തിരുവല്ല: നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന തീവ്രവാദ സംഘടനകളെ അടിച്ചമർത്തുന്നതിൽ സംസ്ഥാന സർക്കാരിന്റെ ആഭ്യന്തരവകുപ്പ് പരാജയമാണെന്ന് നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസ് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
ക്രൈസ്തവ നേതാക്കന്മാരെ വേട്ടയാടുകയും തീവ്രവാദ സംഘടനകൾക്ക് അഴിഞ്ഞാടാൻ അവസരം നൽകുകയും ചെയ്യുന്ന സർക്കാരിന്റെ ഇരട്ടത്താപ്പ് വർഗീയത വളരാൻ മാത്രമെ ഉപകരിക്കൂവെന്ന് സംഘടന ചൂണ്ടിക്കാട്ടി.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അപ്പുറത്ത് സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി നിലപാട് എടുക്കാൻ സർക്കാർ തയാറാകണം. ഈശോയ്ക്കും പുരോഹിതർക്കും കന്യാസ്ത്രീകൾക്കും എതിരേ അധിക്ഷേപങ്ങൾ നടത്തിയിട്ടും കേസെടുക്കുന്നതിൽ മൗനം പാലിക്കുന്ന സർക്കാരിന്റെ നടപടിയിൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
ഇതര മതസ്ഥരെ കൊന്നൊടുക്കാൻ ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ച സംഘടനയ്ക്കെതിരെ കേസെടുക്കണമെന്നും നാട്ടിൽ മതമൗലികവാദവും ധ്രുവീകരണവും സൃഷ്ടിക്കുന്ന സംഘടനകളെ നിരോധിക്കണമെന്നും നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു.
ഫാ. പി.എ. ഫിലിപ്പ്, ഫാ. കെ. ജോണിക്കുട്ടി, ഫാ. ഗീവർഗീസ് കൊടിയാട്ട്, ഫാ. ബെന്യാമിൻ ശങ്കരത്തിൽ, സജി തമ്പാൻ, മനോജ് ജോസ്, കോശി ജോർജ്, പാസ്റ്റർ സാം പി. ജോൺ, ബിനു പാപ്പച്ചൻ, വി.ജി. ഷാജി, പി.എ. സജിമോൻ, റവ. ബിനു കെ. ജോസ്, എൽദോ സ്കറിയ, റവ. ജേക്കബ് പോൾ, ജോസ് കീച്ചേരിൽ, റവ. ജേക്കബ് പോൾ, ബിജു മാത്യു ഗ്രാമം, റവ. ജേക്കബ് പോൾ, ഷിബു കെ. തമ്പി എന്നിവർ പ്രസംഗിച്ചു.