തുരങ്കപാത: പശ്ചിമഘട്ട സംരക്ഷണ സമിതി കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി
1565302
Friday, June 6, 2025 6:01 AM IST
കൽപ്പറ്റ: ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി പശ്ചിമഘട്ട സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർ പരിസ്ഥിതി ദിനത്തിൽ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി.
വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ ഉദ്ഘാടനം ചെയ്തു. വയനാടിന്റെ മാത്രല്ല, കേരളത്തിന്റെയാകെ ജാതകം തിരുത്തിയെഴുതുന്ന പ്രകൃതിദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നതാണ് പശ്ചിമഘട്ടത്തിലെ ഏറ്റവും ദുർബല പ്രദേശത്തുകൂടി നിർമിക്കുന്ന തുരങ്കപാതയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടമോ ജനപ്രതിനിധികളോ സംഘടനകളോ ആവശ്യപ്പെട്ടതല്ല തുരങ്കപാത പദ്ധതി. തത്പരകക്ഷികൾ പദ്ധതി ജനങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്.
തെറ്റായ വിവരങ്ങൾ നൽകിയാണ് പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്്രത്രാലയത്തിനു കീഴിലെ വിദഗ്ധ സമിതിയുടെ അനുമതി നേടിയത്. അനുമതിക്കായി സമർപ്പിച്ചിതിൽ തെറ്റായ വിവരങ്ങൾ ഉണ്ടെന്നു കണ്ടെത്തിയാൽ പ്രോജക്ട് റദ്ദാക്കുമെന്ന് വിദഗ്ധ സമിതി വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട്, കോഴിക്കോട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർമാർ സമർപ്പിച്ച റിപ്പോർട്ടുകളിലേതടക്കം തെറ്റായ വിവരങ്ങൾ ഉത്തരവാദപ്പെട്ട അധികാരികളുടെ മുന്പിൽ എത്തിക്കുന്നതിന് പ്രകൃതി സംരക്ഷണ സമിതി ഇടപെടൽ നടത്തിവരികയാണെന്നും ബാദുഷ പറഞ്ഞു.
പരിസ്ഥിതി പ്രവർത്തകൻ പി.ജി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്റ് വർഗീസ് വട്ടേക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. പശ്ചിമഘട്ടത്തിലെ പ്രകൃതി വിഭവങ്ങളിലേക്ക് കോർപറേറ്റുകൾക്ക് പ്രവേശിക്കാനുള്ള കവാടമെന്ന നിലയിലാണ് തുരങ്കപാത പദ്ധതി കെട്ടിയിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ദുർബല പ്രദേശങ്ങളിൽ ഖനനത്തിനും നിർമാണങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമാക്കി 2019ൽ വയനാട് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ എന്ന നിലയിൽ കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് തുരങ്കപാതയ്ക്കും ബാധകമാണെന്ന് വർഗീസ് പറഞ്ഞു. ബഷീർ ആനന്ദ് ജോണ്, ബാബു മൈലന്പാടി, എം.കെ. ഷിബു, മാത്യൂസ് വൈത്തിരി, സുനിൽ ജോസഫ്, അബു പൂക്കോട്, നസീമ കോഴിക്കോട്, ബിജി ലാലിച്ചൻ എന്നിവർ പ്രസംഗിച്ചു.