തുരങ്കപാത: വയനാട് പ്രകൃതി സംരക്ഷണ സമിതി ദേശീയ ഹരിത ട്രൈബ്യൂണലിലേക്ക്
1563563
Friday, May 30, 2025 5:53 AM IST
കൽപ്പറ്റ: ആനക്കാംപൊയിൽ-കള്ളാടി നാലുവരി തുരങ്കപാത നിർമാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധ സമിതി അനുമതി നൽകിയതിനെതിരേ വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്ത്. വനം-പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചും വസ്തുതകൾ മറച്ചുവച്ചും നേടിയതാണ് അനുമതിയെന്ന് സമിതി പ്രസിഡന്റ് എൻ. ബാദുഷ ആരോപിച്ചു. തുരങ്കപാത നിർമാണം തടയുന്നതിന് ഇടപെടൽ തേടി ദേശീയ ഹരിത ട്രൈബ്യൂണലിലോ ഹൈക്കോടതിയിലോ ദിവസങ്ങൾക്കുള്ളിൽ ഹർജി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വലിയ തോതിലുള്ള വിനാശത്തിന് കാരണമാകുന്നതാണ് തുരങ്കപാത പദ്ധതി. കോട്ടപ്പടി, വെള്ളരിമല, തിരുവന്പാടി, ജീരകപ്പാറ വില്ലേജുകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയാണ് 8.7 കിലോമീറ്റർ ദൈർഘ്യത്തിൽ തുരങ്കം നിർമിക്കേണ്ടത്. ആകെ 51. 370 ഹെക്ടർ ഭൂമിയാണ് പദ്ധതിക്ക് ആവശ്യം. ഇതിൽ 34.304 ഹെക്ടർ വനമാണ്.
തുരങ്കപാത പദ്ധതിക്കു ഉപയോഗപ്പെടുത്തേണ്ട സ്ഥലത്തിനു സമീപമാണ് 2024 ജൂലൈ 30ന് ഉരുൾപൊട്ടിയ പുഞ്ചിരിമട്ടം. 1960 മുതൽ ഈ ഭൂപ്രദേശത്ത് നിരവധി തവണ ഉരുൾ പൊട്ടിയിട്ടുണ്ട്. 1984ലെ മുണ്ടക്കൈ ഉരുൾപൊട്ടൽ 17 പേരുടെ ജീവനെടുത്തു. 2019ലും 2020ലും മുണ്ടക്കൈയിൽ ഉരുൾ പൊട്ടി. വിനാശകരമായ ഉരുൾ പൊട്ടൽ ഉണ്ടായ കവളപ്പാറയും പാതാറും നിർദ്ദിഷ്ട പദ്ധതി പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗത്താണ്. നിർദിഷ്ട പാതയിൽനിന്നു ഏകദേശം 0.85 കിലോമീറ്റർ അകലെയാണ് മുന്പ് ഉരുൾപൊട്ടിയ പുത്തുമല.
ഇവയൊക്കെ പദ്ധതി പ്രദേശത്തിന്റെ ദുർബലതയിലേക്കാണ് വിരൽചൂണ്ടുന്നത്. തുരങ്കപാത കടന്നുപോകേണ്ട പർവതപ്രദേശങ്ങൾ വംശനാശ ഭീഷണി നേരിടുന്നതടക്കം ജൈവജാലങ്ങളുടെ ആവാസ വ്യവസ്ഥയാണ്. പരിസ്ഥിതിയിലും പരിസ്ഥിതി സുസ്ഥിരത ഉറപ്പുനൽകുന്ന സമൂഹത്തിലും പദ്ധതി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കോഴിക്കോട് ജില്ലയിലെ തിരുവന്പാടി, വയനാട്ടിലെ വെള്ളരിമല വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശങ്ങളാണ്. വയനാട്ടിലും കോഴിക്കോട് ജില്ലയിലുമായി 32 പട്ടികവർഗ ഉന്നതികൾ നിർദിഷ്ട തുരങ്കപാതയ്ക്കു സമീപത്തുണ്ട്.
