കാലവർഷക്കെടുതി: ജില്ലയിൽ 242.74 ഹെക്ടറിൽ കൃഷിനാശം
1563109
Wednesday, May 28, 2025 7:47 AM IST
കൽപ്പറ്റ: ജില്ലയിൽ ഈ മാസം 24 മുതൽ ആരംഭിച്ച മഴ ശക്തി പ്രാപിച്ചതോടെ വിവിധ സ്ഥലങ്ങളിലായി 242.74 ഹെക്ടറുകളിലെ കൃഷി വിളകൾക്ക് നാശനഷ്ടം. വൈത്തിരി, പനമരം, മാനന്തവാടി, സുൽത്താൻ ബത്തേരി ബ്ലോക്കുകളിലെ 2,259 കർഷകർക്കാണ് കൃഷി നാശം നേരിടേണ്ടിവന്നത്. 2199.35 ലക്ഷം രൂപയുടെ നഷ്ടമാണ് ജില്ലയിൽ ഇതുവരെ സംഭവിച്ചത്.
ഏറ്റവും കൂടുതൽ നാശം സംഭവിച്ചത് വാഴ കൃഷിക്കാണ്. 3,53,850 കുലച്ച വാഴകൾ പൂർണമായി നശിച്ചതായാണ് പ്രാഥമിക കണക്കുകൾ. 92 ഹെക്ടർ സ്ഥലത്തെ നെൽകൃഷിയും പൂർണമായി നശിച്ചു. ശക്തമായ മഴയും വെള്ളപ്പൊക്കവും കാറ്റുമാണ് കൃഷി മേഖലയിൽ വ്യപക നാശനഷ്ടം സംഭവിക്കാൻ കാരണമായത്.
മഴ തുടരുന്ന സാഹചര്യത്തിൽ കൃഷിനാശം നേരിട്ട കർഷകർ 24 മണിക്കൂറിനകം നാശനഷ്ടത്തിന്റെ കണക്ക് ബന്ധപ്പെട്ട കൃഷി ഉദ്യോഗസ്ഥരെ അറിയിക്കണം. ശേഷം 10 ദിവസത്തിനകം ആവശ്യമായ രേഖകളും കൃഷി നഷ്ടത്തിന്റെ ഫോട്ടോയും സഹിതം അക്ഷയ കേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി അപേക്ഷ നൽകണം. ഇൻഷ്വർ ചെയ്ത വിളകൾക്ക് കാലവർഷക്കെടുതിയിലെ നഷ്ടപരിഹാരത്തിന് പുറമേ വിള ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കും.
ഇതിനായി വിളനാശം സംഭവിച്ച് 15 ദിവസത്തിനകം ഓണ്‍ലൈനായി അപേക്ഷ നൽകാം. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകളിലും കർഷകർക്ക് ബന്ധപ്പെടാം ഫോണ്‍: 9495012353, 9383471912.