കാട്ടാനശല്യം രൂക്ഷം : കാപ്പിക്കുന്ന് നിവാസികൾ വലയുന്നു
1564307
Monday, June 2, 2025 5:56 AM IST
പുൽപ്പള്ളി: പഞ്ചായത്തിലെ കാപ്പിക്കുന്ന് നിവാസികൾ കാട്ടാനശല്യംമൂലം വലയുന്നു. ദിവസവും സന്ധ്യയോടെ കൃഷിയിടങ്ങൾ മേച്ചിൽപ്പുറമാക്കുന്ന ആനകൾ പുലർച്ചെയാണ് കാടുകയറുന്നത്.
തൊടികളിലൂടെ നടന്ന് ചക്കയും മാങ്ങയും തിന്നുന്ന ആനകൾ തെങ്ങ്, വാഴ, കമുക് എന്നിവയും ചവിട്ടിമറിച്ചും ഓടിച്ചും ആഹരിക്കുന്നുണ്ട്. ആയിരക്കണക്കിനു രൂപയുടെ നഷ്ടമാണ് ഓരോ ദിവസവും കർഷകർക്കുണ്ടാകുന്നത്. രാത്രി പേടികൂടാതെ വീടിനു പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽ നെയ്ക്കുപ്പ സെക്ഷനിലാണ് കാപ്പിക്കുന്ന്. കാടിനോടു ചേർന്നാണ് കാപ്പിക്കുന്നിന്റെ കിടപ്പ്. വനാതിർത്തിയിൽ വൈദ്യുത കന്പിവേലിയുണ്ടെങ്കിലും ആനകളുടെ കാടിറക്കം തടയാൻ ഉതകുന്നില്ല. പേരിനുമാത്രമാണ് വേലിയിലൂടെ വൈദ്യുതി പ്രവാഹം.
വനാതിർത്തിയിലെ പ്രതിരോധ കിടങ്ങുകൾ അറ്റകുറ്റപ്പണിയുടെ അഭാവത്തിൽ പലേടത്തും നികന്നിരിക്കയാണ്. ഒറ്റയാനാണ് കാപ്പിക്കുന്നിൽ നിത്യവും എത്തുന്നത്. മുറിവാലും അസാധാരണ വലിപ്പത്തിൽ കൊന്പുകളുമുള്ള ഇവന് ഒച്ചയിട്ടാലും പടക്കങ്ങൾ പൊട്ടിച്ചാലും കൂസലില്ലെന്ന് കാപ്പിക്കുന്നുകാർ പറയുന്നു. വെളിച്ചം കാണുന്നിടത്തേക്ക് ഓടിയടുക്കുന്ന സ്വഭാവവും ഉണ്ട്.
ഇലഞ്ഞിക്കൽ, തങ്കപ്പൻ, ദിവാകരൻ, വിലങ്ങിൽ അജികുമാർ, മാറാശേരി എൽദോസ്, മേലേക്കാപ്പ് കുഞ്ഞിക്കൃഷ്ണൻ, കുടിലിൽ ഷിജു, വിലങ്ങിൽ മോഹനൻ, വേങ്ങപ്പുറത്ത് സുകുമാരൻ...ഇങ്ങനെ നീളുന്നതാണ് ആന ദിനേന വിഹരിക്കുന്ന കൃഷിയിടങ്ങളുടെ ഉടമകളുടെ പട്ടിക. ഒറ്റയാനെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.