വയനാട്ടിൽ മഴയുടെ ശക്തിക്കു ശമനം
1563242
Thursday, May 29, 2025 6:17 AM IST
കൽപ്പറ്റ: ജില്ലയിൽ മഴയുടെ ശക്തിക്കു ശമനം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ പകൽ മഴ കോരിച്ചൊരിഞ്ഞില്ല. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ വൈത്തിരി പഞ്ചായത്തിലെ ലക്കിടിയിലാണ് കൂടുതൽ മഴ ലഭിച്ചത്-183 മില്ലിമീറ്റർ.
പടിഞ്ഞാറത്തറ അത്തിക്കലിൽ 156 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. മാനന്തവാടി എടവക പാണ്ടിക്കടവിൽ 114.2 മില്ലി മീറ്റർ മഴ പെയ്തു. മുള്ളൻകൊല്ലി പെരിക്കല്ലൂരിൽ 30.6 എംഎം മഴ ലഭിച്ചു. പുൽപ്പള്ളി ചേകാടിയിൽ 94 എംഎം മഴ രേഖപ്പെടുത്തി. വെങ്ങപ്പള്ളി മാടക്കുന്നിൽ 98 എംഎം മഴ ലഭിച്ചു.
മുത്തങ്ങ, പഴേരി ഭാഗങ്ങളിലാണ് കുറവ് മഴ ലഭിച്ചത്. 16 മില്ലി മീറ്റർ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. മേപ്പാടി, വൈത്തിരി, പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട, തൊണ്ടർനാട്, തിരുനെല്ലി പടിഞ്ഞാറുഭാഗം, പൂതാടി, ബത്തേരി, മീനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നലെ ഭേദപ്പെട്ട അളവിൽ മഴ കിട്ടി. ജില്ലയിൽ നിറഞ്ഞൊഴുകുന്ന പുഴകളും തോടുകളും അങ്ങിങ്ങ് കരകവിഞ്ഞു.
ഇത് വലിയ തോതിൽ കൃഷിനാശത്തിനു കാരണമാകുന്നുണ്ട്. വാഴ, നെല്ല് കൃഷികളാണ് നശിച്ചതിൽ അധികവും. തരിയോടിനു സമീപം കരിവേപ്പിൽ ജോണിന്റെ 1,200 വാഴ കാറ്റിലും മഴയിലും വീണു. മാനന്തവാടി താലൂക്കിൽ ഒരു വീട് പൂർണമായും 13 വീട് ഭാഗികമായും തകർന്നു.
18 ദുരിതാശ്വാസ ക്യാന്പുകളിൽ 710 പേർ
കൽപ്പറ്റ: കാലവർഷം ശക്തമായതിനെത്തുടർന്ന് ജില്ലയിൽ ആരംഭിച്ച 18 ദുരിതാശ്വാസക്യാന്പുകളിലായി 202 കുടുംബങ്ങളിലെ 710 പേരെ മാറ്റിപ്പാർപ്പിച്ചു. 236 പുരുഷൻമാരും 283 സ്ത്രീകളും 191 കുട്ടികളും 40 വയോജനങ്ങളും ആറ് ഭിന്നശേഷിക്കാരുമാണ് ക്യാന്പുകളിലുള്ളത്. വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിൽ എട്ടുവീതവും മാനന്തവാടി താലൂക്കിൽ രണ്ടും ക്യാന്പുകളാണ് ആരംഭിച്ചത്.