മുത്തങ്ങ മൻമദമൂല റോഡിലെ വെള്ളമിറങ്ങി: നാല് ദിവസത്തിനുശേഷം പുറംലോകവുമായി ബന്ധം പുനസ്ഥാപിച്ച് കുടുംബങ്ങൾ
1563793
Saturday, May 31, 2025 6:07 AM IST
സുൽത്താൻ ബത്തേരി: മുത്തങ്ങ മൻമദമൂല റോഡിലെ വെള്ളമിറങ്ങിയതോടെ നാല് ദിവസത്തിന് ശേഷം പുറംലോകവുമായി ബന്ധം പുനസ്ഥാപിച്ച് കുടുംബങ്ങൾ.
മുത്തങ്ങ മൻമദമൂല, അത്തികുനി, ചിറമൂല, കല്ലുമുക്ക്, ആലത്തൂർ, മേലെമൂല, രാംപള്ളി ഉന്നതികളിലെ കുടുംബങ്ങളാണ് ഇവിടേക്കുള്ള റോഡിൽ വെള്ളംകയറിയതോടെ ഒറ്റപ്പെട്ടത്. ഇക്കഴിഞ്ഞ 25ന് രാത്രി പെയ്ത് ശക്തമായ മഴയിൽ കല്ലൂർപുഴ കരകവിഞ്ഞാണ് മുത്തങ്ങയ്ക്ക് സമീപം മൻമദമൂല റോഡിൽ വെള്ളംകയറിയത്. പാടശേഖരത്തിൽ നിറഞ്ഞ വെള്ളം ശക്തമായ കുത്തൊഴുക്കോടെയാണ് റോഡിലുടെ ഒഴുകിയത്.
ഇതോടെ ഇതുവഴിയുള്ള യാത്ര പൂർണമായും മുടങ്ങുകയായായിരുന്നു. പിന്നീട് മുതിർന്നവർ ജീവൻകയ്യിൽപിടിച്ചാണ് അക്കരെയിക്കരെ കടന്നിരുന്നത്. കഴിഞ്ഞദിവസം മൻമദമൂലയിലെ വിവാഹം നടന്ന വീട്ടിലേക്ക് സാധനങ്ങൾ തലചുമടായാണ് ഇതുവഴി കൊണ്ടുപോയത്. പിന്നീട് മഴകുറഞ്ഞ് വെള്ളമിറങ്ങിയതോടെ കഴിഞ്ഞദിവസം വൈകിട്ടുമുതലാണ് ഇവർക്ക് റോഡ് യാത്രയ്ക്കായി ഉപയോഗിക്കാനായത്.
ഈ ഭാഗത്ത് ഒരു പാലം നിർമിച്ചാൽ എല്ലാവർഷകാലത്തും തങ്ങൾ അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് കുടുംബങ്ങൾ പറയുന്നത്. മുന്പ് ഈ ഭാഗത്ത് പാലം നിർമിക്കുന്നതിനായി എസ്റ്റിമേറ്റ് എടുത്തിരുന്നെങ്കിലും മറ്റ് നടപടികളൊന്നും മുന്നോട്ട് പോയിട്ടില്ലെന്നും ആരോപണമുണ്ട്.