ജലാശയങ്ങളും വയലുകളും വെള്ളം നിറഞ്ഞതോടെ മീൻപിടുത്തം സജീവം
1563788
Saturday, May 31, 2025 6:07 AM IST
സുൽത്താൻ ബത്തേരി: ശക്തമായ മഴയിൽ വയനാട്ടിലെ പുഴകളിലും വയലുകളിലും വെള്ളം നിറഞ്ഞതോടെ സജീവമായി മീൻപിടുത്ത സംഘങ്ങൾ.
ചെറുതും വലുതുമായ മീൻപിടുത്ത സംഘങ്ങളാണ് വയനാട്ടിലെ വിവിധ പുഴയിറുന്പുകളിലും തോട്ടിൻകരയിലും വയലോരങ്ങളിലും സജീവമാകുന്നത്. ജില്ലയ്ക്ക് പുറത്തുനിന്നുവരെ മീൻ പിടുത്ത സംഘങ്ങൾ വയനാട്ടിലെ പുഴകളിലേക്കും മറ്റു ജലാശയങ്ങളിലേക്കും മീൻ പിടിക്കാനായി എത്തുന്നുണ്ട്.
ആഫ്രിക്കൻ മുഷി, ചെന്പല്ലി, തോണിയാടി, പരൽ, കല്ലേമുട്ടി, പൊടിമീനുകൾ തുടങ്ങിയ മത്സ്യങ്ങളാണ് ഈ സംഘങ്ങളുടെ വലകളിൽ പ്രധാനമായും ലഭിക്കുന്നത്. മുതിർന്നവർക്ക് പുറമെ കുട്ടികളും ചെറിയ വലകളുമായി മത്സ്യബന്ധനത്തിനായി എത്തുന്നത് കൗതുകത്തിനൊപ്പം ആശങ്കയും വർധിപ്പിക്കുന്നുണ്ട്.
പലരും സ്വന്തം ആവശ്യത്തിനുള്ള മത്സ്യം പിടിക്കാനായി വരുന്നവരാണ്. എന്നാൽ കൂടുതൽ മത്സ്യം ലഭിക്കുന്ന ദിവസങ്ങളിൽ ഇവർ വിൽപ്പന നടത്താറുമുണ്ട്.
മഴ ശക്തമായതോടുകൂടി പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുന്നതോടെ നാടൻ മത്സ്യങ്ങൾ ധാരാളം എത്തുമെന്ന് മത്സ്യം പിടിക്കാനെത്തിയവർ പറയുന്നു. മുത്തങ്ങ കല്ലൂർ, നന്പിക്കൊല്ലി പ്രദേശങ്ങളിലായി പുഴയിൽ ദിവസവും നൂറ്റിയന്പതിലേറെ പേർ മത്സ്യബന്ധനത്തിന് എത്താറുണ്ട്.
കുത്തുവല, തണ്ടാടി, കോരുവല, ചൂണ്ട എന്നിവയാണ് മത്സ്യബന്ധനത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഏതാനും ദിവസങ്ങളായി ജില്ലയിൽ മഴ ശക്തമായതോടെ പുഴകളിലെയും വലിയ തോടുകളിലെയും ചെക്ഡാമിന് സമീപത്തെ കുത്തൊഴുക്കുള്ള വെള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയോടെയാകണമെന്ന മുന്നറിയിപ്പാണ് പ്രദേശവാസികൾ നൽകുന്നത്.