എ. രാംകുമാർ, ഹർഷൽ കൊന്നാടൻ, എം. രാഘവൻ, ആർ. രാമചന്ദ്രൻ, ശ്രീജ ബാബു, രാജാറാണി, ഉഷ എന്ന സിന്ധു, കാർത്തിയാനി വെണ്മണി, കെ.ജി. രഘു, ഉണ്ണി പൂതാടി, വിനോദ് മൂപൈനാട് എന്നിവർ പ്രസംഗിച്ചു.