ജില്ലയിൽ യാഥാർഥ്യമാവുക 21 കോടിയുടെ വികസന പദ്ധതികൾ
1563565
Friday, May 30, 2025 5:53 AM IST
കൽപ്പറ്റ: ജില്ലയിൽ നിന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകിയ നിർദേശങ്ങളുടെ ഭാഗമായി 21 കോടി രൂപയുടെ വികസന പദ്ധതികൾ ജില്ലയിൽ നടപ്പാക്കും. നവകേരള സദസിൽ ജില്ലയിൽ നിന്ന് ഉയർന്നുവന്ന പദ്ധതികൾ നടപ്പാക്കാൻ മന്ത്രിസഭായോഗം 21 കോടി രൂപയാണ് അനുവദിച്ചു.
വയനാട് മെഡിക്കൽ കോളജിൽ ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് ഏഴ് കോടി രൂപയാണ് അനുവദിച്ചത്. 3.95 കോടി രൂപ ചെലവിൽ സിടി സ്കാനർ, ഡിജിറ്റൽ റേഡിയോഗ്രഫി സിസ്റ്റം (1.61 കോടി), 3ഡി ലാപ്രോസ്കോപിക് സെറ്റ് (1.17 കോടി), സിആം മൊബൈൽ ഇമേജ് ഇന്റൻസിഫയർ സിസ്റ്റം (27 ലക്ഷം രൂപ) എന്നിവ സ്ഥാപിക്കാനും നിർദേശമുണ്ട്.
സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലത്തിൽ വനംവന്യജീവി വകുപ്പിന് കീഴിലാകും വികസന പദ്ധതികൾ നടപ്പാക്കുക. വയനാട് വൈൽഡ് ലൈഫ് ഡിവിഷനിലെ സുൽത്താൻ ബത്തേരി നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ 18.75 കിലോമീറ്ററിലും മുത്തങ്ങ, തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷനിലുമായി ഒന്നര കോടി രൂപ വീതം ചെലവിട്ട് സോളാർ തൂക്ക് വേലി സ്ഥാപിക്കും.
മരിയനാട് പ്രോജക്ടുമായി ബന്ധപ്പെട്ട് 2005 മുതൽ 2024 വരെ തൊഴിലാളികൾക്ക് നൽകേണ്ട സർവീസ് ആനുകൂല്യങ്ങളും അധിക സമാശ്വാസ സഹായം ഉൾപ്പെടെ പദ്ധതികൾക്കുമായി നാല് കോടി രൂപ ചെലവഴിക്കും.
കൽപ്പറ്റ മണ്ഡലത്തിൽ ബിഎംബിസി നിലവാരത്തിൽ റോഡ് നവീകരണത്തിനായി ഏഴ് കോടി രൂപയുടെ പദ്ധതി നടപ്പാക്കും. കാക്കവയൽ മുതൽ കാരാപ്പുഴ അണക്കെട്ട് വരെയുള്ള കാരാപ്പുഴ പ്രോജക്ട് റോഡാണ് നവീകരിക്കുന്നത്.