സപ്ലൈകോ നെല്ല് സംഭരിക്കാനെത്തിയില്ല കർഷകർ പ്രതിസന്ധിയിൽ
1563786
Saturday, May 31, 2025 6:07 AM IST
പുൽപ്പള്ളി: കൊയ്തെടുത്ത നെല്ല് സംഭരിക്കാനാളില്ലാതെ കർഷകർ ദുരിതത്തിൽ. സപ്ലൈയ്ക്കോയ്ക്ക് നെല്ല് വിൽക്കാൻ കരാറായ കർഷകരാണ് നെല്ല് സംഭരിക്കാൻ ആളെത്താത്തതിനാൽ പ്രയാസമനുഭവിക്കുന്നത്. പെരിക്കല്ലൂർ വരദൂർ പാടശേഖരത്തിലെ 40 ഓളം കർഷകരാണ് കൊയ്തെടുത്ത നെല്ലുമായി കാത്തിരിക്കുന്നത്.
മഴ ശക്തമായതോടെ കളങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന നെല്ല് നശിച്ചുപോകുമെന്ന ആശങ്കയിലാണ് കർഷകർ. മെതിച്ചെടുത്ത നെല്ല് പ്ലാസ്റ്റിക്ക് ചാക്കുകളിൽ കെട്ടി, കളങ്ങളിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടിയിട്ടിരിക്കുകയാണ്. രണ്ടാഴ്ച മുന്പാണ് കൊയ്ത്ത് നടത്തിയത്. തുടർന്ന് സപ്ലൈയ്ക്കോയ്ക്ക് നെല്ല് വിൽക്കുന്നതിനുള്ള കരാറും തയ്യാറാക്കി.
എന്നാൽ സപ്ലൈകോ നൽകിയ നാല് മില്ലുകാരെ ബന്ധപ്പെട്ടെങ്കിലും ഇവരാരും നെല്ല് സംഭരിക്കാൻ വരാൻ തയ്യാറാകുന്നില്ലെന്നാണ് കർഷകർ പറയുന്നത്. മഴ കനത്തതോടെ കർഷകരുടെ ആശങ്കയും കൂടി. സപ്ലൈക്കോ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും പ്രയോജനമൊന്നുമില്ലെന്നാണ് കർഷകർ പറയുന്നത്.
വരവൂർ പാടശേഖരത്തിൽ 40 ഏക്കറോളം ഇത്തവണ പുഞ്ചകൃഷി ചെയ്തിരുന്നു. രണ്ടാഴ്ച മുന്പ് കൊയ്ത്ത് ഏകദേശം പൂർത്തിയാക്കി. മഴ കനത്തതിനാൽ ഇനി ഏഴ് ഏക്കറിലെ കൊയ്ത്തുകൂടി ബാക്കിയുണ്ട്. ഇതിനിടെ മഴ നനഞ്ഞ് 3500 ഓളം റോൾ വൈക്കോലും മഴ നനഞ്ഞ് നശിച്ചുപോയി. നെല്ല് വിറ്റുകിട്ടുന്ന പണം കൊണ്ടുവേണം അടുത്ത നഞ്ചകൃഷിക്കുള്ള ഒരുക്കങ്ങൾ നടത്താനാണെന്നാണ് കർഷകർ പറയുന്നത്.
കർണാടകയോട് ചേർന്നുകിടക്കുന്ന പെരിക്കല്ലൂരിലെ വരവൂർ പാടത്ത് കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഇത്തവണ ദിവസങ്ങളോളം കാവൽകിടന്നാണ് നെല്ല് വിളവെടുപ്പിന് പാകമെത്തിച്ചത്. എന്നാൽ വിളവെടുത്ത നെല്ല് വാങ്ങാൻ ആളെത്താതായതോടെ കർഷകരുടെ പ്രതീക്ഷകളെല്ലാം താളംതെറ്റിയിരിക്കുയാണ്.