ജില്ലയിൽ 6,500ലധികം തെരുവുനായകൾ : ബത്തേരിയിൽ എബിസി സെന്റർ ഇന്ന് പ്രവർത്തനം തുടങ്ങും
1563560
Friday, May 30, 2025 5:53 AM IST
കൽപ്പറ്റ: ജില്ലയിൽ 6,500ൽപരം തെരുവുനായകൾ. ദേശീയ മൃഗസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി ജില്ലയിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും തെരുവുനായകളെ കണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ.സജി ജോസഫ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴസ്ണ് ലത ശശി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബത്തേരിയിൽ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം(എബിസി സെന്റർ) ഇന്നും പടിഞ്ഞാറത്തറയിൽ നാല് മാസത്തിനകവും പ്രവർത്തനം തുടങ്ങുമെന്ന് അവർ പറഞ്ഞു.
ബത്തേരിയിൽ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വെറ്ററിനറി പോളി ക്ലിനിക് വളപ്പിലാണ് എബിസി സെന്റർ പ്രവർത്തിക്കുക. ബത്തേരി മുനിസിപ്പാലിറ്റിയിലെയും ബത്തേരി, പനമരം ബ്ലോക്കുകളിലെ ഒന്പത് പഞ്ചായത്തുകളിലെയും തെരുവുനായകളെ ആണ്-പെണ് വ്യത്യാസമില്ലാതെ ഘട്ടങ്ങളായി പിടികൂടി സെന്ററിലെത്തിച്ച് വന്ധ്യംകരിക്കും. ചികിത്സയും പേ വിഷബാധയ്ക്കെതിരായ കുത്തിവയ്പ്പും നൽകി ഇവയെ പിടിച്ചെടുത്തുതന്നെ മോചിപ്പിക്കും. നായകളെ തിരിച്ചറിയുന്നതിന് ചെവിയിൽ അടയാളമിടും.
തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കുകയും പൊതുജനാരോഗ്യം സംരക്ഷിക്കുകയുമാണ് എബിസി പദ്ധതി ലക്ഷ്യം. മൃഗസംരക്ഷണ വകുപ്പ് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 2065/2022 നന്പർ ഉത്തരവ്, മിനിസ്ട്രി ഓഫ് ഫിഷറീസ്, അനിമൽ ഹസ്ബൻഡറി ആൻഡ് ഡയറിയിംഗിന്റെ 2022 ലെ അനിമൽ ബർത്ത് കണ്ട്രോൾ റൂൾസ് എന്നിവ അടിസ്ഥാനമാക്കിയാണ് എബിസി സെന്ററുകളുടെ നിർമാണവും പ്രവർത്തനവും.
ബത്തേരിയിൽ ഓപ്പറേഷൻ തിയേറ്റർ, ശസ്ത്രക്രിയയ്ക്ക് നായകളെ തയാറാക്കുന്നതിനുള്ള മുറികൾ, സർജറിക്കുശേഷം അവയെ പരിചരിക്കുന്നതിനു എയർ കണ്ടീഷൻ ചെയ്ത ഷെൽട്ടർ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. സെന്ററിന് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
പടിഞ്ഞാറത്തറ എബിസി സെന്ററിന്റെ നിർമാണം പൂർത്തിയാക്കി ബോർഡ് അംഗീകാരം നേടാനുള്ള നീക്കം നടന്നുവരികയാണ്. മാനന്തവാടി മുനിസിപ്പാലിറ്റിയും മാനന്തവാടി, കൽപ്പറ്റ ബ്ലോക്കുകളിലെ പഞ്ചായത്തുകളുമാണ് പടിഞ്ഞാറത്തറ സെന്ററിനു പരിധിയിൽ വരിക. ഒരു വെറ്ററിനറി സർജൻ, നാല് മൃഗപരിപാലകർ, ഒരു ഓപ്പറേഷൻ തിയേറ്റർ സഹായി, നായ പിടിത്തക്കാർ എന്നിവരടങ്ങുന്ന ടീമാണ് എബിസി കേന്ദ്രത്തിൽ ഉണ്ടാകുക. നായകളെ പാർപ്പിക്കുന്നതിന് ബത്തേരി സെന്ററിൽ 69 കൂട് സജ്ജമാക്കിയിട്ടുണ്ട്.
ഓരോ തദ്ദേശ ഭരണ സ്ഥാപനവും തെരുവുനായകളുടെ എണ്ണത്തിന് അനുസരിച്ചു പദ്ധതി നടത്തിപ്പിനു വാർഷിക പദ്ധതിയിൽ തുക വകയിരുത്തും. ഒരു നായയെ പിടിച്ച് വന്ധ്യംകരിച്ച് പരിചരണം നൽകുന്നതിന് 1,500 രൂപയാണ് ചെലവ് കണക്കാക്കുന്നത്. നായ ഒന്നിന് 300 രൂപയാണ് പിടിത്തക്കാർക്ക് ലഭിക്കുക. ട്രാൻസ്പോർട്ടേഷന് 200 രൂപയാണ് ചെലവ്. മരുന്നിന് 600 ഉം ആഹാരത്തിന് 400 ഉം രൂപയാണ് ചെലവ് കണക്കാക്കുന്നത്.
സ്കൂൾ പരിസരം, മാർക്കറ്റുകൾ, ടൗണുകൾ, ഉന്നതികൾ എന്നിവിടങ്ങളിൽ ചുറ്റിത്തിരിയുന്ന നായകളെയാണ് ആദ്യം പിടികൂടി സെന്ററിൽ എത്തിക്കുക. നായകളെ പിടിക്കുന്ന സ്ഥലവും സമയവും അതതു പഞ്ചായത്തുകളെ മുൻകൂട്ടി അറിയിക്കും. പിടിക്കുന്ന നായകളുടെ എണ്ണവും സ്ഥലവും വാർഡ് അംഗം സാക്ഷ്യപെടുത്തും.