പ്രത്യാശയുടെ മഴക്കുടകൾ ഇനി കളക്ടറേറ്റിലും ലഭിക്കും
1563789
Saturday, May 31, 2025 6:07 AM IST
കൽപ്പറ്റ: ഉരുൾ പൊട്ടൽ ദുരന്തത്തെ അതിജീവിച്ച് മുണ്ടക്കൈയിലെ ഒരുപ്പറ്റം വനിതകൾ പ്രത്യാശയുടെ കുടവിരിക്കുകയാണ് ബെയ്ലി ചെറുകിട സംരംഭത്തിലൂടെ.
പുഞ്ചിരിമട്ടം ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെടുകയും പ്രതീക്ഷകൾ അസ്തമിക്കുകയും ചെയ്തിടത്ത് നിന്നാണ് ഈ ഉയർത്തെഴുന്നേൽപിന്റെ വിജയഗാഥ രചിക്കുന്നത്. എല്ലാം നഷ്ടമായി നിസഹായരായി നിന്നവർ ബെയ്ലി സംരംഭത്തിലൂടെ അതിജീവനപാതയിലാണ്. മഴക്കുടകളും ബാഗുകളും നിർമിച്ച് വിപണിയിലെത്തിക്കുകയാണ് ഒരു കൂട്ടം വനിതകൾ.
രക്ഷാ പ്രവർത്തനത്തിനായി സൈന്യം നിർമിച്ച ബെയ്ലി പാലത്തിന്റെ പേര് തന്നെ കടമെടുത്തു. ദുരന്ത സമയത്ത് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളെ ബന്ധിപ്പിച്ച് രക്ഷാപ്രവർത്തനത്തിന് ഏകമാർഗമായ ബെയ്ലി പാലത്തിന്റെ പേരിലാണ് സംരംഭത്തിന് തുടക്കമിട്ടത്.
ചൂരൽമലയിലെ വനിതകൾക്ക് മുൻപിൽ കുട നിർമാണമെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് കുടുംബശ്രീ ജില്ലാ മിഷനാണ്. ആശയത്തിന് താത്പര്യം പ്രകടിപ്പിച്ചവർക്കായി കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂന്ന് ദിവസം കുടനിർമാണത്തിൽ പരിശീലനം നൽകി.
പരിശീലന ക്ലാസുകളിലൂടെ ലഭിച്ച അറിവും ചോരാത്ത ആത്മധൈര്യവും സംരംഭമെന്ന ആശയം യാഥാർഥ്യമാക്കാൻ ഇവർക്ക് സഹായമായി. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, കുടുംബശ്രീ ജില്ലാമിഷൻ, സ്വാമിനാഥൻ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത ഇടപെടലുകളാലാണ് യൂണിറ്റുകളിലേക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കിയത്.
കൽപ്പറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടിയിലാണ് ബെയ്ലി ബാഗ് യൂണിറ്റിന് ആദ്യമായി വിപണന സാധ്യത തുറന്നത്. കുടനിർമിക്കാൻ ആവശ്യമായ 390 ഓളം അസംസ്കൃത വസ്തുക്കൾ നൽകിയതും ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണെന്ന് സംരംഭക റംലത്ത് വ്യക്തമാക്കി.
നിലവിൽ റിപ്പണ്‍, മേപ്പാടി കേന്ദ്രീകരിച്ച് കുടനിർമാണവും ബാഗ് നിർമാണവും വ്യത്യസ്ത യൂണിറ്റുകളായി നടക്കുന്നുണ്ട്. കുട നിർമാണ യൂണിറ്റിൽ എട്ടുപേരും ബാഗ് നിർമാണ യൂണിറ്റിൽ 26 പേരുമാണുള്ളത്. സഹായങ്ങൾ ലഭിക്കാറുണ്ടെങ്കിലും പലപ്പോഴും കെട്ടിട വാടക, മറ്റ് ആവശ്യങ്ങൾക്കായി പണം തികയാതെ വരുന്പോൾ സ്വർണാഭരണങ്ങൾ വിറ്റ് പണം കണ്ടെത്തേണ്ട അവസ്ഥയും ഇവർ നേരിടുന്നുണ്ട്.
കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും അനുവദിച്ച ലോണ്‍ ആശ്വാസമാണ്. മികച്ച രീതിയിൽ കച്ചവടം നടന്നാൽ മാത്രമേ ഇവരുടെ മുന്നോട്ടുള്ള അതിജീവനത്തിന് കരുത്താവുകയുള്ളു. ഇതുവരെയുള്ള കച്ചവടത്തിൽ നിന്നും വിറ്റുവരവ് ഇനത്തിൽ കൂലിയായി എടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും പ്രതിസന്ധികളും പ്രതിബന്ധങ്ങളും തരണം ചെയ്ത് ഉയർന്നു വരാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്. കളക്ടറേറ്റിൽ അന്വേഷണ കൗണ്ടറിന് സമീപം ബെയ്ലി ബാഗുകളും കുടകളും കുറഞ്ഞ വിലയിൽ ലഭിക്കും.