തെറ്റായ വിവരങ്ങൾ നൽകിയാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിൽനിന്നു പദ്ധതിക്കുവേണ്ടി സ്റ്റേജ് വണ് ക്ലിയറൻസ് നേടിയത്. വനം വകുപ്പിന്റെ ക്ലിയറൻസ് ലഭിച്ചശേഷം സ്റ്റേറ്റ് ഇക്കോളജി അസസ്മെന്റ് കമ്മിറ്റി പ്രസിദ്ധീകരിച്ച രേഖകളിൽ വൈരുധ്യം പ്രകടമാണ്. ഉയർന്ന പാരിസ്ഥിതിക സംവേദനമുള്ള മേഖലയിലൂടെയാണ് തുരങ്കം കടന്നുപോകേണ്ടത്. പാതയുടെ സമീപമുളള പ്രദേശങ്ങൾ അപകടമേഖലയാണ്. തിരുവന്പാടി പഞ്ചായത്തിലെ 35.67 ശതമാനം പ്രദേശം അസ്ഥിരവും 26.5 ശതമാനം ഉയർന്ന അസ്ഥിരവും 0.96 ശതമാനം ഗുരുതര അസ്ഥിരവും ആണ്. ഇക്കാര്യങ്ങൾ അസസ്മെന്റ് കമ്മിറ്റി കണ്ടെത്തിയതാണ്.
വിദഗ്ധ സമിതി നടത്തിയ വിലയിരുത്തൽ പ്രക്രിയയിൽ സമർപ്പിച്ച നിർണായക രേഖയായ
ഫോം ഒന്നിൽ അംഗീകാരം ലഭിക്കുന്നതിന് വനഭൂമിയെക്കുറിച്ചടക്കം തെറ്റായ വിവരമാണ് നൽകിയത്. പ്രോജക്ട് ഏരിയയുടെ ഏതെങ്കിലും ഭാഗം പ്രൊട്ടക്റ്റഡ് ഏരിയയിലോ ഇക്കോ സെൻസിറ്റീവ് സോണിലോ ഉൾപ്പെടുമോ എന്ന ചോദ്യത്തിന് അല്ല എന്ന തെറ്റായ മറുപടിയാണ് കൊടുത്തത്. വനാവകശ നിയമപ്രകാരം അവകാശങ്ങൾ നൽകാനുണ്ടോ, വനവകാശം പ്രോജക്ടിന് വിട്ടുകൊടുക്കുന്ന ഭൂമിയിൽ പൂർത്തികരിക്കാനുണ്ടോ എന്നീ ചോദ്യങ്ങൾക്ക് ഇല്ല എന്നായിരുന്നു ഉത്തരം.
പദ്ധതി പ്രദേശത്ത് ആദിവാസി ഇതര സ്വകാര്യ ഭൂമിയിൽ 17.53 ഹെക്ടറിൽ നഷ്ടപരിഹാര വനവത്കരണത്തിന് കണ്ടെത്തിയ സ്ഥലം റീബിൽഡ് കേരള സ്കീമിലെ നവകിരണം പദ്ധതിയിൽ വനം വകുപ്പ് ഏറ്റെടുത്തതാണ്. വനവത്കരണം സ്വകാര്യ ഭൂമിയിലേ ചെയ്യാവൂ എന്ന നിബന്ധന പാലിക്കപ്പെട്ടിട്ടില്ല.
സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽപ്പെട്ട മണൽവയലിൽ 1.27 ഹെക്ടർ, കൊല്ലിവയലിൽ 1.8 ഹെക്ടർ, മാടപ്പറന്പിൽ 10.03 ഹെക്ടർ, ചുള്ളിക്കലിൽ 4.43 ഹെക്ടർ എന്നിങ്ങനെ വനപ്രദേശമാണ് വനവത്കരണത്തിന് ശിപാർശ ചെയ്തത്. നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഒരു ഭാഗം പദ്ധതി വിന്യാസത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ ഉൾപ്പെടുന്നതാണെന്നും ബാദുഷ പറഞ്ഞു.